Sunday, October 25, 2009

ഞാന്‍ എന്ന മാന്യന്‍

ആര്‍ട്സ്‌ ക്ലബ്‌ ഇനാഗുറേഷന്‍ പരിപാടികള്‍ കഴിഞ്ഞു ഓടിട്ടോരിയത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞാന്‍ വിയര്‍ത്തു കുളിച്ചിരുന്നു. 'ഇവനെന്താ അവിടെ ചുമടെടുക്കുക ആയിരുന്നോ?' എന്ന് ചോദിക്കരുത്‌. ഗാനമേളയുടെ സമയത്ത് പുറകില്‍ കിടന്നു ശകലം ഡാന്‍സ്, അതെ ഡപ്പാന്‍കൂത്ത് തന്നെ! നമ്മളേക്കൊണ്ട് അത്രയൊക്കെയേ പറ്റൂ.

'ഇനിയെന്താടാ പരിപാടി, കള്ളടിക്കാന്‍ പോയാലോ?' എന്ന് അനീഷ്‌ ചോദിച്ചു. 'വേണ്ട, ഉള്ള സാധനമൊക്കെ ഉച്ചക്ക് മുന്‍പേ തീര്‍ന്നു കാണും. ഇനിയുള്ളത് പൂത്തക്കള്ള് ആയിരിക്കും. അല്ലങ്കില്‍ പൊടിയോ ആനമയക്കിയോ', രാജിയുടെ മറുപടി. അല്ലങ്കിലും ഇക്കാര്യത്തില്‍ അവനു പണ്ടേ നല്ല അറിവാ.

എനിക്കാണങ്കില്‍ കള്ളടിക്കാന്‍ ഒരു മൂഡ്‌ ഇല്ലായിരുന്നു. അല്ലങ്കിലും പണ്ടേ (ഇപ്പഴും) അക്കാര്യത്തില്‍ എനിക്ക് നല്ല കണ്ട്രോള്‍ ആണു. വെള്ളമടിക്കണം എന്ന് തീരുമാനിച്ചാല്‍ അന്ന് അടിച്ചിരിക്കും. (അല്ലാതെ വെള്ളമടി നിര്‍ത്തുന്ന കാര്യമാണന്നു ആരേലും തെറ്റിധരിച്ചോ?, ശേയ്). അന്ന് പിന്നെ ലവള്‍ പറഞ്ഞത് കൊണ്ട് മാത്രം രാവിലെ മുതല്‍ വെള്ളമടിക്കാതെ ഇരുന്നന്നെ ഉള്ളു.

'വേണ്ടടാ, നമുക്ക് വീടിലേക്ക്‌ പോയേക്കാം, ആകെ മടുത്തു.' ഓടിട്ടോരിയത്തില്‍ നിന്നും പുറത്തേക്ക് പോയ പിള്ളേരുടെ എണ്ണം എടുത്ത്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. അല്ലേലും അതിനും ശേഷം അവിടെ നിന്നിട്ട് എന്ത് കാണാന്‍?

ഗണപതിക്കു എലി എന്നത് പോലെ അന്ന് എന്റെ സന്തത സഹചാരി ഒരു കൈനെറ്റിക്‌ ഹോണ്ട ആയിരുന്നു. അതെടുക്കാനായി പാര്‍ക്കിംഗ് സ്ഥലത്തേക്കു നടക്കുമ്പോള്‍ അനീഷ്‌ പറഞ്ഞു 'ഡാ, നീ പോകുന്ന വഴി എന്നെ താഴെ കവലയില്‍ ഡ്രോപ്പ് ചെയ്യ്‌, ഞാനും കൂടി വരാം'. ഞാന്‍ കീ അവന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു, 'എന്നാ അവിടം വരെ നീ തന്നെ ഓടിച്ചോ'.

വണ്ടി എടുത്ത് ലേഡീസ്‌ ഹോസ്റെലിനു മുന്‍പില്‍ എത്തിയപ്പോള്‍ അവിടെ ശ്രീജിത്ത്‌, എന്റെ അയല്‍പക്കം കാരന്‍, നില്‍പ്പുണ്ടായിരുന്നു. പുള്ളിയേം കൂടി കൊണ്ട് പോയേക്കാം എന്ന് വിചാരിച്ചു ഞാന്‍ പറഞ്ഞു 'ഡാ, ശ്രീജിത്തിനേം കൂടി കയറ്റണം, നീ ട്രിപ്പിള്‍ അടിക്കുമോ?'

