Sunday, November 29, 2009

എസ്. എം. എസ്.

ആദ്യമേ പറയട്ടെ. ഈ കഥയിലെ നായകന്‍ ഞാന്‍ അല്ല! ഇതിലെ നായകന് എന്റെ സ്വഭാവങ്ങളുമായോ പ്രവൃര്‍ത്തികളുമായോ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ് (പിന്നെ മഞ്ഞ കണ്ണ് കൊണ്ട് നോക്കിയാല്‍ എല്ലാം മഞ്ഞ ആയിരിക്കുമല്ലോ!)


ചെന്നൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഈ പോസ്റ്റില്‍ പറയുന്ന അത്യാഹിതങ്ങള്‍ എന്റെ സുഹൃത്തായ വിജയ്‌ക്ക് സംഭവിക്കുന്നത്. അവനേപ്പറ്റി പറയുകയാണങ്കില്‍, ജഗദീഷിന്റെ പുഞ്ചിരിയും സലിം കുമാറിന്റെ സൗന്ദര്യവും ഇന്ദ്രന്‍സിന്റെ ആരോഗ്യവും ദിലീപിന്റെ സ്വഭാവവും ബിജുക്കുട്ടന്റെ ശബ്ദ ഗാംഭീര്യവും ഒത്തിണങ്ങിയ വീര ശൂര പരാക്രമി. എവിടെങ്കിലും ഒരു ചുരിദാറിന്റെ ഷാള്‍ കണ്ടാല്‍ പിന്നെ ആ ഭാഗത്തേക്ക് മാത്രം നോക്കി നില്‍ക്കുന്ന സല്‍ഗുണ സമ്പന്നന്‍.


ഹച്ച് വോടാഫോണിന്റെ കരാള ഹസ്തങ്ങള്‍ക്കിടയില്‍ പെടുന്നതിനു മുന്‍പുള്ള സമയം. മാസം പതിനായിരം എസ്. എം. എസ്. ഫ്രീ എന്ന ഓഫര്‍ ഹച്ച് തന്നിരുന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ക്കൊക്കെ (പെണ്‍കുട്ടികള്‍ എന്ന് എടുത്തു പറയണ്ടല്ലോ അല്ലെ?) ചറ പറാ മെസ്സേജുകള്‍ അയക്കുക എന്നത് അവന്റെ ഒരു ഹോബി ആയിരുന്നു. ഗുഡ് മോര്‍ണിംഗ്, ആഫ്ടര്‍നൂണ്‍, ഈവനിംഗ്, നൈറ്റ്‌ എന്ന് വേണ്ട എന്തിനു ഏതിനും കക്ഷി മെസ്സേജ് അയച്ചിരിക്കും. ഓണം, വിഷു, ക്രിസ്മസ് മുതലായ വിശേഷ ദിവസങ്ങള്‍ വന്നാല്‍ അവനു ചാകര ആണു. ഇവന്റെ മെസ്സേജ് അയക്കല്‍ കണ്ടു ഹച്ചുകാര്‍ ഈ ഓഫര്‍ നിര്‍ത്തലാക്കുമോ എന്ന് പോലും ഞങ്ങള്‍ക്ക് തോന്നി.


ഒരു ദിവസം രാത്രി 12 മണിക്ക് എല്ലാവര്‍ക്കും ഗുഡ് നൈറ്റ്‌ ഉം സ്വീറ്റ് ഡ്രീംസ് ഉം ഒക്കെ അയച്ചു കക്ഷി ഉറങ്ങാന്‍ കിടന്നു. 'ചക്കരെ ഫോണ്‍ എടുക്കടാ..' എന്ന റിംഗ് ടോണ്‍ കേട്ട് പാതി മയക്കത്തില്‍ ആയിരുന്ന അവന്‍ ഞെട്ടി എഴുനേറ്റു. ഫോണ്‍ നോക്കിയപ്പോള്‍ 'പ്രിയ കാളിംഗ്'.


