Sunday, April 19, 2009

അവധിക്കാലം

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഏറ്റവും ഇഷ്ടം തോന്നിയിരുന്നത് അവധികളോടാണ്. ജോലി കിട്ടിയതിനു ശേഷവും ആ ശീലത്തിന് ഒരു മാറ്റവുമുണ്ടായില്ല. രാവിലെ എഴുനേല്‍ക്കുക, റെഡി ആയി ജോലിക്ക് പോവുക, രാത്രിയില്‍ റൂമില്‍ തിരിച്ചെത്തി ഭക്ഷണം കഴിച്ചെന്നു വരുത്തി കിടന്നുറങ്ങുക. ചിലപ്പോള്‍ സഹ മുറിയന്‍മാരോട് സംസാരിക്കാന്‍ അവസരം കിട്ടുന്നത് പോലും ഏതെന്കിലും വീക്കെന്‍ഡില്‍ ആയിരിക്കും. ബ്രേക്ക് ഫാസ്റ്റ് എന്നത് ദിവസത്തിന്റെ ഭാഗം അല്ലാതെ ആക്കിതീര്‍ത്ത തികച്ചും യാന്ത്രികമായ ജീവിതം.

ഒന്നര വര്‍ഷത്തിനു ശേഷം ഒരു മൂന്നാഴ്ചത്തെ അവധി ഒപ്പിച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ വല്ലാത്ത ഒരു ആവേശം ആയിരുന്നു. വിദ്യാഭ്യാസ സമയത്ത് ഒരിക്കല്‍ പോലും വീട്ടില്‍ നിന്നും മാറി നിന്നിട്ടില്ലാത്ത എനിക്ക് എത്രമാത്രം ഗൃഹാഗ്വരത്തം അനുഭവപ്പെടുന്നുണ്ടാകും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ളിയരന്‍സിനു ഒന്നര മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. ആറ് ക്യൂ ഉള്ളതില്‍ ഞാന്‍ നിന്ന ക്യൂ മാത്രം ഏറ്റവും സാവധാനം മുന്നോട്ടു നീങ്ങുന്നു!

പെട്ടികള്‍ കലെക്റ്റ് ചെയ്ത് പുറത്ത് വന്നപ്പോള്‍ ചേട്ടന്‍ വണ്ടിയുമായി എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. വീട്ടില്‍ ചെല്ലുന്നത് വരെ ചേട്ടനെയും വണ്ടി ഓടിച്ച ജയകുമാറിനെയും ഒന്നും സംസാരിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ നിര്‍ത്തിയിട്ട്‌ വേണ്ടേ അവര്‍ക്ക് എന്തെങ്കിലും പറയാന്‍!

വീട്ടിലെത്തി എല്ലാവരെയും കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. പിന്നെ ഈ അവധി ദിവസങ്ങളില്‍ എന്തൊക്കെ ചെയ്യണം എന്ന് ആലോചിക്കാന്‍ തുടങ്ങി. നാട്ടില്‍ കിട്ടുന്ന ഭക്ഷണ സാധനങ്ങള്‍ ആണ് മെയിന്‍, ചക്കപ്പുഴുക്കും ചാമ്പങ്ങയും ഉണക്കിരച്ചിയും പോട്ടിയും മാമ്പഴവും.... ഒന്നും മിസ് ആക്കാന്‍ പാടില്ലല്ലോ. പിറ്റേന്നു തന്നെ ചേട്ടനെയും കൂട്ടി വെള്ളിലാപ്പിള്ളി ഷാപ്പില്‍ പോയി കപ്പയും പൊടിമീനും പോട്ടിയും ഉണക്കിരച്ചിയും ഒക്കെ തട്ടി.

അടുത്ത സുഹൃത്തായ ബിജുവിന്റെ (ബിജുവിനെ പറ്റി ഒരു ബ്ലോഗ് ഞാന്‍ ഇതിനു മുന്പ് എഴുതിയിട്ടുണ്ട്) കല്യാണം ആയിരുന്നു ഞാന്‍ ചെന്നതിന്റെ അടുത്ത ഞായറാഴ്ച. കല്യാണത്തിന്റെ അടുത്ത ആഴ്ച ഒരു പാര്‍ട്ടിക്ക് ബിജുവിനെ ഞാന്‍ ക്ഷണിച്ചു. 'വെള്ളമടി' എവിടെ ഉണ്ടന്ന് കേട്ടാലും ലോട്ടറി അടിച്ചത് പോലെ തുള്ളിച്ചാടി എത്തിയിരുന്ന ബിജു അന്ന് എന്നോട് പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി  'രാകേഷേ, കമ്പനിക്ക് ഞാന്‍ വരാം. പക്ഷെ താന്‍ തന്നെ അവളോട് (ഭാര്യ) ഒരു പെര്‍മിഷന്‍ ചോദിക്കണം'. എന്‍റെ ഒരു ഗതികേടേ!