അവന്‍ എന്റെ മുഖത്തേക്കു നോക്കി, പിന്നെ ഹോസ്റ്റലിന്റെ മുന്‍പിലേക്കും. അവിടെ നിന്നും ചില തരുണീമണികള്‍ ഇറങ്ങി വരുന്നുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ ആരെങ്കിലും ആണെങ്കില്‍ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും മാറിത്തരുമോ? അത് തന്നെ അവനും ചെയ്തു. 'വേണ്ടടാ, താഴെ കവല വരെ അല്ലെ ഉള്ളു, ഞാന്‍ തന്നെ ഓടിച്ചോളാം'.

അങ്ങനെ അനീഷ്‌ മുന്‍പിലും ഞാന്‍ നടുവിലും ശ്രീജിത്ത്‌ എന്‍റെ പുറകിലുമായി ആ കൈനെറ്റിക്കിന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. അപ്പഴാണ് അപ്പാപ്പന്സിന്റെ (ഹോസ്റെലിനു മുന്‍പിലുള്ള ചായക്കട, കോളേജിലെ നല്ല കുട്ടികള്‍ക്ക് 'പുള്‍' ചെയ്യാന്‍ പറ്റിയ സ്ഥലം. എന്ന് വച്ചാ ദം അടിക്കുക, ആത്മാവിന് പോഹ കൊടുക്കുക, പച്ച ഇംഗ്ലീഷില്‍ പറഞ്ഞാല്‍ വലിക്കുക എന്നു അര്‍ഥം. പിന്നെ ആ നാട്ടിലെ ഏക ചൈനീസ് രെസ്ടോരന്റും അത് മാത്രമായിരുന്നു, അല്ലാതെ പാറ്റയെ ഡ്രസ്സ്‌ ചെയ്തു വച്ച മുട്ടക്കറിയും പ്രാണിയെ ഇട്ടു തിളപ്പിച്ച ചായയും എവിടെ കിട്ടാന്‍?) മുന്‍പില്‍ നിന്നും ഒരുത്തന്‍ വിളിച്ചു പറഞ്ഞത് 'ഡാ, നമ്മുടെ മാത്തന്‍ താഴെ നില്‍പ്പുണ്ടങ്കില്‍ ഇങ്ങോട്ട് വരന്‍ പറ'. 'ഓക്കേ' പറഞ്ഞു അനീഷ്‌ വണ്ടി വിട്ടു.

മെയിന്‍ റോഡിലേക്കിറങ്ങി, പ്ലസ്‌ ടു വിനു മുന്‍പിലുള്ള വളവു തിരിയാന്‍ തുടങ്ങുമ്പോഴാണ് കുളിര്‍മ കൂള്‍ ബാറിനു മുന്‍പില്‍ നില്‍ക്കുന്ന മാത്തനെ ഞാന്‍ കണ്ടത്‌. വണ്ടിയിലിരുന്നു ഞാന്‍ വിളിച്ചു പറഞ്ഞു 'എടാ, നിന്നെ അവന്മാര്‍ അന്വേഷിക്കുന്നുണ്ട്, വേഗം അപ്പാപ്പന്‍സിലോട്ടു ചെല്ല്'. ഓക്കേ പറഞ്ഞു മാത്തന്‍ കൈ പൊക്കി കാണിച്ചു. ഇത് കണ്ടതും അനീഷ്‌ ഒരു കൈയില്‍ ഹാന്‍ഡില്‍ ബാലന്‍സ് ചെയ്തു വലതു കൈ പൊക്കി സ്റ്റൈലില്‍ ഒരു ഹായ്‌ പറഞ്ഞു.

