Sunday, January 18, 2009

അനാമികാ, ഐ ലവ് യു!

എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ആലപ്പി ചെന്നൈ എക്സ്പ്രസ്സ് ഉം കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് കിട്ടിയ അഞ്ചു ദിവസത്തെ അവധി തീര്‍ന്നതിന്റെ സങ്കടവും ട്രെയിന്‍ യാത്രയ്ക്കു ആരും കമ്പനി ഇല്ലല്ലോ എന്ന വിഷമവും. ബോറടി മാറ്റാന്‍ ബുക്ക് സ്ടാളില്‍ നിന്നും ഒരു 'ബോബനും മോളിയും' 'സിനിമ മംഗളവും' വാങ്ങി മടക്കി ബാഗില്‍ തിരുകി കയറ്റി.

പതിനഞ്ചു മിനിട്ട് ലേറ്റ് ആയി ആണ് ട്രെയിന്‍ വന്നത്. കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതിനു മുന്‍പ് പുറത്തു ഒട്ടിച്ചിട്ടുള്ള റിസര്‍വേഷന്‍ ലിസ്റ്റില്‍ ഞാന്‍ നോക്കി, എന്റെ അടുത്ത ഇരിക്കുന്നത് ആരാണന്നു. പേരു 'അനാമിക'. വയസും കൂടി ചെക്ക് ചെയ്തു. പണ്ടു പറ്റിയത് പോലെ ആകരുതല്ലോ.

ലിസ്റ്റ് ചെക്ക് ചെയ്തപ്പം കണ്ടത് ഒരു 'മഞ്ജു' വിനെ. തുള്ളിച്ചാടി ട്രെയിനിനു അകത്തു കയറി. 'മഞ്ജു' വന്നപ്പഴാണ് ഞാന്‍ ഞെട്ടിയത്, ഒരു പത്തു വയസുകാരി കുട്ടി. അന്ന് മുതല്‍ ആണ് പേരിനൊപ്പം വയസുകൂടി ഞാന്‍ നോക്കാന്‍ തുടങ്ങിയത്.

നല്ലൊരു 'നായര്‍' കുട്ടി എന്നെങ്കിലും ഒത്തു വന്നിരുന്നന്കില്‍ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്, പക്ഷെ 'എറിയാന്‍ അറിയാവുന്നവന്റെ കയ്യില്‍ വടി കിട്ടില്ലല്ലോ'!

അനാമികയുടെ പ്രായം ഇരുപത്തി രണ്ട്!

'ദൈവമേ, ഇവള്‍ ഒരു കൊച്ചു സുന്ദരി ആയിരിക്കണേ'. ശകലം 'പഞ്ചാര' എങ്കിലും അടിക്കാമല്ലോ (ഞാന്‍ ആ ടൈപ്പ് അല്ലന്കിലും!) വല്ലപ്പോഴുമേ ഇതുപോലെ ഒരു ചാന്‍സ് ഒത്തുവരാറുള്ളു. ഇത്തവണ ആണങ്കില്‍ എന്റേത് സൈഡ് ലോവര്‍ സീറ്റും. എതിരെ അവള്‍ മാത്രം. ഇടങ്കോലിടാന്‍ ഒരു തെണ്ടിയും വരില്ല. ഞാന്‍ മനപായസം കണ്ടോണ്ടിരുന്നു.

അവള്‍ കയറേണ്ടത് ആലുവ നിന്നും. ട്രെയിന്‍ അര മണിക്കൂറിനുള്ളില്‍ തന്നെ ആലുവ എത്തി. ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. അവളെ കാണുന്നില്ല. 'പ്രതീക്ഷിച്ചത് മുഴുവന്‍ വെറുതെ ആയോ?' ഞാന്‍ കെട്ടിയ മനക്കോട്ടകള്‍ എല്ലാം തകരാന്‍ തുടങ്ങിയിരുന്നു.

വണ്ടി വിടുന്നതിനു തൊട്ടു മുന്‍പ് ഒരു കൊച്ചു പെണ്കുട്ടി കമ്പാര്‍ട്ട്മെന്റിന് അടുത്തേക്ക് ഓടി വന്നു. ചന്ദന നിറത്തിലുള്ള ഒരു ചുരിദാര്‍ ആണ് വേഷം. കയ്യില്‍ ഒരു വലിയ ബാഗും. കൂടെ ശകലം പ്രായമായ ഒരു സ്ത്രീയും പുരുഷനും ഉണ്ട്. 'അച്ഛനും അമ്മയും ആയിരിക്കും. ദൈവമേ, അനാമിക ഇവള്‍ തന്നെ ആയിരിക്കണേ, അച്ഛനും അമ്മയും യാത്രക്ക് കൂടെ കാണരുതേ'. ഞാന്‍ വീണ്ടും ആശിച്ചു.