എല്‍. ഐ. സി. ക്കാരുടെ ഒരു പ്രളയം തന്നെ ആണ് ഇപ്പൊ നാട്ടില്‍. സാമ്പത്തിക മാന്ദ്യം കാരണം ആരും പോളിസി എടുക്കുന്നില്ല എന്നാ അവസ്ഥ ആയതു കൊണ്ടാണോ എന്നറിയില്ല. തന്നെയുമല്ല മാര്‍ച്ച് മാസം ആണല്ലോ, അവര്‍ക്ക് ടാര്‍ജെറ്റ്‌ തികക്കണമല്ലോ. മീന്‍ മുള്ള് കണ്ടു ഓടിക്കൂടിയ പൂച്ചകളെ പോലെ ആയിരുന്നു എല്ലാരും കൂടെ എന്‍റെ മുകളിലേക്ക് ചാടിയത്. എല്ലാരോടും ഓരോന്നോരോന്ന് പറഞ്ഞു രക്ഷപെടാന്‍ ഞാന്‍ പെട്ട പാട്.

അതിനിടയില്‍ ഒരു കെണിയില്‍ തല വച്ച് കൊടുക്കേണ്ടി വന്നു. എന്റെ സഹപാടി  നായരുടെ മുന്നില്‍ (അരുണ്‍ എന്നത് ഒന്നാം നാമം). എച്ച്. ഡി. എഫ്. സി. യില്‍ ഉദ്യോഗസ്ഥന്‍. അവനും ഉണ്ടല്ലോ ഈ സാമ്പത്തിക മാന്ദ്യവും ടാര്‍ജെറ്റ്‌ ഉം ഒക്കെ. ഒരു ദിവസം വീട്ടില്‍ വന്നു അവന്റെ കാറില്‍ തന്നെ പിടിച്ചു കയറ്റി. ബാങ്കില്‍ ചെക്ക് കൊടുത്തു കാശ് കിട്ടാന്‍ കാത്തിരുന്നപ്പോള്‍ അവനായിരുന്നു തിടുക്കം. താമസം ആയതുകൊണ്ട് 'എന്നാ പോളിസി വേണ്ടടാ, നമുക്ക് പോയേക്കാം' എന്നെങ്ങാന്‍ ഞാന്‍ പറഞ്ഞാലോ! അന്ന് തന്നെ എന്റെ മുപ്പതിനായിരം അവന്‍ പോളിസിയാക്കി.

അന്ന് രാത്രി രാമപുരത്ത് പള്ളിമുറ്റത്ത് സബിനോടും പ്രമോദിനോടും ബാലു ചേട്ടനോടും വെടിവട്ടം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ നായര്‍ എത്തി. ഉടന്‍ തന്നെ പ്രേമന്‍ ചോദിച്ചു 'ഇവന്‍ വീട്ടില്‍ കയറുന്നതിനു മുന്പ് തന്നെ നീ ഇവനെയും കുടുക്കി അല്ലെടാ?'

'നീ അങ്ങനെ പറയല്ല്. ഇവന് ഗുണമുള്ള കാര്യമല്ലേ.  സബിനും ഉണ്ടല്ലോ, അവന്‍ എന്‍റെ കയ്യില്‍ നിന്നും എഴുപതിനായിരത്തിനാ എടുത്ത്' നായര്‍ വിനയാന്വിതനായി.

'എഴുപത് ഒന്നുമില്ല. അന്പതെ ഉള്ളു. നീ കൂടുതല്‍ എന്നെ സുഖിപ്പിക്കണ്ട' സബിന്‍ ചാടി വീണു.