വളവില്‍ എതിരേ ഒരു ജീപ്പ് വരുന്നുന്നത് കണ്ട അനീഷിനു ബാലന്‍സ് തെറ്റി. വണ്ടി വലത്തോട്ടു വെട്ടി, വണ്ടിയിലിരുന്ന ഞാനും ശ്രീജിത്തും ഞെട്ടി. എന്ത് ചെയ്യാന്‍ പറ്റും? ഞാന്‍ നോക്കുമ്പോള്‍ സ്കൂട്ടര്‍ അതാ ജീപിനു മുന്‍പിലേക്ക് പോകുന്നു. ഞങ്ങളുടെ ഭാഗ്യത്തിന് അനീഷിനു ഒരു രണ്ടു സെക്കന്റ്‌ നേരത്തേക്ക് വണ്ടി ബാലന്‍സ് ചെയ്യാന്‍ പറ്റി. വണ്ടി നേരേ നിന്ന ആ സമയം കൊണ്ട് ജീപ്പ് ഞങ്ങളെ കടന്നു പോയി, വീണ്ടും ബാലന്‍സ് പോയി വണ്ടി വലത്തോട്ടു തന്നെ വീണു. ഇതെല്ലം സെക്കന്റുകള്‍ കൊണ്ടു കഴിഞ്ഞു. ദൈവത്തിന്റെ സഹായം ഒന്ന് കൊണ്ടു മാത്രമാണു അന്ന് ഞങ്ങള്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത്.

ജീപ്പ് സഡന്‍ ബ്രേക്ക്‌ ഇട്ടു നിര്‍ത്തുന്ന ശബ്ദം ഞാന്‍ കേട്ടു. കുളിര്‍മയുടെ മുന്‍പില്‍ നിന്ന എല്ലാവരും ഓടി വന്നു, ഞങ്ങളെ പിടിച്ച് എഴുനെല്‍പ്പിച്ചു. സത്യം പറഞ്ഞാല്‍ ആ സമയത്ത് ഞങ്ങള്‍ക്ക് എന്ത് പറ്റിയെന്നോ, വഴിയില്‍ കൂടി പോയ പെണ്‍കുട്ടികള്‍ എന്ത് വിചാരിചിരിക്കുമെന്നോ എന്നൊന്നുമല്ല എന്‍റെ മനസ്സില്‍ തോന്നിയത്‌. വണ്ടിക്കു എന്ത് പറ്റിക്കാനും?, അതായിരുന്നു എന്‍റെ ചിന്ത. കാരണം ഒരു അപകടം ഉണ്ടായി എന്നു പറഞ്ഞാല്‍ പിന്നെ വീട്ടില്‍ നിന്നും വണ്ടി എനിക്ക് തരുക എന്നത് നടക്കുന്ന കാര്യമല്ല, പ്രത്യേകിച്ച് വണ്ടിക്കു എന്തെങ്കിലും ഡാമേജ് ഉണ്ടായാല്‍.

ആ ജീപ്പുകാരന്‍ വണ്ടി തിരിചിട്ടിട്ടു ഇറങ്ങി വന്നു. ആരൊക്കെയോ ചേര്‍ന്ന് ഞങ്ങളെ പിടിച്ച് അതിനുള്ളില്‍ കയറ്റി. ആരൊക്കെയായിരുന്നു അത് എന്നു എനിക്ക് ഓര്‍മ്മയില്ല, എല്ലാം ഒരു സ്വപ്നം പോലേ ആയിരുന്നു, ഒരു മരവിപ്പ്.

'നിനക്ക് എന്തേലും പറ്റിയോടാ?' ആരോ ചോദിച്ചു. അപ്പോഴാണ്‌ ഞാന്‍ എന്‍റെ കയ്യും കാലും ഒക്കെ നോക്കുന്നത്. വീണപ്പോള്‍ കൈ കുത്തിയതുകൊണ്ട് കയ്യില്‍ കുറച്ചു തോല് പോയിരുന്നു, കാല്‍മുട്ടിന്റെ ഭാഗത്ത് ജീന്‍സ്‌ മുഴുവന്‍ തേഞ്ഞു കീറിപ്പോയിരിക്കുന്നു. നല്ല കട്ടിയുള്ള ജീന്‍സ്‌ ആയിരുന്നത് കൊണ്ട് കാലിന്റെ തോല് പോകാതെ രക്ഷപെട്ടു . (ആ കീറല്‍ ഉള്ള ജീന്‍സ്‌ പിന്നെ ശകലം കൂടെ കീറി സ്റ്റൈല്‍ ആക്കി കുറേ കാലം ഞാന്‍ ഇട്ടോണ്ട് നടന്നു എന്നത് വേറെ കാര്യം).

