Wednesday, November 19, 2008

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേന്‍ഗേ

പെഡഗോഗിക് അനാലിസിസ്‌ എന്ന ബോറന്‍ ക്ലാസ്സില്‍ ഇരുന്നു കോട്ടുവാ ഇടുന്നതിനിടയിലാണ് അടുത്ത ആഴ്ചത്തെ കള്ചറല്‍ ഫെസ്റ്റില്‍ ഞങ്ങളുടെ ഫിസിക്കല്‍ സയന്‍സ് ടീം എന്ത് പെര്‍ഫോമന്‍സ് നടത്തും എന്ന ചോദ്യം എന്റെ മുന്‍പില്‍ ഒരു ചോദ്യ ചിഹ്നമായി വന്നു നിന്നത്. തലേന്ന് രാത്രി രണ്ടു മണിക്ക് ഫാഷന്‍ ചാനലിലെ 'വിദ്യഭ്യാസ' പരിപാടി കണ്ടതിന്റെ ക്ഷീണത്തില്‍ ഉറക്കം തൂങ്ങുന്ന പ്രേമനെ വിളിച്ചുണര്‍ത്തി ഞാന്‍ ചോദിച്ചു, 'എടാ അടുത്ത വെള്ളിയാഴ്ച നമ്മള്‍ എന്ത് പിണ്ണാക്ക് കാണിക്കും?' 'ങേ? അടുത്ത ആഴ്ച എക്സാം ആണോടാ?'. കുംഭകര്‍ണന്റെ കൊച്ചുമോനായ ഇവനോട് ചോദിച്ച എന്നെ വേണം തല്ലാന്‍ എന്ന് മനസ്സില്‍ വിചാരിച്ചു ഞാന്‍ സൈഡില്‍ ഇരുന്ന ലീജിയയെ നോക്കി ഒരു വളിച്ച ചിരി പാസാക്കി.


വൈകിട്ട് രാജധാനി ബാറിലെ അരണ്ട വെളിച്ചത്തില്‍ 'കിംഗ്‌ ഫിഷറിന്റെ' സൌന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണു ഞാന്‍ ബിജോയോട് ചോദിച്ചത്, 'അളിയാ, നിനക്കു വല്ല ഐഡിയയും കിട്ടിയോ?'

ഓരോ വെള്ളിയാഴ്ചയും ഹാഫ് ഡേ പരിപാടികള്‍ ഓരോ ക്ലാസ്സിന്റെ വക, അഭിമാന പ്രശ്നമാണ്. പിന്നെ നാല് പെണ്‍കുട്ടികളുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ (പരിപാടി കുളമായില്ലങ്കില്‍) കിട്ടുന്ന അവസരവും. എനിക്ക് പിന്നെ പണ്ടേ ഇത്തരം 'ചീപ് ഷൈനിങ്ങിനു' താല്പര്യമില്ലാത്തതിനാല്‍, സത്യമായിട്ടും, ഞാന്‍ തന്നെ മുന്‍കൈ എടുത്തല്ലേ പറ്റൂ.


അടുത്ത ദിവസത്തെ 'സൈക്കോളജി' ക്ലാസ്സില്‍ ഇരുന്നു പാവലോവിന്റെയും സ്കിന്നറിന്റെയും ഒക്കെ മണ്ടന്‍ ആശയങ്ങള്‍ കേള്‍ക്കുന്നതായി അഭിനയിക്കുന്നതിനിടെ ഞങ്ങള്‍ക്ക് ഒരു ഐഡിയ കിട്ടി. 'യുറേക്ക യുറേക്ക' എന്ന് വിളിച്ച് ഓടണമെന്ന് ഉണ്ടായിരുന്നങ്കിലും നാച്ചുറല്‍ സയന്‍സിലെ തരുണീമണികള്‍ ഞങ്ങളുടെ 'ഷ്വാര്‍സെനഗര്‍' ബോഡി കണ്ടു കൂടെ പോന്നാലോ എന്ന് കരുതി വേണ്ടന്ന് വച്ചു.


ഒരു നാടകം എങ്ങനെയെങ്കിലും തട്ടിക്കൂട്ടുക, അതായിരുന്നു ഞങ്ങളുടെ മഹത്തായ ആ കണ്ടുപിടുത്തം. ബാകി സമയത്തെ പരിപാടികള്‍ക്ക് ഒരു വിഷമവുമില്ല. സ്വാഗത പ്രസംഗം അന്‍സു വക. മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് അബ്ദുള്‍ കലാമിന്റെ കയ്യില്‍ നിന്നും വാങ്ങിയ ലൂക്കോ സാറിന്റെ പ്രിയപുത്രിയും കോളേജിലെ ഒന്നാം നിര സാഹിത്യകാരികളില്‍ ഒരാളുമായ അന്‍സു അല്ലാതെ ആരു സ്വാഗതം പറയും?