കുറെ അമ്പലങ്ങളില്‍ പോയി. രാമപുരത്തെയും കൊണ്ടാട്ടിലെയും കോഴിപ്പിള്ളിയിലെയും അമ്പലങ്ങളില്‍ ഉല്‍സവം ആയിരുന്നു. നാട്ടിലെ അമ്പലത്തിലെ ഉല്‍സവം കൂടുന്നത് ഒരു രസം തന്നെയാ (ഭക്തി ഉണ്ടായിട്ടാ കേട്ടോ. അല്ലാതെ ഉത്സവത്തിന് വരുന്ന പെണ്‍കിടാങ്ങളുടെ മുഖത്ത് ഞാന്‍ നോക്കാറ് പോലുമില്ല)

ആത്മമിത്രം പ്രേമനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി. അവന്റെ പത്നി യുമായി ഫോണിലും ചാറ്റിലും സംസാരിച്ചിട്ടുള്ളതല്ലാതെ നേരിട്ട് കാണുന്നത് അപ്പോഴായിരുന്നു. ഒരു ജെന്റ്സ് ടാക്കിനു വേണ്ടി അവനേയും വിളിച്ച് പുറത്തിറങ്ങി. വീട്ടില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ അവനു പഴയ രോഗം തുടങ്ങി.

'അളിയാ ഞാന്‍ ഒരു സിഗരറ്റ് വാങ്ങി വരാം'. പറഞ്ഞു തീരുന്നതിനു മുന്‍പ് അവന്‍ സാധനം വാങ്ങി.

'നിന്‍റെ ഈ മുടിഞ്ഞ വലി നിര്‍താരായില്ലെടാ ? '

'അല്ല അളിയാ, നിന്നെ കാണുമ്പഴേ ഉള്ളു. സന്തോഷം കൊണ്ട്. അല്ലാതെ ഞാന്‍ വലിക്കാറില്ല'

'ഓ പിന്നെ'. അവനോട് പറഞ്ഞിട്ട് കാര്യമില്ല. പണ്ടേ ഉള്ളതാ. ആരെയെന്കിലും കണ്ടാല്‍ ഉടനെ അവനു സിഗരറ്റ് വലിക്കണം.

അടുത്ത ദിവസം പ്രേമനെയും കൂട്ടി കൂത്താട്ടുകുളം പോയി.

'ഏതാടാ നമുക്ക് സ്വസ്ഥമായി ഇരുന്നു സംസാരിക്കാന്‍ പറ്റിയ സ്ഥലം?' ഞാന്‍ ചോദിച്ചു.

'അളിയാ, ഇവിടെ പുതിയൊരു ബാര്‍ തുടങ്ങിയിട്ടുണ്ട്. അമൃത്‌. നമുക്ക് അവിടെ കേറാം'

ബാറിനു മുന്‍പില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത് മുന്‍പില്‍ നിന്ന സെക്യൂരിറ്റിയോട് ചോദിച്ചു 'ചേട്ടാ എ. സി. ബാര്‍ എവിടെയാ?'

'വലതു വശത്തൂടെ പോയാല്‍ എ. സി. ബാര്‍, ഈ പടി കയറി മുകളിലേക്ക് പോയാല്‍ എക്സിക്യൂട്ടിവ് ബാര്‍'

'എന്താ ഈ എക്സിക്യൂട്ടിവ് ബാറിന്‍റെ പ്രത്യേകത?'

'വേറൊന്നുമില്ല, അവിടെ എല്ലാത്തിനും ഒരു പതിനഞ്ച് ശതമാനം വിലക്കൂടുതല്‍ ഉണ്ട്'

'ബെസ്റ്റ്' പ്രേമന്റെ ആത്മഗതം. 'നമ്മള്‍ അത്രക്ക് എക്സിക്യൂട്ടിവ് ആണോ അളിയാ?'

'എയ്, നമുക്ക് വലത്തേക്ക് തന്നെ പോകാം അളിയാ'.

ഞങ്ങള്‍ക്ക് മുന്നില്‍ ബി. ഡി. എഫും (സംഭവം ഉണക്കിറച്ചി തന്നെ. ബാറില്‍ കയറുമ്പോള്‍ അതിന്റെ പേര് ബീഫ് ഡ്രൈ ഫ്രൈ എന്നായി മാറും) പറോട്ടയും ചിക്കന്‍ ഫ്രൈയും പിന്നെ ശീതള പാനീയവും (പാവം വെയിറ്റര്‍ക്ക് ഒരു സന്തോഷം ഒക്കെ വേണ്ടേ? അയാളെ മൈന്‍ഡ് ചെയ്യാതിരുന്നാലും മോശമല്ലേ?) നിരന്നു.