പ്രിയ.. സല്‍മാന്‍ ഖാന്‍ കത്രീനയെ മനസ്സില്‍ കൊണ്ട് നടക്കുന്നത് പോലെ വിജയ്‌ യുടെ മനസ്സിലെ സ്വപ്ന സുന്ദരി. 'ഇവള്‍ എന്തിനാണോ ഈ രാത്രിയില്‍ വിളിക്കുന്നത്?' എന്ന ചോദ്യവുമായി വിജയ്‌ ഫോണ്‍ എടുത്തു.

'ഹലോ പ്രിയക്കുട്ടീ.. ഉറങ്ങാറായില്ലേ?'

'പ്രിയക്കുട്ടിയോ? നീയാരാടാ അവളുടെ അമ്മാവനോ?'. പ്രിയയുടെ സുന്ദര നാദം പ്രതീക്ഷിച്ചിരുന്ന അവന്‍റെ കാതിലേക്ക് ഒഴുകിയെത്തിയത് ഒരു കര്‍ണ കഠോര ശബ്ദം!

'ഹലോ.. ഇ.. ഇ.. ഇതാരാ?'

'ഞാന്‍ പ്രിയയുടെ അപ്പന്‍, എന്താ നിനക്ക് അഡ്രെസ്സ് കൂടി വേണോടാ?'

അടിവയറ്റില്‍ കൂടി എന്തോ ഒന്ന് പോകുന്നത് അവന്‍ തിരിച്ചറിഞ്ഞു!

'അവളെന്ന് മുതലാടാ നിന്‍റെ കുട്ടി ആയത്?'

'അത് ഞാന്‍.. പിന്നെ.. ചുമ്മാ..'

'പാതി രാത്രിക്കാനോടാ മെസ്സേജ് അയക്കുന്നത്?'

'അത് ഇന്ന് ലേറ്റ് ആയി ഓഫീസില്‍ നിന്നും വന്നപ്പം..'

'ഓഹോ.. അപ്പം നിനക്ക് ഈ മെസ്സേജ് അയക്കല്‍ ഒരു സ്ഥിരം പരിപാടിയാണ് അല്ലേ?'

'അങ്ങനല്ല.. വല്ലപ്പോഴും..'

'അവന്‍റെ ഒരു ഗുഡ് നൈറ്റ്‌ ഉം സ്വീറ്റ് ഡ്രീംസ് ഉം.. മേലാല്‍ എന്റെ മോള്‍ക്ക്‌ മെസ്സേജ് അയച്ചേക്കരുത് കേട്ടോടാ'

അയക്കും എന്ന് പറയാന്‍ അവനു പറ്റില്ലല്ലോ. മറുപടിയായി ദയനീയമായി ഒന്ന് മൂളാനെ അവനു കഴിഞ്ഞുള്ളൂ.

അന്ന് രാത്രി അവന്‍ കണ്ട സ്വപ്നങ്ങളിലെ വില്ലന്‍ പ്രിയയുടെ അപ്പന്‍ തന്നെ ആയിരിക്കണം. അതില്‍ പിന്നെ കുറച്ചു ദിവസത്തേക്ക് അവന്‍ പ്രിയയുടെ മുന്നില്‍ പെടാതെ നടന്നു, ഒരു ചമ്മല്‍ ഒഴിവാക്കാമല്ലോ. പക്ഷെ ഒരിക്കന്‍ പ്രിയയുടെ മുന്‍പില്‍ അവന്‍ അറിയാതെ ചെന്ന് പെട്ടു. കുശലം പറച്ചിലുകള്‍ക്ക് ശേഷം അവള്‍ ചോദിച്ചു.


'എന്താ ഇപ്പം മെസ്സേജുകള്‍ ഒന്നും കാണാനില്ലല്ലോ?'