വണ്ടി അനങ്ങി തുടങ്ങുന്നത് വരെ അവള്‍ സീറ്റിലേക്ക് വന്നില്ല. വാതില്‍ക്കല്‍ നിന്നു അച്ഛനോടും അമ്മയോടും യാത്ര പറയുക ആയിരിക്കും.

ഏതായാലും അന്ന് എന്റെ ലക്കി ഡേ ആയിരുന്നു. അവള്‍ ആ ബാഗും തൂക്കി എന്റെ സീറ്റിനടുത്തേക്ക് എത്തി. അവളുടെ കണ്ണുകള്‍ സീറ്റ് നമ്പര്‍ തിരയുന്നുണ്ടായിരുന്നു. ലാലേട്ടനെ പോലെ ഒരു വശം ചെരിഞ്ഞായിരുന്നു അവള്‍ നടന്നത്. 'ബാഗിന്റെ ഭാരം കൊണ്ടായിരിക്കും', പാവം.

എന്റടുത്ത് എത്തി അവള്‍ നിന്നു, എന്നിട്ട് പേര്‍സ് തുറന്നു ടിക്കറ്റ് എടുത്ത് സീറ്റ് നമ്പര്‍ ഒന്നു കൂടി ഉറപ്പു വരുത്തി. അവള്‍ ബാഗ് മുകളിലത്തെ ബെര്‍ത്തില്‍ വയ്ക്കാന്‍ ഒരു വിഫല ശ്രമം നടത്തി, ഭാരം കൊണ്ടായിരിക്കും അവള്ക്ക് അതിന് കഴിഞ്ഞില്ല. അവളുടെ കായില്‍ നിന്നും ബാഗ് താഴേക്ക് വീഴും എന്ന് തോന്നിയപ്പോള്‍ ഞാന്‍ ചാടി എഴുനേറ്റു.

'ഞാന്‍ സഹായിക്കാം'

അവള്‍ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി, ഒന്നും പറഞ്ഞില്ല. എങ്കിലും ഞാന്‍ ആ ബാഗ് എടുത്ത് മുകളില്‍ വച്ചു. മുടിഞ്ഞ ഭാരം ആയിരുന്നു.

'വീട്ടിലെ ചക്കയും മാങ്ങയും ഒക്കെ പൊതിഞ്ഞു കെട്ടിക്കൊണ്ടു വന്നിരിക്കുവാണോ കൊച്ചെ?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ചോദിച്ചില്ല. കണ്ടപ്പോള്‍ തന്നെ ചളിഞ്ഞ തമാശ അടിക്കരുതെന്ന് മനസ് വിലക്കി.

'താങ്ക്യു', അവളുടെ നന്ദി പ്രകടനം.

'നോ പ്രോബ്സ്'.

അവള്‍ സീറ്റില്‍ ഇരുന്നു, എന്റെ നേരെ ഓപ്പോസിറ്റ് സൈഡില്‍. കുറച്ചു നേരത്തേക്കെങ്കിലും മാന്യത കളയണ്ട എന്ന് കരുതി ഞാന്‍ പുറത്തേക്ക് നോക്കി ഇരുന്നു.

ട്രെയിന്‍ സ്പീഡില്‍ പോകുമ്പോള്‍ മരങ്ങളും ഇലക്ട്രിക്‌ പോസ്റ്റുകളും വേഗത്തില്‍ പുറകോട്ടു പോകുന്നത് കാണാന്‍ എന്ത് രസം, ചെറുപ്പം മുതലേ ട്രെയിന്‍ യാത്ര എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ചെന്നൈയില്‍ ജോലി കിട്ടിയതിനു ശേഷം ഒരുപാടു തവണ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്, എങ്കിലും ആ കൌതുകം എനിക്കിതുവരെ പോയിട്ടില്ല.

ഇടക്കൊന്നു തിരിഞ്ഞ ഞാന്‍ അവളെ നോക്കി. കയ്യിലെ ചെറിയ ബാഗില്‍ നിന്നും അവള്‍ ഒരു ബുക്ക് എടുത്ത് വായന തുടങ്ങിയിരുന്നു. 'സിഡ്നി ഷെല്ഡന്‍' എഴുതിയ 'മാസ്റ്റര്‍ ഓഫ് ദ ഗെയിം'. 'ഓ, ഇവള്‍ വല്യ പുള്ളിയാ', മനസ്സില്‍ വിചാരിച്ചു കൊണ്ട് വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.