ശ്രീജിത്തിനെ നോക്കി, കാല്‍ മുട്ടുകളിലും കൈയിലും കൈപ്പത്തിയിലും ഒക്കെ ആയി കുറ തോല് പോയി ചോരവരുന്നുണ്ടായിരുന്നു. അനീഷിനായിരുന്നു കൂടുതല്‍ പരുക്ക്‌. അവന്‍ നെറ്റിയിടിച്ചാണ് വീണത്‌. മുഖത്ത് കുറച്ചു മുറിവുകള്‍, കയ്യിലും കാലിലും വേറെ കുറേ പരിക്കുകള്‍. അവന്റെ ബോധം പോയിരുന്നു. അത് കണ്ടു ഞങ്ങള്‍ എല്ലാവരും പേടിച്ചു. വേഗം തന്നെ വണ്ടി അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് വിട്ടു. ആരോ ഒരാള്‍ എന്‍റെ വണ്ടിയും എടുത്ത് പിറകെ വരുന്നുണ്ടായിരുന്നു.

പോകുന്ന വഴി അനീഷിനു ബോധം വന്നു, പക്ഷേ അവന്‍ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു, അവനും വല്ലാതെ പേടിച്ചു പോയി. ക്ലിനിക്കില്‍ ചെന്നു എല്ലാവരുടെയും മുറിവുകള്‍ ഡ്രസ്സ്‌ ചെയ്തു, ഭാഗ്യത്തിന് ആര്‍ക്കും വല്യ പരിക്കുകളോ ഒടിവുകളോ ഒന്നും തന്നെ ഇല്ലായിരുന്നു.

അരമണിക്കൂറിനകം ആ ക്ലിനിക്‌ കോളേജ് പിള്ളേരെക്കൊണ്ട് നിറഞ്ഞു. കൂട്ടത്തിലുള്ള ആര്‍ക്കോ അപകടം എന്ന് കേട്ട് വന്നവരായിരുന്നു എല്ലാം. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയാറായി വന്നവര്‍, അതാണ്‌ കൂട്ടുകാര്‍, അതായിരിക്കണം കൂട്ടുകാര്‍! (ഈ ഡയലോഗ് ഞാനും എവിടെയോ കേട്ടിട്ടുണ്ട് :))

കുറച്ചു സമയം അവിടെ ഇരുന്നു വിശ്രമിച്ചു, അനീഷ്‌ നോര്‍മല്‍ ആയി. അവനെ വീട്ടില്‍ കൊട് വിടാന്‍ വേറെ ചിലര്‍ റെഡി ആയി നില്‍പ്പുണ്ടായിരുന്നു. ഞാന്‍ പുറത്തിറങ്ങി എന്‍റെ വണ്ടി പരിശോധിച്ചു. ഇന്ടിക്കേട്ടരിനു ഒരു പൊട്ടല്‍, ഹാണ്ടിലില്‍ കുറച്ചു പോറലുകള്‍ അങ്ങനെ ചെറിയ കുഴപ്പങ്ങള്‍ മാത്രം. ഒറ്റ നോട്ടത്തില്‍ അതൊന്നും തിരിച്ചറിയില്ല. ഞാന്‍ തന്നെ വണ്ടി എടുത്തു, എല്ലാരോടും താങ്ക്സ് ഒക്കെ പറഞ്ഞു, ശ്രീജിത്തിനെയും കൂട്ടി വീട്ടിലേക്കു വിട്ടു. എന്നിട്ട് ആരെയും അറിയിക്കാതെ പതുക്കെ വണ്ടി ഷെഡില്‍ കയറ്റി വച്ച് വീട്ടില്‍ കയറി.

ഇനിയാണ് കഥയുടെ ക്ലൈമാക്സ്‌. പിറ്റേന്ന് ക്ലാസില്‍ ഞാനും അനീഷും ചെന്നു കയറി. സംഭവം കോളേജിലെ മിക്കവരും അറിഞ്ഞിരുന്നു. എല്ലാവരുടെയും വിചാരം ഞങ്ങള്‍ വെള്ളമടിച്ചു കിറുങ്ങി വണ്ടിയോടിച്ചു എന്നാണ്, പ്രത്യേകിച്ചും ആര്‍ട്സ് ക്ലബ്‌ ഡേ യും. സത്യം പറഞ്ഞിട്ടും ഒരുത്തനും വിശ്വസിക്കുന്നില്ല. 'എനിക്കൊരുതന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട' എന്നതാണ് പണ്ടേ എന്‍റെ നയം, അതുകൊണ്ട് ഞാന്‍ അധികം മൈന്‍ഡ് ചെയ്തുമില്ല. പാവം അനീഷ്‌ ആയിരുന്നു സഹതാപ പാത്രം. അവനായിരുന്നു മുഖത്തും കൈയ്യിലും ബാന്ടെജ് ഒക്കെ. വണ്ടി എന്റെതായിരുന്നത് കൊണ്ടു പലരും വിചാരിച്ചത് ഞാന്‍ അവനെ കൊണ്ടു ഉരുട്ടി ഇട്ടു എന്നാണ്. എന്‍റെ ഒള്ള ഇമേജ് (എന്തെങ്കിലും ഉണ്ടായിരുന്നകില്‍) കൂടി പോയന്നു പറഞ്ഞാല്‍ മതിയല്ലോ.

