Tuesday, January 27, 2009

അനാമികചരിതം രണ്ടാം ഖണ്ഡം

'സ്വപ്നം കാണുവാ?' അനു പിറകില്‍.

'കഴിച്ചു കഴിഞ്ഞോ?'

'ഹ്മം....'

സീറ്റില്‍ ചെന്നിരുന്നപ്പം അവള്‍ ചോദിച്ചു

'വിശക്കുന്നില്ലേ?'

'കുറച്ച്'

'ഞാന്‍ ഒരൂട്ടം തരാം, കഴിക്കുവോ?'

'എന്താ അത്?'

അവള്‍ ബാഗിന്റെ സൈഡ് തുറന്നു ഒരു പൊതി എടുത്തു എന്റെ നേരേ നീട്ടി. ആരെയും പ്രലോഭിപ്പിക്കുന്ന തകര്‍പ്പന്‍ ഉണ്നിയപ്പങ്ങള്‍!

'അമ്മ ഉണ്ടാക്കിയതാ, എന്റെ റൂം മേറ്റ്സ് നു കൊടുക്കാന്‍'

'എന്കി വേണ്ട, അവര്ക്കു തന്നെ കൊടുത്തേക്ക്' ഞാന്‍ ഒരു ഫോര്‍മാലിറ്റി കാണിച്ചു.

'എന്റെ കയ്യില്‍ ഒരു പൊതി കൂടി ഉണ്ട്. വേണ്ടത്ര കഴിച്ചോളൂ'

പിന്നെയും പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റിയില്ല. ഒറ്റയിരുപ്പിന് അന്ചോ ആറോ ഉണ്ണിയപ്പം ഞാന്‍ തീര്ത്തു.

'അനുവും കഴിക്ക്, എനിക്കൊരു കമ്പനി താ'

എനിക്ക് വേണ്ടി ആണോ എന്നറിയില്ല, അവളും ഒരെണ്ണം എടുത്തു.

'അമ്മക്ക് നല്ല കൈപുണ്യം കേട്ടോ'

'ഞാന്‍ പറഞ്ഞേക്കാം'

എനിക്കെന്തോ ഒരിഷ്ടം അവളോട് തോന്നി. (ഉണ്ണിയപ്പം തന്നതു കൊണ്ടല്ല കേട്ടോ, തന്നെയുമല്ല ആ ഇഷ്ടം സഹോദരീ സ്നേഹം ആണന്നു നിങ്ങള്‍ തെറ്റിദ്ധരിക്കല്ലേ....)

'അനൂ, ഉറക്കം വരുന്നുണ്ടങ്കില്‍ പറയണേ'

'ഇല്ല, കുറച്ചൂടെ കഴിഞ്ഞിട്ട് മതി'

കുറച്ചു നേരം കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു. വടക്കുനോക്കി യന്ത്രത്തില്‍ ശ്രീനി ഭാര്യയെ ചിരിപ്പിക്കാന്‍ ആഴ്ചപ്പതിപ്പിലെ കോമഡികള്‍ കടമെടുത്തത് പോലെ ഞാനും കുറെ ചളുകള്‍ അടിച്ച് വിട്ടു, ഏതായാലും ഇടക്കിടെ അനു ചിരിക്കുന്നുണ്ടായിരുന്നു.

അനുവിന്റെ ചിരി കാണാന്‍ ഒരു രസമുണ്ടായിരുന്നു. ചിരിക്കുമ്പോള്‍ അവളുടെ കവിള്‍ ചുമന്നു വരും, കണ്ണുകള്‍ ചെറുതാകും. സത്യം പറഞ്ഞാല്‍ ചിരിക്കുമ്പോള്‍ അവള്‍ക്ക് കണ്ണ് കാണാന്‍ പറ്റില്ല എന്ന് പോലും തോന്നിപ്പോയി എനിക്ക്.

അവള്‍ അധികമൊന്നും സംസാരിച്ചില്ലങ്കിലും ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏകദേശം പതിനൊന്നു മണി ആയപ്പോഴേക്കും എല്ലാവരും ലൈറ്റ് ഒക്കെ ഓഫ് ചെയ്യാന്‍ തുടങ്ങി.

'അപ്പോള്‍ ശെരി ഗുഡ് നൈറ്റ്'

'ഗുഡ് നൈറ്റ്....'

എന്റെ കത്തിയില്‍ നിന്നും രക്ഷപെട്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നോ എന്ന് ഒരു സംശയം!