ബില്‍ കൊടുത്ത് പുരതെക്കിരങ്ങിയപ്പോള്‍ ഒരു വിളി. 'ഹലോ'.

തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പയ്യന്‍. കയ്യില്‍ ഒരു ഹെല്‍മെറ്റും ഉണ്ട്.

'കൂടപ്പുലത്തല്ലേ വീട്?'.

'അതേ' ഞാന്‍ പറഞ്ഞു.

'എന്നെ അറിയുമോ?'. എനിക്ക് ആളെ മനസ്സിലായില്ല. തന്നെയുമല്ല വീടിനടുത്തുള്ള ബാറുകളില്‍ വച്ച് ആള്‍ക്കാരെ പരിചയപ്പെടുന്നത് അത്ര സുഖമുള്ള പരിപാടി അല്ല. കാര്യം ഞാന്‍ ഭക്ഷണം കഴിക്കാന്‍ വന്നതാനന്കിലും കാണുന്നവര്‍ അത് മനസ്സിലാക്കില്ലല്ലോ.

ഏതായാലും മനസ്സിലായില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉടന്‍ അവന്‍ 'ഞാന്‍ ശ്രീക്കുട്ടന്‍ ചേട്ടന്റെ അനിയന്‍'.

'ഓ' ഞാന്‍ ഒന്ന് ചിരിച്ചു. സത്യം പറഞ്ഞാല്‍' ഈ ശ്രീക്കുട്ടന്‍ ചേട്ടന്‍ ആരാ?' എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. 'രാംജിരാവ് സ്പീക്കിന്ഗ് എന്നാ സിനിമയില്‍ സായ്കുമാര്‍ കേട്ടപോലെ ഒരു പാട്ട് (അവനവന്‍ കുഴിക്കുന്ന കുഴിയില്‍....) ഞാന്‍ കേട്ടു.

'എന്താ ഇവിടെ?' അവന്റെ അടുത്ത ചോദ്യം.

ബാറിന്‍റെ മുന്‍പില്‍ വച്ച് ചോദിക്കാന്‍ പറ്റിയ ചോദ്യം. 'കുറച്ചു പാലും പച്ചക്കറികളും വാങ്ങാന്‍ വന്നതാ ഉവ്വേ' എന്ന് പറയാന്‍ തോന്നി. പിന്നെ എന്‍റെ മാന്യത കൊണ്ട് ഞാന്‍ അത് മാറ്റി.

'പുറത്തു നല്ല ചൂട്, കുറച്ചു നേരം എ. സി. യില്‍ ഇരിക്കാമെന്ന് വച്ചു'

പാവത്തിന് നിറഞ്ഞു കാണും. ഒരു വളിച്ച ഇളി അവന്‍ പാസാക്കി. തിരിച്ചും ഒരു ചിരി സമ്മാനിച്ച് പ്രേമനെ പിറകിലിരുത്തി ഞാന്‍ എന്‍റെ പാഷന്‍ സ്റ്റാര്‍ട്ട് ചെയ്തു.

പാറുവുമായി, എന്‍റെ ചേട്ടന്‍റെ കുട്ടി, കമ്പനി കൂടാനായിരുന്നു പാട്. അവള്‍ക്കു രണ്ടര വയസ്സ്. പെട്ടെന്നൊരു ദിവസം കയറിച്ചെന്നു 'പാറു, ഞാന്‍ നിന്‍റെ കൊച്ചച്ചനാ' എന്ന് പറഞ്ഞാ അവളുണ്ടോ അടുത്ത് വരുന്നു. രണ്ടു ദിവസം കുറെ വര്‍ത്തമാനം ഒക്കെ പറഞ്ഞു, മുട്ടായി ഒക്കെ കൊടുത്ത് ഒരു വിധത്തില്‍ അവളെ അടുപ്പിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പാറു എന്‍റെ അടുത്ത് നിന്നും മാറാതെ ആയി. ഒരു ഷര്‍ട്ട്‌ എടുത്തിട്ടാല്‍ ഉടന്‍ പാറു ചോദിക്കും 'കൊച്ചച്ചന്‍ എവിടെ പോവാ?'. പാറുവിനു വീട് ഉണ്ടാക്കി കൊടുത്തും പന്ത് കളിച്ചും പടം കാണിച്ചും  ദിവസങ്ങള്‍ പെട്ടെന്ന് തീര്‍ന്നു. അവധി കഴിഞ്ഞു ഞാന്‍ പോരുന്ന സമയത്ത് പാറു ഉറങ്ങുകയായിരുന്നത് കൊണ്ട് 'ടാറ്റാ' പറയാനുള്ള ബുദ്ധിമുട്ട് ഒഴിവായിക്കിട്ടി. ഇപ്പോള്‍ പാറുവിനെ ഒത്തിരി മിസ് ചെയ്യുന്നു.