ലവള്‍ വല്യ ഇംഗ്ലീഷ് പുസ്തകം വായിക്കുമ്പം ഞാന്‍ 'ബോബനും മോളിയും' എടുക്കുന്നതെങ്ങനെ? അല്ലന്കിലെ എന്നെ കണ്ടാല്‍ ഇരുപത്തി നാലു വയസായി എന്ന് ആരും പറയില്ല. ഇനി ഞാന്‍ കാര്‍ട്ടൂണ്‍ വായിക്കുന്നത് കണ്ടിട്ട് ഉള്ള ചാന്‍സ് കൂടി കളയണ്ട.

'സിനിമ മംഗളം' എടുക്കാമെന്ന് വച്ചാല്‍ അതിന്റെ കവര്‍ പേജില്‍ നയന്‍ താര നിവര്‍ന്നു നില്ക്കുന്നു. പെറ്റ തള്ള സഹിക്കില്ല അവളുടെ വേഷം. കാര്യം അതൊക്കെ കണ്ടിട്ടാണ് 'സിനിമ മംഗളം' വാങ്ങിച്ചതെങ്കിലും അത് പുറത്തറിയിക്കുന്നത് ശെരിയല്ലല്ലോ. ഞാന്‍ ഒരു ആഭാസന്‍ ആണന്നു അവള്‍ തെറ്റിദ്ധരിച്ചാലോ!

'ടപ്പേ' എന്നൊരു ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. അവളുടെ കയ്യില്‍ നിന്നും 'ഷെല്ഡന്‍' താഴെ വീണു കിടക്കുന്നു', കഥാനായിക ഉറങ്ങാന്‍ തുടങ്ങിയിരുന്നു.

കിട്ടിയ തക്കത്തിനു ഞാന്‍ അവളെ ഒന്നു അനലൈസ് ചെയ്തു.

ഷാമ്പൂ തേച്ചു അലസമായി ഇട്ടിരിക്കുന്ന മുടി കാറ്റത്ത്‌ പാറിപ്പറക്കുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. ആഭരണങ്ങള്‍ അധികം ഒന്നും തന്നെ ഇല്ല. കയ്യില്‍ രുദ്രാക്ഷം പോലെയുള്ള മുത്തുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെയിന്‍, കഴുത്തില്‍ ഒരു കൊച്ചു മാല. കറുത്ത നിറത്തിലുള്ള ഒരു കൊച്ചു പൊട്ട്‌, 'ഒട്ടിപ്പോ' ടൈപ്പ് ആണന്നു തോന്നുന്നു. അതിന് മുകളിലായി ഒരു ചെറിയ ചന്ദനക്കുറി. കാതില്‍ മുല്ല മൊട്ടു പോലുള്ള ഒരു കമ്മല്‍, അത് മാത്രം സ്വര്‍ണം.

പെന്‍സില്‍ കൊണ്ട് കണ്ണ് എഴുതിയിട്ടുണ്ട്, ചെറുതായി. കൈ നഖം ഇളം റോസ് കളറില്‍ അലങ്കരിച്ചിരിക്കുന്നു. ഇടതു കവിളിനും മൂക്കിനും ഇടയിലായി ഒരു ചെറിയ മറുക്, കണ്ണ് കിട്ടാതിരിക്കാന്‍ കൊച്ചു കുട്ടികള്‍ക്ക് അമ്മമാര്‍ കവിളില്‍ ഇടുന്ന അടയാളം പോലെ.

'ഈ മറുകായിരിക്കും ഇവളുടെ സൌന്ദര്യ രഹസ്യം', ഞാന്‍ മനസ്സില്‍ കരുതി. കൂടുതല്‍ അലന്കാരങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു സിമ്പിള്‍ പെണ്‍കുട്ടി, മെലിഞ്ഞ ശരീരം, തരക്കേടില്ലാത്ത ഒരു ചന്തവും, അതായിരുന്നു അനാമിക.