''ഉവ്വടീ, എന്നിട്ട് വേണം നിന്റെ അപ്പന്‍ ഗുണ്ടകളെ വിട്ടു എന്നെ തല്ലിക്കാന്‍..'' എന്ന് പറയണം എന്ന് തോന്നിയങ്കിലും അവന്‍ കണ്ട്രോള്‍ ചെയ്തു. അത് കഴിഞ്ഞപ്പോഴാണ് അവന്‍ ചിന്തിച്ചത്, ആ സംഭവത്തെ പറ്റി പ്രിയ അറിഞ്ഞു കാണില്ല, അല്ലങ്കില്‍ അവള്‍ ഇങ്ങനെ ചോദിക്കില്ലല്ലോ!

'ആകെ തിരക്കിലാ, അതാ'.. വിജയ്‌ നൈസ് ആയിട്ടങ്ങു സ്ലിപ് ആയി!

പിന്നീട് ഒരു ദിവസം രാത്രി എല്ലാവക്കും ഒരു ഫോര്‍വേര്‍ഡ് മെസ്സേജ് അയച്ചു കൊണ്ടിരുന്നപ്പോള്‍ അവന്റെ ഫോണ്‍ വീണ്ടും വിറച്ചു. 'പ്രിയ കാളിംഗ്..' അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം അവന്‍ മനസ്സിലാക്കിയത്. മെസ്സേജ് അയച്ച ഒരു ലിസ്റ്റില്‍ അവളുടെ പേരും ഉണ്ടായിരുന്നു. അപ്പോള്‍ ഇത് അവളുടെ ആ അംജദ് ഖാന്‍ അപ്പന്‍ തന്നെ! കന്നി മത്സരത്തില്‍ വഖാറിനെ നേരിടുമ്പോള്‍ സച്ചിന്‍റെ നെഞ്ച് പോലും ഇത്രയും ഇടിച്ചിട്ടുണ്ടാവില്ല. അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല.

പിറ്റേന്ന് കമ്പനി ബസ്സില്‍ ഓഫീസിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആണ് അവനു ഒരു പരിചയമില്ലാത്ത ഫോണില്‍ നിന്നും കാള്‍ വന്നത്. ക്രെഡിറ്റ്‌ കാര്‍ഡ് വേണോ എന്ന് ചോദിച്ചു ഏതേലും ബാങ്ക് തരുണീമണി ആയിരിക്കും, ലവളോടു പഞ്ഞാര അടിച്ചേക്കാം എന്ന് കരുതി അവന്‍ ഫോണ്‍ എടുത്ത് സ്റ്റൈലില്‍ പറഞ്ഞു 'ഹലോ, വിജയ്‌ ഹിയര്‍'


'അവളുടെ ഫോണില്‍ നിന്ന് വിളിച്ചാ നീ എടുക്കില്ല എന്ന് എനിക്ക് മനസ്സിലായി'


('ദൈവമേ.. പ്രിയയുടെ അപ്പന്‍!) 'അത്.. പിന്നെ.. കാള്‍ ഞാന്‍ കണ്ടില്ല'

'വേല എന്നോട് വേണ്ടടാ.. നിന്നെക്കാള്‍ കുറേ ഓണം കൂടുതല്‍ ഉണ്ടവനാ ഞാന്‍'

('പിന്നെ.. ഓണം കൂടുതല്‍ ഉണ്ടാല്‍ ബുദ്ധി കൂടുമോ? എന്നാ പിന്നെ അടുത്ത കൊല്ലം മുതല്‍ ഓരോ ഓണത്തിനും അഞ്ചാറു പ്രാവശ്യം ഞാന്‍ ഉണ്ടോളാമേ')
ഇവിടെ മൌനം..

'നിന്നോട് മെസ്സേജ് അയക്കരുതെന്നു മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാകില്ലേടാ?'

('ഇല്ല, ഞാന്‍ ഇംഗ്ലീഷ് മീടിയത്തിലാ പഠിച്ചത്')
'അത്.. അറിയാതെ പറ്റിയതാ'

'പിന്നെ.. നമ്പര്‍ എന്നോട് വേണ്ടടാ.. ഇങ്ങനെ അറിയാതെ നീ ഇനിയും അയക്കും അല്ലെടാ?'