പിന്നെയുള്ള പ്രസംഗം ബിജോ തന്നെ, ജോസ് കെ മാണി കഴിഞ്ഞാല്‍ പിന്നെ ഇവന്‍ ആണല്ലോ, പോരാഞ്ഞതിന് ഒരു മൈക്ക് തീനിയും. 'ആടിനെ പട്ടിയാക്കുന്നവന്‍' എന്ന് പണ്ടാരോ പറഞ്ഞത് ഇവന്റെ പ്രസംഗം കേട്ടതിനു ശേഷം ആയിരിക്കും.


രാജേഷിന്റെ വക ഒരു നാടന്‍ പാട്ട്. 'അളിയാ, അബദ്ധത്തില്‍ പോലും പാടുന്നതിനു ഇടയില്‍ പൂരപ്പാട്ട് കേറി വരരുതേ' എന്ന് ഞാന്‍ ഒരു ഉപദേശം കൊടുത്തു. പിന്നെ ക്ലാസ്സിലെ മലയാളി മങ്കമാരുടെ വക ഒരു നൃത്തം. ഇത്രയും ഞങ്ങള്‍ നേരത്തെ തന്നെ ആലോചിച്ചു വച്ചിരുന്നു.


ഇനി നാടകത്തിന്റെ ഇതിവൃത്തം രചിക്കണം. ആ ഭാരിച്ച ചുമതല ഞങ്ങള്‍ നാല്‍വര്‍ സംഘം - ഞാന്‍, കുട്ടി നേതാവ് (ബിജോ), പ്രേമന്‍, പിന്നെ രാജേഷ് - ഏറ്റെടുത്തു. പ്രാക്ടിക്കല്‍ വര്‍ക്കിനായി ഗ്രൂപ്പ് ഡിസ്കഷന്‍ നടക്കുന്ന ടൈം ഞങ്ങള്‍ നാടക രചനക്കായി തിരഞ്ഞെടുത്തു.


'പുരാണ നാടകം ആയാലോ' എന്ന് നേതാവ്. അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആയ വേഷം, വേദി ഒരുക്കല്‍ ഇത്യാദി കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ 'അതിനെ ആധുനികവല്‍ക്കരിച്ചാലോ' എന്ന് രാജേഷ്. അവസാനം പുരാണ കഥാപാത്രങ്ങള്‍ക്ക് പകരം സിനിമ നടീനടന്മാരെ വച്ച് ഒരു നാടകം തട്ടിക്കൂട്ടാം എന്ന് തീരുമാനമായി. അങ്ങനെ ഞങ്ങള്‍ നാള് പേരും ചേര്ന്നു സ്ക്രിപ്റ്റ് തയാറാക്കി. നിത്യ ഹരിത നായകന്‍ നസീര്‍ രാമനായി വരുന്നു. ആ റോളിലേക്ക് ആരനന്നു പറയണ്ടല്ലോ:) ഇ ഞാന്‍ തന്നെ. സീമ സീതയായി. ഞങ്ങള്‍ 'ഉണ്ടക്കണ്ണി ' എന്ന് വിളിക്കുമ്പോള്‍ ആ കണ്ണുകള്‍ ഒന്നു കൂടി ഉരുട്ടി വലുതാക്കുന്ന നിഷ അങ്ങനെ ഞങ്ങടെ നാടകത്തിലെ നായിക. സഹനടന്‍ ആയി പിള്ളേച്ചന്‍, ലക്ഷ്മണന്റെ റോളില്‍. ലക്ഷ്മണന് രാമന്റെ ഇരട്ടി പൊക്കം ഉണ്ട്, പക്ഷെ എന്ത് ചെയ്യും. ഇ ഒരു നാടകത്തിനു വേണ്ടി ആളെ വാടകക്ക് എടുക്കാന്‍ പറ്റില്ലല്ലോ.