അല്ലങ്കിലും സ്വര്‍ണക്കടക്കാരുടെ പരസ്യം പോലെ വരുന്ന പെണ്‍കുട്ടികളെ പണ്ടേ ഞാന്‍ വായ്നോക്കാറ് പോലുമില്ല. ചെറിയ മേക്കപ്പ് ആണ് എപ്പഴും എനിക്കിഷ്ടം. എന്റെ സുഹൃത്തുക്കളോട്, പെണ്‍ വിഭാഗത്തിനോട്, ഞാന്‍ പലപ്പോഴും പറയാറുള്ള ഒരു കാര്യമാണ് 'നെറ്റിയിലെ അലങ്കാരത്തിന്റെ പ്രാധാന്യം'. 'ഒരു പൊട്ടെങ്കിലും തൊട്ടുകൂടേടീ നിനക്ക്' എന്ന് പലരോടും ഞാന്‍ ചോദിചിട്ടുമുണ്ട്.

ആകെമൊത്തം എന്റെ അനാമികയെ (തെറ്റിദ്ധരിക്കണ്ട, കഥ എഴുതുമ്പോള്‍ എങ്കിലും ഞാന്‍ എന്റെ എന്ന് വിളിച്ചോട്ടെ. നിങ്ങള്ക്ക് പരാതി വല്ലതും ഉണ്ടാന്കില്‍ കമന്റ് എഴുതി രേഖപ്പെടുതുക്കോളൂ) കാണാന്‍ ഒരു ആനച്ചന്തം ഉണ്ടായിരുന്നു.

താഴെ വീണു കിടന്ന ആ ബുക്ക് ഞാന്‍ എടുത്ത് മടക്കി സൈഡില്‍ വച്ചു. വണ്ടി തൃശൂര്‍ എത്തുന്നതിനു മുന്‍പ് അവള്‍ ഉണര്‍ന്നു, താഴെ നോക്കുന്നത് കണ്ടപ്പോള്‍ ബുക്ക് ആണ് തിരയുന്നത് എന്ന് എനിക്ക് മനസിലായി.

'ബുക്ക് ഇവിടെ ഉണ്ട്', ഞാന്‍ നോവല്‍ അവളുടെ നേരെ നീട്ടി.

'ഉറങ്ങിയപ്പോള്‍ താഴെ പോയതാ, ഞാന്‍ എടുത്ത് വച്ചന്നെ ഉള്ളു'.

'താങ്ക്സ്‌', ദേ വീണ്ടും ആംഗലേയം.

അവള്‍ പുറത്തേക്ക് നോക്കുന്നത് കണ്ടപ്പോള്‍ എവിടം വരെ എത്തി എന്ന് ചെക്ക് ചെയ്യാനാണന്നു എനിക്ക് മനസിലായി.

'തൃശൂര്‍ ആകുന്നതെ ഉള്ളു'.

'ചായ, ചായ....' ചായക്കാരന്‍ പയ്യന്‍ അതിലെ വന്നു.

'ഒരു ചായ....', അവള്‍ അയാളെ വിളിച്ചു.

'എനിക്കും ഒരു ചായ തന്നേരെ', ഞാനും പറഞ്ഞു.

അവള്‍ ഒരു നൂറു രൂപ നോട്ട് അയാളുടെ നേരെ നീട്ടി.

'ചില്ലറയില്ല, അഞ്ചു രൂപ ചേഞ്ച്‌ തരുമോ ചേച്ചി?'

'എന്റെ കയ്യില്‍ ഇതേ ഉള്ളു'

പയ്യന്‍ ഒന്നും മിണ്ടാതെ കണ്ണ് മിഴിച്ചു നിന്നു.

'സാരമില്ല തല്‍ക്കാലം ഞാന്‍ കൊടുക്കാം'.

ഞാന്‍ ഒരു പത്തു രൂപ നോട്ട് അവന് കൊടുത്തു.

'ഡിന്നര്‍ ഓര്‍ഡര്‍ എടുക്കാന്‍ ആള് വരുമോ?', ഞാന്‍ ചായക്കാരനോട് ചോദിച്ചു.

'വരും സര്‍, തൃശൂര്‍ എത്തുമ്പോള്‍ ആള് വരും'.

അവള്‍ പേഴ്സ് തിരയാന്‍ തുടങ്ങി. അഞ്ചു രൂപ തിരയുന്നതാണന്നു എനിക്ക് മനസ്സിലായി.

'ഇപ്പം നോക്കണ്ട. ഈ ചായക്ക് പകരം എനിക്കൊരു ഡിന്നര്‍ സ്പോന്‍സര്‍ ചെയ്‌താല്‍ മതി'

'ആള് കൊള്ളാമല്ലോ'

ഞാന്‍ ഒരു വളിച്ച ചിരി പാസ്സാക്കി.