എന്റേത് സൈഡ് ലോവര്‍ സീറ്റ് ആയിരുന്നു. സീറ്റ് വലിച്ച് താഴേക്കിട്ട് ബെര്‍ത്ത് ഞാന്‍ റെഡി ആക്കി.

'വിരോധം ഇല്ലന്കില്‍ രാകേഷ് അപ്പര്‍ ബെര്‍ത്തില്‍ കിടക്കാമോ?'

'ഹ്മം, അനുവിന് വേണ്ടി എന്തും ചെയ്യും ഞാന്‍' എന്ന് പറഞ്ഞില്ല....

'അതിനെന്താ'

മുകളില്‍ ഇരുന്ന അവളുടെ ബാഗ് ഞാന്‍ എടുത്ത് സീറ്റിനു അടിയില്‍ വച്ചു. എന്റെ ബാഗ് ഒരു തലയിണ ആക്കി, മുകളില്‍ കറങ്ങുന്ന ഫാനിനെയും നോക്കി ഞാന്‍ കിടന്നു. കയ്യില്‍ ഇരുന്ന ഐപോഡ് എടുത്ത് കിഷോര്‍ കുമാര്‍ ഹിറ്റുകള്‍ കേള്‍ക്കാന്‍ തുടങ്ങി.

'അനു ഉറങ്ങിക്കാണുമോ എന്തോ?' മനസ്സില്‍ ഒരു സംശയം.... പതുക്കെ താഴേക്ക് നോക്കി. ഒരു ഇളം നീല നീല നിറത്തിലുള്ള പുതപ്പിനടിയില്‍ കഴുത്ത് വരെ മൂടി അവള്‍ ചുരുണ്ടു കൂടി കിടക്കുന്നു. ആ അരണ്ട വെളിച്ചത്തിലും അവളുടെ മുഖത്തെ സൌമ്യത എനിക്ക് വ്യക്തമായി കാണാമായിരുന്നു. ഒരു മുയല്ക്കുഞ്ഞിന്റെ നിഷ്കളങ്കത.

അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാനേ എനിക്ക് തോന്നിയില്ല. പക്ഷെ ആരെങ്കിലും കണ്ടാല്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് ഞാന്‍ വീണ്ടും ഐപോടില്‍ മുഴുകി.

കുറച്ചു നേരം തലങ്ങും വിലങ്ങും തിരിഞ്ഞു കിടന്നങ്ങിലും ഉറക്കം വന്നില്ല എനിക്ക്. മനസ് എവിടൊക്കെയോ ഓടിക്കളിക്കുന്നു, കൂടുതല്‍ സമയവും അത് അനുവിന് ചുറ്റും ഒടുകയായിരുന്നന്നു തോന്നുന്നു. കുറെ ഓടി മടുത്തപ്പോള്‍ അത് തിരിച്ചു വന്നു.

കണ്ണടച്ച് കുറച്ചു നേരം കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി. ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. സമയം രാത്രി തന്നെ. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. സേലമോ ഈറോടോ ആയിരിക്കും.

പതുക്കെ താഴേക്ക് നോക്കി, അനുവിന്റെ താല്‍കാലിക ഉത്തരവാദിത്വം ആരും എന്നെ ഏല്‍പ്പിച്ചില്ല, എങ്കിലും. അവള്‍ ഏഴുനേറ്റ് ഇരിക്കുന്നു, പുറത്തേക്ക് നോക്കികൊണ്ട്.

'ഹലോ, എന്താ ഉറക്കം ഒന്നും ഇല്ലേ?' ഞാന്‍ പതുക്കെ ചോദിച്ചു.

അവള്‍ തിരിഞ്ഞു എന്നെ നോക്കി, ഒന്നും മിണ്ടിയില്ല. വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

'അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നോ?' എന്റെ മനസ്സു എന്നോട് തന്നെ മന്ത്രിച്ചു. 'ചോദിക്ക് എന്താണ് കാര്യമെന്ന്.... വേഗം'

ഞാന്‍ പതുക്കെ താഴേക്ക് ഇറങ്ങി.... കാല് നീട്ടി ഇരിക്കുകയായിരുന്ന അവള്‍ ഒരു വശത്തേക്ക് ഒതുങ്ങി ഇരുന്നു, എന്നോട് അവിടെ ഇരിക്കാന്‍ ആവശ്യപ്പെടുന്നത് പോലെ.

'അനു, സംതിന്ഗ് റോങ്ങ്‌?'

'ഏയ് ഒന്നുമില്ല....' അവളുടെ സ്വരം ഇടറിയോ?