അവധി തീരാരായപ്പോഴേക്കും ഒരു ടെന്‍ഷന്‍ പോലെ ആയിരുന്നു. എന്തോ ഒരു വല്ലായ്മ. നാട്ടിലെ പല കാര്യങ്ങളും മിസ് ആകുമെന്ന് ഓര്‍ത്തപ്പോള്‍ ചെറിയ വിഷമം തോന്നി എന്നതാണ് സത്യം. വീടിനടുത്തുള്ള കുളത്തില്‍ ഒന്ന് നീന്തി കുളിക്കണം എന്നുണ്ടായിരുന്നു. ഈ വേനല്‍ക്കാലത്ത് കിണറ്റില്‍ പോലും വെള്ളമില്ല, പിന്നെയല്ലേ കുളം!

തറവാട്ടില്‍ കയറി ചെന്നപ്പോള്‍ മുത്തശന്‍ അവിടെ ഇരിക്കുന്നത് പോലെ ഒരു തോന്നല്‍. മുത്തശ്സന്‍ പോയതിനു ശേഷം ആദ്യമായാണ്‌ ഞാന്‍ തറവാട്ടില്‍ പോകുന്നത്, അതുകൊണ്ടാകും. അഞ്ചു വയസ്സ് വരെ ഞാന്‍ വളര്‍ന്നത് അവരുടെ കൂടെ ആയിരുന്നു, എന്റെ സ്വന്തം അച്ഛനെക്കാള്‍ ഞാന്‍ 'അച്ഛാ' എന്ന് വിളിച്ചിട്ടുള്ളത് മുത്തശനെ ആണ്. കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ വീട്ടിലറിയാതെ എനിക്ക് എത്ര മാത്രം പോക്കറ്റ് മണി തന്നിട്ടുണ്ടന്നു എനിക്ക് പോലും അറിയില്ല. കൃഷിപ്പണികള്‍ എല്ലാം, റബ്ബര്‍ ഷീറ്റ് അടിക്കാനും വാഴയും ചേമ്പും ചേനയും കപ്പയും നടാനും ഒക്കെ പഠിപ്പിച്ചത് അച്ഛനാണ്. വീട്ടില്‍ ആരോടെന്കിലും അച്ഛന്‍ വഴക്ക് പറയാതെ ഉണ്ടാന്കില്‍ അത് എന്നോട് മാത്രം ആയിരുന്നു. അതുകൊണ്ട് തന്നെ വീട്ടില്‍ ആര്ക്കെന്കിലും അച്ഛനെക്കൊണ്ട് എന്തെങ്കിലും കാര്യം സമ്മതിപ്പിക്കണമെങ്കില്‍ അത് ഞാന്‍ ആണ് അച്ഛനോട് അവതരിപ്പിക്കാറ്‌. ജോലി കിട്ടി വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ ഇഷ്ടത്തോടെ അല്ലങ്കിലും പോയ്ക്കോളാന്‍ അനുവാദം തന്നു.

പഴയ കുറെ ഓര്‍മ്മകള്‍ മനസ്സില്‍ കൂടി മിന്നി.

അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്ക് വച്ച് ഞാന്‍ തറവാട്ടില്‍ നിന്നും ഇറങ്ങി.