'എന്താ പേര്?', ഞാന്‍ ചോദിച്ചു.

അറിയാമെന്കിലും ചോദിച്ച് മനസിലാക്കണമല്ലോ!

'അനാമിക'

'ഞാന്‍ രാകേഷ്. ആണ് പഠിക്കുവാണോ അതോ....?'

'അല്ല, ഞാന്‍ ഇന്‍ഫിയില്‍ വര്‍ക്ക് ചെയ്യുവാ. രാകേഷോ?'

'സി. ടി. എസ്സില്‍. അനാമിക ഷോലിങ്ങനല്ലൂര്‍ ഉള്ള ബ്രാഞ്ചിലാണോ?'

'അതേ'

'ഓ. ഞാന്‍ താമസിക്കുന്നത് അവിടെയാ. എന്റെ ഓഫീസ് നാവല്ലൂര്‍ ആണ്. കണ്ടിട്ടുണ്ടോ?'

'ഇല്ല, അങ്ങോട്ട് ഇതുവരെ വന്നിട്ടില്ല'

അവള്‍ അധികം സംസാരിക്കാന്‍ താത്പര്യം കാണിച്ചില്ല. എങ്കിലും കിട്ടിയ 'ഇര' യെ ഞാന്‍ മാക്സിമം വധിച്ചുകൊണ്ടിരുന്നു.

'വര്‍ക്ക് ഒക്കെ എങ്ങനെ ഉണ്ട്?'

'കുഴപ്പമില്ല. അങ്ങനെ ഒക്കെ തട്ടിയും മുട്ടിയും പോണു'

'ഹ്മം.... നമ്മള്‍ സോഫ്റ്റ്‌വെയര്‍ കാരുടെ എല്ലാം ഒരു യാന്ത്രിക ജീവിതം അല്ലെ?'

'ഹ്മം....'

'എനിക്ക് പിന്നെ കുറച്ചു നല്ല ഫ്രണ്ട്സ് ഉണ്ട്, എല്ലാം മലയാളികള്‍. അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു'

'എന്റെ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാം ബാഗ്ലൂര്‍ ആണ്'

'അനുവിനും, ഈ അനാമിക എന്ന് എപ്പഴും നീട്ടി വിളിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാ കേട്ടോ, അങ്ങോട്ട് ട്രാന്‍സ്ഫര്‍ നോക്കിക്കൂടാരുന്നോ?'

'അനു എന്ന് തന്നെയാ എല്ലാവരും എന്നെ വിളിക്കാറ്'. പുറത്തു നിന്നും വരുന്ന കാറ്റില്‍ അനുസരണക്കേട്‌ കാണിക്കുന്ന മുടി കൈ കൊണ്ട് ചെവിക്കു പുറകിലേക്ക് ഒതുക്കിക്കൊണ്‍്ട് അവള്‍ പറഞ്ഞു. 'ട്രാന്‍സ്ഫര്‍ ചോദിക്കാഞ്ഞിട്ടല്ല, കിട്ടാത്തതാ'.

'തൂ ചീസ് ബടി ഹെ മസ്ത് മസ്ത്...' എന്റെ ഫോണ്‍ നിലവിളിക്കാന്‍ തുടങ്ങി.... 'ആരാടാ സ്വര്‍ഗത്തിലെ കട്ടുറുമ്പ് ആകുന്നത്' എന്ന് ആത്മഗതം ചെയ്തു കൊണ്ട് ഞാന്‍ ഫോണ്‍ എടുത്തു.

'ട്രെയിന്‍ വന്നോടാ?', വീട്ടില്‍ നിന്നും ആണ് കാള്‍. അനുവിനോട് ഒരു 'എക്സ്ക്യൂസ് മീ' പറഞ്ഞു ഞാന്‍ വാതിലിനടുത്തേക്ക് പോയി.

'വന്നു, ഇപ്പം തൃശൂര്‍ എത്താറായി'

'എന്നിട്ടെന്തിയെ ഇതുവരെ നീ വിളിക്കാത്തത്?', സ്വരം മാറി.

'അത് പിന്നെ ചാര്‍ട്ടില്‍ അനാമികയുടെ പേരു കണ്ടപ്പോള്‍ എല്ലാം ഞാന്‍ മറന്നു' എന്ന് പറയാന്‍ പറ്റുമോ?

'നെറ്റ്‌വര്‍ക്ക് പ്രോബ്ലം ആയിരുന്നു', ദോഷമില്ലാത്ത ഒരു കള്ളം അടിച്ച് വിട്ടു.