'അല്ല, തനിച്ച് ഇരിക്കണമെങ്കില്‍ പറഞ്ഞാല്‍ മതി. ഞാന്‍ ഡിസ്ടര്ബ് ചെയ്യുന്നില്ല'

'അങ്ങനൊന്നുമില്ല'

'വയ്യേ? പനി വല്ലതും ആണോ?'

'അതൊന്നുമല്ല രാകേഷ്'

'പിന്നെന്താ അനു കരയുന്നെ? എന്തെങ്കിലും സീരിയസ് മാറ്റര്‍? എന്നോട് പറയാവുന്ന കാര്യം ആണങ്കില്‍ മതി'

'ഞാന്‍ പറയാം. കുറച്ചു നേരം ഇവിടെ വെറുതെ ഇരിക്കാമോ, ഉറക്കം വരുന്നില്ലന്കില്‍?'

'തേരേ ലിയെ സൌ രാത് ന സോനാ ഭി മുഛേ കുബൂല്‍ ഹെ' എന്ന് വിളിച്ചു പറയണമെന്ന് തോന്നി. എങ്കിലും ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു.

മുഖം കണ്ടാല്‍ അറിയാം കുറച്ചു നേരമായി അവള്‍ ഇരുന്നു കരയുക ആയിരുന്നന്നു. ആ ചെറിയ വെളിച്ചത്തിലും അവളുടെ കണ്ണുകളില്‍ കണ്ട ചുവപ്പ് നിറം എന്റെ മനസ്സിനെ എന്തെന്നില്ലാതെ നോവിച്ചു.

നെറ്റിയില്‍ നിന്നും പൊട്ട് അപ്രത്യക്ഷമായിരുന്നു. കിടക്കുന്നത് മുന്‍പ് എടുത്തു വച്ചതാണോ അതോ ഉറക്കത്തില്‍ എവിടെയെങ്കിലും പോയതാണോ. ചന്ദനക്കുറിയും മാഞ്ഞു പോയിരുന്നു.

കിടക്കുന്നതിനു മുന്‍പ് അടച്ച വിന്‍ഡോ അവള്‍ പകുതി തുറന്നു വച്ചു. പുറത്തു നിന്നും വന്ന കാറ്റില്‍ അവളുടെ മുടി പാറിപ്പറന്നു. അതൊന്ന് ഒതുക്കി വയ്ക്കാന്‍ അവള്‍ കൂട്ടാക്കിയില്ല.

ആ സുന്ദരമായ കണ്ണുകളെ ഇടക്കിടെ മറച്ചു കൊണ്ടിരുന്ന മുടി ഒന്നു ഒതുക്കിക്കൊടുക്കാന്‍ എന്റെ കൈകള്‍ തരിച്ചു.

'ട്രെയിനില്‍ ആദ്യമായി കണ്ട ഒരു പെണ്കുട്ടി ഇത്രയും സംസാരിച്ചപ്പം രാകേഷിനു എന്ത് തോന്നി?'

'അതിന് അനു അധികമൊന്നും മിണ്ടിയില്ലല്ലോ. ഞാനല്ലേ ഇടിച്ചു കയറിയത്'

'എന്നാലും....'

'പ്രത്യേകിച്ചൊന്നും തോന്നിയില്ല'

'വൈകിട്ട് രാകേഷ് സംസാരിച്ചത് മുഴുവന്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ നല്ല പരിചയമുള്ള ഒരാളാണ് ഇതെന്ന് എനിക്കൊരു തോന്നല്‍'

'അതിനാണോ ഇരുന്നു കരഞ്ഞത്?'

'ഏയ്, രാത്രി കിടന്നിട്ടു ഉറക്കം വന്നില്ല. പഴയ കുറെ കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം വന്നു. ഇപ്പോള്‍ തന്നെ ആരോടെന്കിലും എല്ലാം ഒന്നു തുറന്നു പറയണം എന്ന തോന്നല്‍.... മനസ്സില്‍ ആകെ ഒരു വീര്‍പ്പുമുട്ടല്‍, അതുകൊണ്ടാ രാകേഷ് ഉറങ്ങിയിട്ടില്ല എന്നു കണ്ടപ്പം ഇവിടെ വന്നു ഇരിക്കാമോ എന്ന് ചോദിച്ചത്....'

ഞാന്‍ അവള്‍ പറയുന്നത് കേട്ട് കൊണ്ടിരുന്നു, എന്തോ കാര്യം അവളുടെ മനസിനെ വല്ലാതെ അലട്ടുന്നുണ്ടന്നു മനസിലായി.