മാത്ത്സ് കംബൈന്‍ഡ് ക്ലാസ്സില്‍ ഇരിക്കുന്ന ഞങ്ങളുടെ മുന്‍പിലേക്ക് ഫ്രാന്‍സിസ് സര്‍ കയറി വന്നു. ഞങ്ങളെ പരിക്കുകള്‍ കണ്ട സര്‍ സങ്കടത്തോടെ ചോദിച്ചു, 'അനീഷേ, രാകേഷേ. നിങ്ങള്‍ എന്തിനാ ഇന്ന് വന്നത്?. ക്ലാസ്സില്‍ ഇരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടങ്കില്‍ വീട്ടില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ മേലായിരുന്നോ? അല്ല, എന്താ പറ്റിയത്‌?'

ആഹാ, ഹാജര്‍ കളയാതെ വീട്ടില്‍ പോകാന്‍ ഒരു ചാന്‍സ് കിട്ടിയ സന്തോഷത്തില്‍ ശകലം വേദന ഒക്കെ അഭിനയിച്ചു ഞാന്‍ പറഞ്ഞു, 'അത് സര്‍, ഇന്നലെ കോളേജില്‍ നിന്നും പോകുന്ന വഴിക്ക്‌ വണ്ടിയില്‍ നിന്നും വീണതാ. പ്ലസ്‌ ടു വിനു മുന്‍പിലുള്ള വളവില്‍ വച്ച്..'

ബാക്കി ഞാന്‍ പറയുന്നതിന് മുന്‍പ്‌ സര്‍ ഇടയ്ക്കു കയറി 'ഓ, ഇന്നലെ ആര്‍ട്സ്‌ ക്ലബ്‌ ഇനാഗുറേഷന്‍ ആയിരുന്നല്ലോ അല്ലേ?'.

അതായത് ആര്‍ട്സ്‌ ഡേക്കു വെള്ളമടിച്ചു കിറുങ്ങി വണ്ടി ഓടിച്ച നിനക്കൊക്കെ ഇത് വന്നില്ലങ്കിലെ അത്ഭുതമുള്ളു എന്ന ഒരു ഭാവം!

'കിഹി.. കിഹി..' പെന്പില്ലേരുടെ അടക്കിപ്പിടിച്ച ചിരികള്‍ ഞങ്ങള്‍ കേട്ടു. പിന്നെ ഞങ്ങടെ പരിക്കുകള്‍ മൈന്‍ഡ് ചെയ്യാതെ സര്‍ ക്ലാസ്‌ തുടര്‍ന്നു! ഞങ്ങള്‍ ആരായി? ശശികള്‍!

അതില്‍ പിന്നെ കോളേജില്‍ എന്ത് പരിപാടി നടന്നാലും വെള്ളമടിക്കാതിരിക്കാതിരിക്കാന്‍ (മനസ്സിലായല്ലോ അല്ലേ?) ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഏതായാലും എനിക്കൊരു നല്ല പേര് കിട്ടി, അത് കളയുന്നത് ശെരിയാണോ?

ഈ സംഭവത്തിനു ശേഷം ശ്രീജിത്തിന്റെ അച്ഛനെ പേടിച്ചു കുറേക്കാലം ഞാന്‍ പുള്ളിയുടെ വീട്ടിലോട്ടു പോയില്ല, 'നീയല്ലേടാ വെള്ളമടിച്ചു എന്‍റെ മകനെ കൊണ്ടു ഉരുട്ടിയിട്ടത് എന്നെങ്ങാനും കക്ഷി ചോദിച്ചാല്‍ ഞാന്‍ എന്ത് ചെയ്യും?.