കാള്‍ വേഗം കട്ട് ചെയ്ത് ഞാന്‍ സീറ്റിലേക്ക് ചെന്നു. അനുവിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നോ?.

'ആരായിരുന്നു? ഗേള്‍ ഫ്രണ്ട്?'

'അയ്യേ, എനിക്കോ. ഞാന്‍ അത്തരക്കാരന്‍ അല്ല'

'എത്തരക്കാരന്‍?'

'അല്ല, ഇങ്ങനെ ലൈന്‍ ഒക്കെ അടിച്ച് കറങ്ങി നടക്കുന്ന....'

'ഓ പിന്നേ'

'അനു ചുമ്മാ എഴുതാപ്പുറം വായിക്കാതെ, എന്നെ വീട്ടില്‍ നിന്നും വിളിച്ചതാ'

'ഇവിടെ നിന്നും എഴുനേറ്റു പോയി സംസാരിച്ചത്‌ കൊണ്ട് ചോദിച്ചത് കേട്ടോ. ഒന്നും തോന്നണ്ട'. അവള്‍ ചിരിച്ചു.

'അവള്‍ ചിരിച്ചാല്‍ മുത്ത്‌ പൊഴിയും....' എന്ന് പണ്ടാരോ പാടിയത് അനാമികയെ കണ്ടിട്ടാണോ എന്തോ!

'രാകേഷിന്റെ കയ്യില്‍ ബുക്ക് വല്ലതും ഉണ്ടോ?'

'ഞാന്‍ ഷെല്ഡന്‍ നോവലുകള്‍ ഒന്നും വായിക്കാറില്ലേ....'

'കളിയാക്കിയതാണോ? ഇംഗ്ലീഷ് നോവല്‍ ഒന്നും വേണ്ട. ഇതു എന്റെ ഫ്രെണ്ടിനു വേണ്ടി ഞാന്‍ വാങ്ങിയതാ. കുറച്ചു വായിച്ചപ്പം തന്നെ ബോര്‍ അടിച്ചു'

'പിന്നെ.... ബോബനും മോളിയും മതിയോ?'

'ആ.... അത് എന്റെ ഫേവറൈറ്റ് ആണ്'

ഛെ, ഇവളെ പേടിച്ചാണല്ലോ കര്‍ത്താവേ ഞാന്‍ ബോബനും മോളിയും ഒളിപ്പിച്ചു വച്ചത് എന്ന് ഓര്‍ത്തു പോയി. 'സിനിമാ മംഗളം' അവള്‍ കാണാതെ ഞാന്‍ ' ബോബനും മോളിയും' എടുത്തു കൊടുത്തു.

വണ്ടി തൃശൂര്‍ എത്തി. 'മീല്‍സ്, മീല്‍സ്....' കുശിനിക്കാരന്‍ വരുന്നുണ്ടായിരുന്നു.

'ചേട്ടാ, ഇവിടെ' അയാളെ വിളിച്ച് ഒരു ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു.

'അനുവിന് എന്തെങ്കിലും?'

'വേണ്ട, ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്'

അയാള്‍ പോയിക്കഴിഞ്ഞപ്പം അനു പറഞ്ഞു.

'പണ്ടൊരിക്കല്‍ ട്രെയിനില്‍ നിന്നും ഡിന്നര്‍ കഴിച്ചതാ, അതുകൊണ്ട് മതിയായി'

'എന്ത് പറ്റി?'

'പിറ്റേ ദിവസം ഓഫീസില്‍ പോകാന്‍ പറ്റിയില്ല, ലീവ് എടുക്കേണ്ടി വന്നു'

'ബെസ്റ്റ്....'

പിന്നെ കുറച്ചു നേരത്തേക്ക് അവള്‍ 'ബോബനും മോളിയിലും' മുഴുകി. ഞാന്‍ കുറച്ചു കിനാവുകളിലും.

തൃശൂര്‍ കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റുകളിലും ആള്‍ക്കാര്‍ എത്തി. ഞായര്‍ ആയിരുന്നത് കൊണ്ട് സീസണ്‍ ടിക്കറ്റുകാരുടെ തിരക്ക് ഇല്ലായിരുന്നു. അല്ലന്കില്‍ സൈഡ് ലോവര്‍ സീറ്റില്‍ ഇരിക്കുന്നവരുടെ കാര്യമാണ് കഷ്ടം. സീറ്റ് മറിച്ചിടാന്‍ പറയുമ്പോള്‍ 'പറ്റില്ല' എന്ന് പറയാമോ? എന്നിട്ട് മൂന്നോ നാലോ പേര്‍ അവിടെ വന്നിരിക്കും. റിസര്‍വ്‌ ചെയ്ത് പോകുന്ന എന്നെപോലെ ഉള്ളവര്‍ക്ക് സ്വസ്ഥമായി ഇതുപോലെ പഞ്ചാര അടിക്കാന്‍ പറ്റുമോ!