('ഇനി അയക്കുവാണേല്‍ അറിഞ്ഞോണ്ടേ അയക്കൂ')
'ഇല്ല.. ഇനി അയക്കില്ല'

'നിനക്കെന്റെ തനി സ്വഭാവം അറിയാന്‍ മേല. ഞാന്‍ മഹാ തറയാ'

('അത് ഇപ്പഴേ മനസ്സിലായി')
വീണ്ടും മൌനം

'എന്താടാ നിന്‍റെ നാവിറങ്ങിപോയോ?

('ഇറങ്ങിപ്പോയാ ഇയാള്‍ പൊക്കിയെടുക്കാന്‍ വരുമോ? ഇയാള്‍ക്കെന്താ ഫയര്‍ ഫോര്‍സിലാണോ പണി?')

'ഇവിടെ തന്നെ ഉണ്ട്'

'ആഹാ.. അഹങ്കാരീ.. തര്‍ക്കുത്തരം പറയുന്നോ? നിന്നെ ഞാന്‍ കാണിച്ചു തരാമെടാ'

('അയ്യേ, എനിക്കെങ്ങും കാണണ്ട. തന്‍റെ കെട്ടിയോളെ പോയി കാണിച്ചാ മതി')
'ഇനി അയക്കില്ല എന്ന് പറഞ്ഞില്ലേ?'

'ഇത് തന്നെ അല്ലേടാ കഴിഞ്ഞ പ്രാവശ്യവും നീ പറഞ്ഞത്.. ഇനി നീ സൂക്ഷിച്ചോ.. അടുത്ത മറുപടി ഫോണില്‍ ആയിരിക്കില്ല'.

ആ ഫോണ്‍ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോള്‍ വിജയ്‌ ഒരു ദീര്‍ഖ ശ്വാസം വിട്ടു. ബസ്സില്‍ അടുത്തിരുന്നവര്‍ അത് മറ്റെന്തോ ആണന്നു തെറ്റിധരിച്ചന്നു മാത്രം!

ഈ രണ്ടാമത്തെ സംഭവത്തിനു ശേഷം, ശകലം മടിയോടെ ആണങ്കിലും അവന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മുന്നറിയിപ്പ് തന്നു. ആരും പ്രിയക്ക് രാത്രി മെസ്സേജ് അയക്കരുത്, അവളുടെ അപ്പന്‍ ആള് ശെരിയല്ല എന്നൊക്കെ. നടന്ന സംഭവങ്ങള്‍ അവനു തുറന്നു പറയേണ്ടി വന്നു. പാവം, ആത്മാര്‍ഥത ഉള്ളവനാ.

ഞങ്ങളുടെ പ്രോജെക്ടില്‍ നിന്നും ഒരു കൊടൈക്കനാല്‍ ട്രിപ്പ്‌ പ്ലാന്‍ ചെയ്തത് ആയിടക്കാണ്. ഒരു ട്രെയിന്‍ ട്രിപ്പ്‌, അവിടെ ചെന്നിട്ടു പിന്നെ ബസ്സില്‍. പ്രിയ ഉണ്ടന്നറിഞ്ഞു വിജയ്‌ യും ട്രിപ്പിനു റെഡിയായി. പക്ഷെ അവസാന സമയം, എന്തോ ചില കാരണങ്ങളാല്‍ അവനു വരാന്‍ പറ്റിയില്ല. അവനു പകരം അവന്‍റെ ടിക്കെറ്റില്‍ ശരത് വരാന്‍ റെഡി ആയി, ശരത്തിന് വേണ്ടി ആദ്യം ടിക്കറ്റ്‌ ബുക്ക്‌ ചെയ്തില്ലായിരുന്നു.  ചെന്നൈ എഗ് മോറില്‍ ട്രെയിന്‍ കാത്തു നിന്നപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരുടെ മുന്‍പിലും വന്നു ശരത് പറഞ്ഞു.