ജനക മഹാരാജാവായി ബിജോ അളിയന്‍, ഒരു കള്ള് കുടിയന്‍ ആയി. വില്ലന്‍ രാവണന്‍ ആണല്ലോ, അതുകൊണ്ട് ആ റോളില്‍ ജയന്‍, സ്വല്പം തണ്ടും തടിയും ഉള്ള, വെണ്ണ പോലുള്ള ശരീരത്തെ 'മസിലുകള്‍' എന്ന് വിളിക്കുന്ന പ്രേമന് കൊടുത്തു ജയന്റെ ഉത്തരവാദിത്വം. ഹനുമാന്‍ സീതയെ അന്വേഷിക്കാന്‍ പോകുന്ന ആള്‍ ആയതുകൊണ്ട് സി. ഐ. ഡി. മൂസ എണ്ണ ഒരു കഥാപാത്രത്തെ കൂടി ഉള്‍പെടുത്തി. രാജേഷ് അളിയന്‍ മൂസ ആകാം എന്ന് ഏറ്റു. നാടകത്തിനു ഞങ്ങള്‍ പേരും ഇട്ടു 'ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ'.

ബെന്നി അച്ഛന്റെ ക്ലാസ്സില്‍ വച്ച് ജോബി അളിയന്‍ എന്നോട് ചോദിച്ചു 'എടാ, നിങ്ങടെ നാടകത്തില്‍ എനിക്ക് റോള്‍ വല്ലതും ഉണ്ടോ?'. 'ഇല്ലടാ, ഞങ്ങള്‍ മഹാഭാരതം റീമേക് ചെയ്യുന്നില്ല, രാമായണമാ പുനരാവിഷ്കരിക്കുന്നത്'. 'അതുകൊണ്ട്?' 'അല്ല, മഹാഭാരതം ആയിരുന്നന്കില്‍ ശകുനിയുടെ റോള്‍ തരാമായിരുന്നു. നിന്റെ സ്വഭാവത്തിന് അതാ ചേരുന്നത്'. ജോബിയുടെ മറുപടി ഞാന്‍ ഇവിടെ എഴുതുന്നില്ല. സെന്‍സര്‍ ബോര്‍ഡ് എന്റെ ബ്ലോഗിന് എ+ സര്‍ട്ടിഫിക്കറ്റ് തരും.

നാടകത്തിന്റെ വസ്ത്രാലന്കാരം പ്രേമനും രാജേഷും ഏറ്റു. സാധന സാമഗ്രികള്‍ ഏര്‍പ്പാട് ചെയ്യുന്ന കാര്യം ഞാനും ബിജോയും. കുറെ പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു കാസറ്റ് റെക്കോര്‍ഡ് ചെയ്തു. കള്ള് കുടിയന്‍ ആയ നസീറിനു കുടിക്കാന്‍ ഒരു ഒഴിഞ്ഞ 'മക്ഡവല്‍' കുപ്പിയില്‍ ഞാന്‍ കരിങ്കാലി വെള്ളം നിറച്ചു.

അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന ദിവസം വന്നു. അല്ലറ ചില്ലറ കലാപരിപാടികള്‍ക്ക് ശേഷം ഞങ്ങടെ മാസ്റ്റര്‍ പീസ് തുടങ്ങി - 'ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ'. നാടകത്തിന്റെ ആദ്യ രംഗം. സീമയുടെ സ്വയംവരം. സീമയുടെ അപ്പന്‍ പൈലി ബിജോ വിളംബരം ചെയ്യുന്നു. 'ഒറ്റയടിക്ക് മൂന്നു ഫുള്‍ കുപ്പി അടിക്കുന്നവന് ഞാന്‍ എന്റെ മകളുടെ കൈ പിടിച്ചു കൊടുക്കും'. ആ വെല്ലു വിളി സ്വീകരിച്ചു കൊണ്ട് ഞാന്‍ രംഗ പ്രവേശം ചെയ്യുന്നു. ശേഷം നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ. കുപ്പികള്‍ ഒറ്റയടിക്ക്‌ തീര്‍ത്ത് സീമയുടെ കൈയും പിടിച്ച് നസീര്‍ നടക്കുന്നു.

വനവാസത്തിനു പകരം ഒരു ഹണിമൂണ്‍ യാത്ര. നസീര്‍ വെള്ളമടിച്ച് പിമ്പിരി ആയിരിക്കുന്ന ഒരു സമയത്ത് സീമയെ ജയന്‍ തട്ടികൊണ്ട്‌ പോയി. നസീര്‍ ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് മൂസയുടെ നമ്പര്‍ കണ്ടുപിടിച്ച് സീമയെ കണ്ടെത്താനുള്ള കോണ്ട്രാക്റ്റ് മൂസക്ക് കൊടുത്തു. മൂസ 'വളഞ്ഞ കമ്പികളും ഒടിഞ്ഞ മരങ്ങളും' നോക്കി ജയന്‍ പോയ വഴി കണ്ടുപിടിച്ച് ജയന്റെ 'ബ്ലംഗ്ലാവില്‍' ചെന്നു. സീമയെ 'ബാലകലോല്‍സവം' ചെയ്യുന്നതിന് മുന്പ് മൂസ ജയനെ ഇടിച്ചു വീഴ്ത്തി സീമയെ കൊണ്ടു വരുന്നു.