അവള്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.

'രാകേഷ് ജീവിതത്തില്‍ ആരെയെന്കിലും സ്നേഹിച്ചിട്ടുണ്ടോ?' പെട്ടെന്നായിരുന്നു അവളുടെ ചോദ്യം.

'സ്നേഹം എന്ന് വച്ചാല്‍?'

'ഏതെന്കിലും പെണ്കുട്ടി....'

'അങ്ങോട്ട് മാത്രം തോന്നിയാല്‍ പോരല്ലോ, ഇങ്ങോട്ടും വേണ്ടേ.... അതുകൊണ്ട് ഇതുവരെ ഉണ്ടായിട്ടില്ല....' ഞാന്‍ അരക്കള്ളം പറഞ്ഞു.

'ആ സ്നേഹം നഷ്ടപ്പെടുമോള്‍ ഉണ്ടാകുന്ന വേദന.... രാകെഷിനു മനസിലാകുമോ?'

രണ്ടു പേരും പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാന്‍ ഇരുന്നു. അവള്‍ക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നന്നു ഞാന്‍ ഊഹിച്ചു, പക്ഷെ അവന്‍ ഇപ്പോള്‍ എവിടെ? ചോദിക്കാന്‍ തോന്നിയില്ല.

'ഇങ്ങനെ മൂഡ് ഓഫ് ആയി ഇരിക്കാതെ.... വൈകിട്ട് ഞാന്‍ കണ്ട ആ സ്മാര്‍ട്ട് കുട്ടി എവിടെ, ഇപ്പം എന്റെ മുന്‍പില്‍ ഇരിക്കുന്ന ആണ് എവിടെ. പഴയത് ആലോചിച്ചാല്‍ ഒന്നും തിരിച്ചു കിട്ടില്ലല്ലോ, വിഷമിക്കാം എന്നല്ലാതെ....' അങ്ങനെ പലതും പറഞ്ഞ ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഞാന്‍ ഇതു പറയുമ്പോള്‍ എനിക്ക് ഒരിക്കല്‍ പോലും മുഖം തരാതെ അവള്‍ പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു.

എനിക്ക് അവളോടുള്ള ഇഷ്ടം കൂടി വരികയായിരുന്നു. എന്തെന്നറിയാത്ത ഒരു വികാരം. അവളോട് ഇനി എന്ത് പറയണം എന്നറിയാതെ കുറച്ചു നേരം ഞാന്‍ തപ്പിത്തടഞ്ഞു നിന്നു.

'ജീവിതത്തില്‍ ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായന്നു കരുതി അതിനെ പറ്റി ആലോചിച്ചു വിഷമിക്കുന്നത് മണ്ടത്തരമാണ്. അനൂ, ഞാന്‍ പറയുന്നതു തെറ്റിദ്ധരിക്കരുത്. നഷ്ടപ്പെട്ടു പോയതിനേക്കാള്‍ സ്നേഹം തിരികെ കിട്ടിയാല്‍ അനുവിന്റെ ഈ വിഷമം മാറുമോ?'

അവള്‍ ഒന്നും മനസിലാകാത്തത് പോലെ എന്റെ മുഖത്തേക്ക് നോക്കി.

'എന്നില്‍ നിന്നും അനുവിന് അത് പ്രതീക്ഷിക്കാം'.

അവളുടെ മുഖത്ത് എന്തായിരുന്നു അപ്പോള്‍ എന്ന് നോക്കാന്‍ എനിക്ക് ധൈര്യം വന്നില്ല.

'എന്നെപറ്റി കൂടുതലൊന്നും അനുവിന് അറിയില്ല, തിരിച്ചും. അത് ശെരി തന്നെയാണ്. അതുകൊണ്ട് ഇന്നു കണ്ട എന്നെ ഇഷ്ടപ്പെടണം എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ നമുക്കു നല്ല ഫ്രണ്ട്സ് ആയി ഇരുന്നു കൂടേ? പരസ്പരം മനസിലാക്കാന്‍ അനുവിന് ആവശ്യമുള്ളത്ര സമയം എടുത്തോളൂ'

അനു എന്ത് പ്രതികരിക്കും എണ്ണ പേടിയിലായിരുന്നു ഞാന്‍. അതുകൊണ്ട് കൈയില്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ഞാന്‍ അതില്‍ എന്തോ തിരയുന്ന മട്ടില്‍ ഇരുന്നു.