'എടാ, ടി. ടി. ആര്‍. വന്നു നോക്കുമ്പം നിങ്ങള്‍ എന്നെ വിജയ്‌ എന്ന് വിളിക്കണം, കേട്ടോടാ?'

'ഞാനാണ് വിജയ്‌..'

'ഞാനാണ് വിജയ്‌..'

'ഞാനാണ് വിജ.................'

അവന്‍ പകുതിക്ക് വച്ച് നിര്‍ത്തിയത് കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.. അവന്‍ ചെന്നു പെട്ടെത് പ്രിയയെ യാത്ര അയക്കാന്‍ വന്ന അവളുടെ അപ്പന്‍റെ മുന്‍പില്‍. അയാള്‍ ഒരു കലിപ്പിച്ച നോട്ടം അവനെ നോക്കി. 'യോ.. യോ..' പറഞ്ഞു നടന്നിരുന്ന അവന്‍റെ എല്ലാ 'യോയും' പോയി..

'ഞാനല്ല വിജയ്‌..' എന്ന് പറയണമെന്നുണ്ടായിരുന്നു അവനു, പക്ഷെ സാഹചര്യങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ത്രാണി അവനുണ്ടായിരുന്നില്ല എന്നതാണ് പരമമായ യാഥാര്‍ത്ഥ്യം!

പ്രിയയുടെ ചേച്ചിയുടെ കല്യാണത്തിനു അവള്‍ ഞങ്ങളെ ക്ഷണിച്ചപ്പോള്‍ വിജയുടെ മുഖത്തെക്കാന് ഞങ്ങള്‍ ആദ്യം നോക്കിയത്.

'പോണോടാ, നിന്‍റെ കൊച്ചിന്റെ ചേച്ചിയുടെ കല്യാണത്തിനു?'

'ഡാ, ഞങ്ങളുടെ പ്രേമം നിങ്ങള്‍ക്കല്ലാതെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്ക് മാത്രമേ അറിയൂ, വേറാരും കേള്‍ക്കണ്ട'

'ങേ?? നീ അവളോട്‌ പറഞ്ഞോ?'

'ഏയ്‌, ഞാന്‍ പറഞ്ഞത് എനിക്കും എന്‍റെ പഴയ കാമുകിക്കും. ഇവളുടെ പേര് പറഞ്ഞല്ലേ ഞാന്‍ മറ്റവളുമായി അടിച്ചു പിരിഞ്ഞത്'

'ബെസ്റ്റ്'

'എടാ, അവള് ഒന്നും കേള്‍ക്കല്ലേ.  ഇനി എനിക്കവളോട് പ്രേമമാനന്നു അവള്‍ അപ്പനോട് പോയി പറഞ്ഞാല്‍ അയാള്‍ എന്നെ തല്ലാന്‍ ഗുണ്ടകളെ വിടും'

'അപ്പം നിനക്ക് പേടി ഉണ്ട്'

'പോടാ, അതൊന്നുമല്ല. കാര്യം ഞാന്‍ അഹിംസാ വാദി ആണങ്കിലും ആരേലും എന്‍റെ മേത്തു തൊടുന്നത് എനിക്കിഷ്ടമല്ല. പിന്നെ അടിയാകും, രക്തചൊരിച്ചില്‍ ഉണ്ടാകും. ഞാന്‍ രണ്ടു മൂന്നെന്നത്തിനെ തട്ടിയെന്നിരിക്കും. പിന്നെ സാക്ഷി പറയാന്‍ നിങ്ങള്‍ കോടതി കയറിയിറങ്ങണം. എന്തിനാടാ ഇതെല്ലാം?'

'പോടെ മൈ** ക്ണാപ്പാ. നീ കല്യാണത്തിന് വരുന്നോ? പേടിയാണേല്‍ അത് പറ'

'ആഹാ അത്രക്കായോ? എന്നാ അവളുടെ അപ്പനെ പോയി കണ്ടു ഞാനാണ് വിജയ്‌ എന്ന് പറഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ'

'എടാ നീ ഇപ്പം പോയി പറയാന്‍ പോകുവാണോ?'