കുഞ്ഞായിയുടെ വീടിനു മുന്നിലൂടെ നടന്നപ്പോള്‍ 'പൂയ്‌, കുഞ്ഞായി' എന്ന് നീട്ടി വിളിക്കാന്‍ തോന്നി, പതിവ് പോലെ. ഏതൊരു തവണയും അവധിക്കു വരുമ്പോള്‍ എന്ത് പരിപാടിക്കും, പടം കാണലോ ഷാപ്പില്‍ പോക്കോ നാട് തെണ്ടലോ കത്തി വയ്ക്കാനോ അങ്ങനെ എന്തും, കൂടെ വരാന്‍ അയല്‍പക്കം കാരനായ കുഞ്ഞായി  ഉണ്ടായിരുന്നു ഇതുവരെ. ചെറുപ്പത്തിലെ തുടങ്ങിയ പരിചയം. ഞങ്ങള്‍ ഒരു ഗാന്ഗ് തന്നെ ഉണ്ടായിരുന്നു നാട്ടില്‍. ഞാനും ചേട്ടനും കുഞ്ഞായിയും ബിജുവും ശ്രീജിത്തും വിനോദും. അത് കൊണ്ട് തന്നെ ഞാന്‍ വെക്കേഷന് നാട്ടില്‍ ചെല്ലുന്നതിനു ഒരു മാസം മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയ കുഞ്ഞായി പോയി എന്ന് ബിജു എന്നെ വിളിച്ച് പറഞ്ഞപ്പോള്‍  വിശ്വസിക്കാനായില്ല.

അങ്ങനെ കുറെയധികം സന്തോഷങ്ങളും കുറച്ചു നൊമ്പരങ്ങളും ഒക്കെ സമ്മാനിച്ച് എന്‍റെ ഈ അവധിക്കാലം കടന്നു പോയി. വിഷുവിനു കൂടി വീട്ടില്‍ നില്‍ക്കണമെന്നുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം, അവധി ഇല്ലല്ലോ. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ കണ്ണില്‍ പൊടിഞ്ഞ തുള്ളി ആരും കാണാതിരിക്കാന്‍ ഞാന്‍ പാടുപെട്ടു. കൂടപ്പുലത്തെ ലക്ഷ്മണസ്വാമി അമ്പലവും അടുക്കളയുടെ പുറകിലെ ചാമ്പ മരവും തറവാട്ടിലെ മൂവാണ്ടന്‍ മാവും മഴക്കാലത്ത് നല്ല തെളിഞ്ഞ വെള്ളത്തില്‍ നിറയുന്ന കുളവും റബ്ബര്‍ തോട്ടത്തിനു അരികിലെ കൈതകളില്‍ കായ്ച്ചു നില്‍ക്കുന്ന കൈതച്ചക്കകളും പ്ലാവില്‍ കായ്ച്ചു തുടങ്ങിയ വരിക്കച്ചക്കയും ഒക്കെ മനസ്സില്‍ നിറച്ചു ഞാന്‍ നെടുമ്പാശ്ശേരിക്ക് തിരിച്ചു

Monday, April 13, 2009

എസ്. പി. യുടെ മരുമോന്‍

പോലീസ് ചെക്കിംഗ് എന്താണന്നും 'പെറ്റി' അടിക്കാന്‍ അവര്‍ എന്തൊക്കെ ലൂപ് ഹോള്‍സ് തേടുമെന്നും വണ്ടി ഓടിച്ചു പരിചയമുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാമായിരിക്കുമല്ലോ. പതിനാറാം വയസ്സില്‍, ലൈസെന്‍സ് കിട്ടുന്നതിനു മുന്‍പ് തന്നെ, വണ്ടി ഓടിച്ചു തുടങ്ങിയ ഈയുള്ളവന് അഭിമുഖീകരിച്ച ചില 'ചെക്കിന്ഗ്' വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഇന്ന് നിങ്ങളുടെ കഴുത്തില്‍്‍ ഞാന്‍ കത്തി വക്കാന്‍ പോകുന്നത്.
 
ഞാന്‍ ആദ്യമായി ഓടിച്ച മോട്ടോര്‍ വാഹനം ഒരു കൈനെറ്റിക് ഹോണ്ട ആയിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് സൈക്കിളില്‍ നിന്നും ഒരു പ്രൊമോഷന്‍. പക്ഷെ ലൈസെന്‍സ് ഇല്ലാത്തത് കാരണം ദൂരെ എങ്ങും പോകാന്‍ എനിക്ക് അനുവാദം ഇല്ലായിരുന്നു. എങ്കിലും കോളേജില്‍ പോകാനും രാമപുരം പോകാനും ഒക്കെ ഞാന്‍ എന്റെ പ്രിയപ്പെട്ട വാഹനം ഉപയോഗിച്ചു.
 