(ഞാന്‍ സീസണ്‍ ടിക്കറ്റുകാരന്‍ ആണങ്കില്‍ രംഗം മാറും കേട്ടോ. റിസര്‍വ്‌ ചെയ്തതിന്റെ ജാടയില്‍ ഇരിക്കുന്നവന്മാര്‍. നമ്മളെന്താ ഓസിനു കയറിയതാണോ? അവന്മാര്‍ക്ക് ഒതുങ്ങി ഇരുന്നാല്‍ എന്താ?)

ഏതായാലും അന്ന് അവള്‍ക്ക് കമ്പനി ഒന്നും ഇല്ലാതിരുന്നത് നന്നായി, അല്ലന്കില്‍ ഞാന്‍ എന്ത് ചെയ്തേനെ!

പാലക്കാട് എത്തിയപ്പോള്‍ എനിക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണി കിട്ടി. ഉടന്‍ അനു ചോദിച്ചു.

'കഴിച്ചാലോ? പത്ത് മണി ആയി'

'വിശന്നു തുടങ്ങിയോ?'

'പിന്നില്ലാതെ, രാകേഷിന്റെ ഫുഡ് വരട്ടെ. ഒന്നിച്ചു കഴിക്കാം എന്നോര്‍ത്ത് വെയിറ്റ് ചെയ്തതല്ലേ'

'ശ്ശെ അതൊന്നും നോക്കണ്ടായിരുന്നു. നേരത്തെ കഴിക്കാന്‍ മേലാരുന്നോ?'

'ഇനിയും സംസാരിച്ച് സമയം കളയാതെ'

ഞാന്‍ ബിരിയാണി കയ്യില്‍ എടുത്തു.

'കൈ കഴുകണില്ലേ?'

'ഓ, എനിക്കങ്ങനെ ദുശീലം ഒന്നും ഇല്ല. കൊച്ചു പോയിട്ട് വാ'

അവള്‍ ഓടി പോയിട്ട് വന്നു പൊതി തുറന്നു. ഞാന്‍ പതുക്കെ എത്തി നോക്കി. വാഴയിലയില്‍ പൊതിഞ്ഞ അത്താഴം. ചോറും മോര് കൂട്ടാനും മീന്‍ പൊരിച്ചതും.

ബിരിയാണി ഒരു വാ കഴിച്ചപ്പോള്‍ തന്നെ എനിക്ക് മതിയായി.

'കൊച്ചിന് കരിനാക്ക് ഉണ്ടോ?'

'അതെന്താ?'

'അല്ല, ഈ ബിരിയാണി തിന്നാല്‍ ഞാന്‍ ഇപ്പം തന്നെ ആ വാതിലിനടുത്തുള്ള മുറിയില്‍ കയറി തപസ്സു ചെയ്യേണ്ടി വരും, അതാ'

അവള്‍ കുടുകുടെ ചിരിച്ചു.

'ഇവിടുത്തെ ഭക്ഷണം മിക്കവാറും ഇങ്ങനെ തന്നെയാ, അത് പറയാന്‍ കരിനാക്കൊന്നും വേണ്ട' ശകലം കെറുവോട് കൂടി അവള്‍ മറുപടി പറഞ്ഞു.

എനിക്ക് ആ ഫുഡ് കഴിക്കാന്‍ തോന്നിയില്ല. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അവളുടെ മുന്‍പില്‍ വായും പൊളിച്ച് ഇരിക്കുന്നത് എങ്ങനെ? ഞാന്‍ എണീറ്റ് വാതിലിനടുത്തേക്ക് നടന്നു. ബിരിയാണി വെളിയിലേക്ക് എറിഞു. മുഖം കഴുകി കുറച്ചു നേരം കാറ്റു കൊണ്ടോണ്ട് പുറകിലേക്ക് ഓടി മറയുന്ന മരങ്ങളെ നോക്കി ഞാന്‍ നിന്നു. തണുത്ത കാറ്റ്.... നല്ല വിശപ്പും. ഇനി സേലത്ത് ചെല്ലുമ്പോള്‍ അവിടുന്ന് എന്തേലും വാങ്ങി കഴിക്കാമെന്ന് വിചാരിച്ചു.