'ആണങ്കില്‍..'

'ഇന്ന് ലീവ് എടുക്കാന്‍ പറ്റില്ല, നല്ല പണി ഉണ്ട്. അപ്പം നിന്‍റെ ശവാടക്ക് കൂടാന്‍ പറ്റില്ലല്ലോ'

('സെന്‍സേര്‍ട്')
'നീ നോക്കിക്കോടാ, കല്യാണത്തിന് പോകുമ്പോള്‍ അവളുടെ അപ്പനുമായി ഞാന്‍ മുട്ടിയിരിക്കും. ഒന്നുമില്ലേലും എന്‍റെ ഭാവി അമ്മായിയപ്പന്‍ ആകേണ്ട ആളല്ലേ?'

'ഓ പിന്നെ.. നീ ഒരു ഹോട്ടെലില്‍ നിന്നും സ്ഥിരം ചായ കുടിക്കാറില്ലല്ലോ!'

('വീണ്ടും സെന്‍സേര്‍ട്')

പ്രിയയുടെ ചേച്ചിയുടെ കല്യാണ ദിനം. ഹാളിനു വെളിയില്‍ എത്തിയപ്പോള്‍ അവന്‍ പറഞ്ഞു, 'നിങ്ങളിവിടെ നിന്ന് നോക്കിക്കോ ഞാന്‍ അവളുടെ അപ്പനോട് മുട്ടുന്നത് എങ്ങനെ ആണന്നു'.


അകത്തേക്ക് പോയ കക്ഷി അത് പോലെ തന്നെ തിരിച്ചു വന്നു, വെസ്ടിന്‍ഡീസ് പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍മാര്‍ ഗ്രൌണ്ടിലേക്ക് ഇറങ്ങുകയും ഉണ്ടന്‍ തന്നെ തിരിച്ചു കയറുകയും ചെയ്യാറുള്ളത് പോലെ (ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അല്ല കേട്ടോ, പണ്ടത്തെ)


'എന്ത് പറ്റിയടാ, നീ മുട്ടിയില്ലേ?'


'എടാ, അവളുടെ അപ്പന്‍ ശെരിക്കും ഗുണ്ടകളെ വിളിച്ചു നിര്‍ത്തിയിട്ടുണ്ടന്നു തോന്നുന്നു. അവിടെ കുറേ തടിമാടന്മാര്‍'


'അത് ഗുണ്ടകള്‍ അല്ലടാ , അവളുടെ അമ്മാവന്മാരാ' പ്രിയയുടെ അടുത്തുള്ള വിനോദ് പറഞ്ഞു.


പാല്‍പായസ പ്രിയനായ വിജയ്‌ അന്ന് പായസം പോയിട്ട് ചോറ് പോലും നേരെ ചൊവ്വേ കഴിച്ചില്ല! തന്നെയുമല്ല പിന്നൊരിക്കലും പ്രിയാ ഹോട്ടലില്‍ നിന്നും ചായ കുടിക്കണമെന്നു തോന്നിയതുമില്ല!


ഏതായാലും പ്രിയയുടെ അപ്പന്‍ കാരണം രക്ഷപെട്ടത് ഞങ്ങളാണ്. ദിവസവും ഞങ്ങളുടെ മൊബൈല്‍ ഇന്‍ബോക്സ് നിറച്ചു കൊണ്ടിരുന്നത് അവന്‍റെ വക കുറേ ചവറു മെസ്സേജുകള്‍ ആയിരുന്നു, ഞങ്ങള്‍ വിചാരിച്ചിട്ട് നിര്‍ത്താന്‍ പറ്റാത്തത് അങ്ങേരു സാധിച്ചു തന്നു!  'ഫ്രീ മെസ്സേജ് വെറുതെ പാഴാക്കി കളയുന്നത് എങ്ങനെയാടാ?' എന്ന് പിന്നീടൊരിക്കലും അവന്‍ ഞങ്ങളോട് പറഞ്ഞിട്ടില്ല.