പതിവുപോലെ ഒരു ദിവസം രാമപുരം പോകുന്ന വഴി, ഒരു വളവു തിരിഞ്ഞപ്പോള്‍ മുന്നില്‍ ചെക്കിങ്ങിനു നില്‍ക്കുന്ന ഏമാന്മാരെ കണ്ടു ഞാന്‍ ഞെട്ടി. ഏഷ്യ കപ്പ്‌ ഫൈനലില്‍ അവസാന പന്തില്‍ സിക്സര്‍ അടിച്ച് മിയാന്‍ദാദ് പാകിസ്ഥാനെ ജയിപ്പിച്ചപ്പോള്‍ ആ പന്ത് എറിഞ്ഞ ചേതന്‍ ശര്‍മ പോലും ഇങ്ങനെ ഞെട്ടിയിട്ടുണ്ടാവില്ല. പ്രതികരിക്കാന്‍ ഞാന്‍ ഒട്ടും താമസിച്ചില്ല. അവിടെ വച്ച് തന്നെ 180 ഡിഗ്രിയില്‍ വണ്ടി തിരിച്ചു. ജീവിതത്തില്‍ അത്രയും സ്പീഡില്‍ ആ കൈനെറ്റിക് ഞാന്‍ ഓടിച്ചിട്ടില്ല, ആ സംഭവത്തിനു മുന്‍പോ അതിനു ശേഷമോ. എന്റെ ഭാഗ്യം കൊണ്ട് ഏതായാലും ഏമാന്മാര്‍ എന്റെ പിറകെ വന്നില്ല.
 
'മിസ്ടര്‍ വൈറ്റ്' മാത്യു ജോസഫിനെ (എന്നും വെള്ള മുണ്ടും കഞ്ഞി മുക്കിയ ഷര്‍ട്ടും ഇട്ടു വരുന്ന അവനെ വേറെ എന്ത് വിളിക്കാന്‍. മനസ്സോ ശുദ്ധമല്ല, ഡ്രസ്സ് എങ്കിലും നന്നായിരിക്കട്ടെ എന്ന് അവനും അവന്റെ വീട്ടുകാരും കരുതിക്കാണും) പിറകില്‍ ഇരുത്തി കോളേജിലേക്ക് പോകുന്ന വഴിക്കാണ് അതിനു ശേഷം 'പൌലോസ്' മായി മുട്ടിയത്. അപ്പോഴേക്കും നാല് ചക്ര വാഹനം വരെ ഓടിക്കാനുള്ള ലൈസെന്‍സ് എനിക്ക് കിട്ടിയിരുന്നു. എങ്കിലും എന്നെ കണ്ടാല്‍ സ്കൂളില്‍ പഠിക്കുന്ന ഒരു പയ്യന്‍ ആണന്നേ ആള്‍ക്കാര്‍ വിചാരിക്കുമായിരുന്നുല്ലു (എന്റെ ഒരു കാര്യം അല്ലെ? ഈ ചെറുപ്പത്തിന്റെ രഹസ്യം തല്‍ക്കാലം ഞാന്‍ പറയുന്നില്ല)
 
വര്‍ത്തമാനം പറഞ്ഞ പതുക്കെ പോകുമ്പോള്‍ ആണ് എതിരെ പോലീസ് വണ്ടി വന്നത്. ഡ്രൈവര്‍ എന്നോട് വണ്ടിനിര്‍ത്താന്‍ ആന്ഗ്യം കാണിച്ചു. കാണാത്ത മട്ടില്‍ പോയാല്‍ മതിയാരുന്നു, എങ്കിലും ഒരു മാന്യന്‍ ആയതു കൊണ്ട് ഞാന്‍ വണ്ടി നിര്‍ത്തി, അവരും. പതുക്കെ ജീപ്പിനടുതെക്ക് നടന്നു, മാത്യു എന്റെ കൂടെ വന്നു. പുറകില്‍ ഇരുന്ന കോണ്‍സ്റ്റബിള്‍ ലൈസെന്‍സ് ചോദിച്ചു, പേര്‍സ്‌ തുറന്നു ഞാന്‍ അത് എടുത്തു കൊടുത്തു.
 