ഇടതു കൈ ഞാന്‍ ജനല്‍ കമ്പിയില്‍ പിടിച്ചിരിക്കുകയായിരുന്നു. കൈയില്‍ ഒരു ഇളം ചൂട് അനുഭവപ്പെട്ടപ്പോള്‍ ആണ് ഞാന്‍ തല ഉയര്ത്തി നോക്കിയത്. എനിക്ക് വിശ്വസിക്കാനായില്ല, അത് അനു ആയിരുന്നു. ഞാന്‍ പറഞ്ഞതെല്ലാം സമ്മതം എന്ന മറുപടി പോലെ അവള്‍ എന്റെ കയ്യില്‍ പിടിച്ചിരിക്കുന്നു!

അവളുടെ കണ്ണുകളില്‍ ഒരു തിളക്കം ഞാന്‍ കണ്ടു, ചുണ്ടിലെ വിഷാദ ഭാവം മന്ദഹാസത്തിനു വഴിമാറിക്കൊടുത്തോ? എനിക്ക് ആ ട്രെയിനില്‍ കിടന്നു തുള്ളിച്ച്ചാടനമെന്നു വരെ തോന്നി.

****

'ഹലോ, ഇറങ്ങുന്നില്ലേ?' ആരോ എന്നെ വിളിക്കുന്നതു പോലെ. കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുന്നില്‍ അനു. അപ്പോള്‍ ഞാന്‍ കണ്ടതും പറഞ്ഞതും മുഴുവന്‍ സ്വപ്നം?

'ചെന്നൈ എത്തി, ഇനിയും ഉറങ്ങാനാണോ പരിപാടി?' അവള്‍ ചിരിക്കുന്നു

വാച്ചില്‍ നോക്കിയപ്പോള്‍ സമയം ആറ് മണി. കരക്റ്റ് സമയത്തിന് തന്നെ ചെന്നൈ സെന്‍ട്രല്‍ എത്തിയിരിക്കുന്നു. ഞാന്‍ ചാടി എഴുനേറ്റു.

'അപ്പോള്‍ ശെരി, ഞാന്‍ ഇറങ്ങുന്നു' 'ഓകെ. പറ്റിയാല്‍ ഇതുപോലൊരു യാത്രയില്‍ വീണ്ടും കാണാം', ഞാന്‍ മറുപടി പറഞ്ഞു.

ബാഗ് തോളില്‍ ഇട്ട് അവള്‍ നടന്നു പോകുന്നത് നോക്കി ഒരു നിമിഷം ഞാന്‍ നിന്നു. എന്നെ ഉണര്‍ത്താന്‍ അവള്‍ കയ്യില്‍ തട്ടിയപ്പോള്‍ തോന്നിയ ചൂട് എനിക്ക് അപ്പോഴും അനുഭവപ്പെടുന്നുണ്ടായിരുന്നു, സ്വപ്നതിലാണന്കിലും അവള്‍ എന്റെ കൈ പിടിച്ചപ്പോള്‍ എനിക്ക് തോന്നിയ അതേ ഇളം ചൂട്!

3 comments:

PRIJESH said...

പിന്നെ അവളെ കണ്ടോ

പയ്യന്‍സ് said...

ഇല്ല പ്രിജേഷേ. 'പോണ്ട്സ്‌' പൌടെരിന്റെ പരസ്യത്തിലെ പാട്ട് പാടാന്‍ തോന്നുന്നു. 'എവിടെ നിന്നു വന്നൂ നീ, എന്നെ മയക്കി എങ്ങു പോയീ നീ..'

Unknown said...

എനിക്കും അറിയില്ല... അവള്‍ എത്ര തവണ ഐ ലവ് യു എന്ന് എന്റെ അടുത്ത് പറഞ്ഞു... പക്ഷെ എന്തോ.. എനിക്ക് തിരിച്ചു പറയാന്‍ തോന്നിയില്ല... അവളുടെ സ്നേഹം ഞാന്‍ തിരിച്ചറിയാതെ പോയി.. അത് അവളെ ഇത്രയും വിഷമിപ്പിച്ചു എന്ന് എനിക്ക് അറിയില്ലായിരുന്നു....എനിന്കിലും നിന്നെ സമ്മതിക്കണം.. നീ ഇതെല്ലം സ്വപ്നത്തില്‍ കണ്ടല്ലോ.. നിനക്ക് എന്തോ സിക്സ്ത് സെന്‍സ് ഉണ്ടെടാ...