(ഇ കഥ ഇവിടെ തീരുന്നില്ല.... ബാക്കി ഉടന്‍ തന്നെ ഞാന്‍ പോസ്റ്റുന്നതായിരിക്കും)

8 comments:

ഉണ്ണി ഹൈദ്രാബാദ് said...

കഴിഞ്ഞ മൂന്നുവര്‍ഷം ഞാനും ചെന്നയില്‍ ആയിരുന്നു, എറണാകുളത്തുനിന്നു കേറുബോള്‍ ഞാന്‍ ആലോചിക്ക്യാരുണ്ട് ഏതെങ്കിലും ഒരു കൊച്ചുസുന്ദരി എന്റെ അടുത്തസീറ്റില്‍ വന്നിരിക്ക്യണേ യെന്നു. ഇതുവരെ അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല, പക്ഷേ ഒരു പാടു കഥകള്‍ എന്നിക്ക് ആ യാത്രക്കള്‍ നല്‍ക്കിയിട്ടുണ്ട്. പോസ്റ്റ് നന്നായിരിക്കുന്നു, ഭാക്കികൂടി വേഗം എഴുതു.

ഉണ്ണി ഹൈദരാബാദ്

Unknown said...

കൊള്ളാം കൂട്ടുകാരാ.. നിന്റെ ഭാവനകള്‍ വളര്‍ന്നു വരുന്നുണ്ട്.. പെണ്ണ് കെട്ടണ്ട പ്രായത്തില്‍ പെണ്ണ് കെട്ടിയില്ലെന്കില്‍ ഇങ്ങനെ ഒക്കെ തോന്നും.. നീ ഈ പറഞ്ഞ ട്രെയിനില്‍ ഞാനും കുറെ യാത്ര ചെയ്തിട്ടുണ്ട്.. ചെന്നൈക്ക് പോകുന്ന ട്രെയിനില്‍ ചരക്ക് പെണ്‍കൊച്ച് എന്ന് പറഞ്ഞാല്‍ ഞാന്‍ അല്ല ആരും വിസ്വസിക്കതില്ല.. അതും ഒറ്റക്ക്.. പിന്നെ വൈകുന്നേരം മുതല്‍ രാത്രി ഇത്രേം നേരം വരെ ഞാന്‍ അടക്കമുള്ള ഒരു അലവലാതിയും നിന്റെ സീറ്റില്‍ വന്നു ശല്യപ്പെടുതിയില്ല എന്നുള്ള കാര്യം വളരെ അസ്വാഭാവികമായിരിക്കുന്നു.. നീ പറയുന്നത് കേട്ടാല്‍ തോന്നും, ആ ട്രെയിനില്‍ നീയും ആ പെന്കൊച്ചും മാത്രം ഉള്ളൂ എന്ന്‍. തല്‍ക്കാലത്തെക്ക് ഞാന്‍ ക്ഷമിച്ചിരിക്കുന്നു... ട്രെയിനുകളില്‍ യാത്രചെയ്യുന്ന യുവാക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഈ കഥ വളരെ പൈശാചികവും മൃഗീയവുമായി പോയി.. :'(

Anonymous said...

Blog takarppana as always..
Oru sathyanathikad cinema kandirangiya sukham.. :)

പയ്യന്‍സ് said...

നന്ദി ഉണ്ണി, റിജോ..

റോബിനെ, ട്രെയിന്‍ യാത്രക്കിടയില്‍ നല്ല പിള്ളേരെ കാണണമെങ്കില്‍ മനസും നന്നായിരിക്കണം!

Oru_Payyans said...

blog kollam....next part ohhikkvunnathe ullu...salem thu ninnum avalude boyfrd trainil keranu....pinne avalum boy frd ude kathiyodu kathi....avlalude zhivakkalil manam nontha chullan thante bagilirunna Kalyani quarterum eduthu trainile toilet il ulla piplile vellom mix (as usual) cheythu orennam vittu thirichu seat il vannu....appol chullan kandathu....
to be continued...

ശ്രീ said...

ഇപ്പോഴാണ് വായിച്ചത്.

എഴുത്തു കൊള്ളാം.

പയ്യന്‍സ് said...

നന്ദി ശ്രീ:)

പയ്യന്‍സ് said...

ഹിരന്‍ - മാഷേ, എല്ലാവരും നിങ്ങളെപ്പോലെ കുടിയന്മാര്‍ അല്ല:)