സീമയെ പ്രതീക്ഷിച്ചിരിക്കുന്ന നസീറിനു 'ഹോട്ട് ന്യൂസ്' കിട്ടി. മൂസയുടെ പ്രകടനത്തില്‍ മയങ്ങിയ സീമ മൂസയുടെ കൂടെ പോയി. നാടകത്തിന്റെ ക്ലൈമാക്സില്‍ ബിജോ അളിയന്റെ വക അനൌണ്‍സ്മെന്റ്. 'ഞങ്ങളുടെ നാടകം ഇതാ അവസാനിക്കുന്നു. ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ അഥവാ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി'

ഇതിനിടയില്‍ കുറെ രംഗന്കളില്‍ ഞങ്ങള്‍ ഡാന്‍സ് (സംശയിക്കണ്ട, ഡപ്പാന്കൂത്ത്) കളിച്ചു, നസീറിന്റെ വെള്ളമടി രംഗങള്‍ ഞാന്‍ മനോഹരമാക്കി. ഇങ്ങനത്തെ ചവറു നാടകമാനന്കിലും കുറെ 'ചളു' ഡയലോഗുകള്‍ അടിച്ച് കയറ്റിയത് കാരണം കൂട്ടുകാര്‍ക്കെല്ലാം സംഭവം ഇഷ്ടപ്പെട്ടു. പിന്നെ എന്റെ വെള്ളമടി പ്രകടനം കണ്ടിട്ട പലരും ചോദിക്കുകയും ചെയ്തു 'നീ ശെരിക്കും രണ്ടെണ്ണം വീഷിയിട്ടുണ്ടായിരുന്നോട?' എന്ന്.

പക്ഷെ ചുരുക്കം ചില അധ്യാപകര്‍ക്ക് മാത്രം ഞങ്ങടെ കലാപരിപാടി രസിച്ചില്ല. ഞങ്ങടെ ക്ലാസ് ഇന്‍ ചാര്‍ജ് ഒരു സിസ്റ്റര്‍ ആയിരുന്നു, സിസ്റ്റര്‍ പവി. എന്നേം ബിജോ അളിയനേം വിളിച്ച് കുറെ ഉപദേശം. 'കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞാല്‍ അധ്യാപകര്‍ ആകേണ്ട നിങ്ങള്‍ ഇങ്ങനെ ഒരു മോറല്‍ പോലും ഇല്ലാത്ത ഒരു നാടകം അവതരിപ്പിക്കാന്‍ പാടുണ്ടോ?' എന്നൊക്കെ ചോദിച്ച്. 'നിങ്ങളില്‍ നിന്നും ഞാന്‍ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല' എന്ന് പറഞ്ഞ കുറച്ച് സെന്റിയും. ഞങ്ങള്‍ ഒന്നും പറഞ്ഞില. അന്‍പത് ശതമാനം ഇന്റെര്‍ണല്‍ മാര്‍ക്ക് ഉള്ളതല്ലേ, എന്ത് പറയാന്‍.

ഏതായാലും അതിന് ശേഷം പല നാടകങ്ങളും ഞങ്ങള്‍ കോളേജില്‍ അവതരിപ്പിച്ചു. സിസ്റ്റര്‍ പറഞ്ഞതു പോലെ മോറല്‍ ഉള്ളതും അല്ലാത്തതുമായ പലതും. സീരിയസ് നാടകങ്ങളും കോമെഡിയും ഒക്കെ. എല്ലാ ക്ലാസ്സില്‍ നിന്നും നാടകത്തില്‍ താത്പര്യം ഉള്ളവര്‍ ചേര്ന്നു ഒരു നാടക സമിതിയും ഉണ്ടാക്കി. ഞാനും ബിജോ അളിയനും അതിലെ മെംബേര്‍സ് ആയിരുന്നു. കുടുംബനാഥന്‍ ആയ ലോനചായന്‍, കള്ളനും പിടിച്ചു പറിക്കാരനുമായ റൌഡി അങ്ങനെ പല നല്ല വേഷങ്ങളും അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. ഗാന്ധി ജയന്തി ദിവസം പൊതുജനങ്ങള്‍ക്കു മുന്‍പില്‍ ടൌണ്‍ ഹാളിലും ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. ഇതിനൊക്കെ ഞങ്ങള്ക്ക് പ്രജോദനം ആയത് 'ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേന്‍ഗെ' ആണന്നു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുളിര് കോരും:)