'വണ്ടി നിര്തിയപ്പഴെ ഞാന്‍ പറഞ്ഞില്ലേ സാറേ ഇവന്റെ കയ്യില്‍ ലൈസെന്‍സ് കാണുമെന്നു', അയാളുടെ വക കമ്മെന്റ് എസ്. ഐ. യോട്. മുന്നില്‍ ഇരുന്ന എസ്. ഐ. ലൈസെന്‍സ് തിരിച്ചും മരിച്ചു ഒക്കെ നോക്കി ഒരു ചോദ്യം, 'ലൈസെന്‍സ് ഓക്കേ, വണ്ടിക്കു പേപ്പര്‍ ഒക്കെ ഉണ്ടോടാ?'
 
'ഉണ്ട് സാറേ, എടുത്തു കൊണ്ട് വരണോ?' വിനീതനായി ഞാന്‍ ചോദിച്ചു. 'വേണ്ട. ശെരി പൊക്കോ' എസ്. ഐ. യുടെ ഈ മറുപടി കേട്ടപ്പോഴാണ് എനിക്ക് സമാധാനമായത്. കാരണം പോല്യുഷന്‍ സെര്ടിഫിക്കറ്റ് എന്റെ കയ്യില്‍ ഉണ്ടായിരുന്നുല്ല, ഒരു പെറ്റി അടിക്കാന്‍ ഈ കാരണം ധാരാളം ആണല്ലോ.
 
ബൈക്കില്‍ ട്രിപ്പില്‍ അടിചതിനായിരുന്നു  അടുത്ത തവണ പോലീസ് പൊക്കിയത്. പ്രേമന്റെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് ഗാനമേള കേള്‍ക്കാന്‍ അവന്‍ എന്നെയും ജോബി അളിയനെയും ക്ഷണിച്ചു. ഗാനമേള തീര്ന്നപ്പം രണ്ടു മണി ആയി. ജോബിയെ വീട്ടില്‍ കൊണ്ട് വിടേണ്ട ദൌത്യം പ്രേമന്‍ എന്നെ ഏല്‍പ്പിച്ചു. അവന്റെ വീട്ടില്‍ കൊണ്ട് വിട്ടിട്ടു ഞാന്‍ തനിയെ തിരിച്ചു വരണമല്ലോ എന്നോര്തപ്പം പ്രേമനെയും കൂടി ഞാന്‍ കൂട്ട് വിളിച്ചു. തനിച്ചു വന്നാല്‍ ബോര്‍ അടിക്കും എന്നുള്ളത് കൊണ്ട, അല്ലാതെ രാത്രി തനിച്ചു വരാന്‍ പേടി ഉണ്ടായിറ്റൊന്നുമല്ല കേട്ടോ.
 
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും കൂടി എന്റെ പാഷനില്‍ 'പണ്ടപ്പിള്ളി'യിലേക്ക് യാത്ര തിരിച്ചു. കൂത്താട്ടുകുളം കഴിഞ്ഞ കുറച്ചു കൂടി പോയപ്പോള്‍ അതാ എം. സി. റോഡില്‍ 'ഹൈവേ പോലീസ്'. വണ്ടി നിര്‍ത്തി. എസ്. ഐ. ജീപ്പിന്റെ മുന്‍പില്‍ ഇരുന്നു, ഞങ്ങളെ ചോദ്യം ചെയ്തത് സാദാ പോലീസ്.
 
'പാതിരാത്രിയില്‍ എങ്ങോട്ടാടാ ഓവര്‍ ലോഡുമായി?' എന്നോടാണ് ചോദ്യം. ബൈക്ക് ഓടിച്ചിരുന്നത്‌ ഞാന്‍ ആണല്ലോ. മുഖത്ത് ശകലം ദൈന്യത ഒക്കെ വരുത്തി ഞാന്‍ എല്ലാ സത്യവും പറഞ്ഞൊപ്പിച്ചു.
 
'ഇവനെ കൊണ്ടുവിടാന്‍ എന്തിനാടാ രണ്ടു പേര്‍?'
 
'അത് പിന്നെ സാറേ എനിക്ക് വഴി വല്യ പരിചയമില്ല. തിരിച്ചു വരുമ്പോള്‍ ഒരു കമ്പനി ആകുമല്ലോ എന്ന് കരുതിയ ഇവനെ കൂട്ടിയത്'
 
'ഹം, നീ വെള്ളമാടിചിട്ടുണ്ടോടാ? ഒന്ന് ഊതിക്കെ'
 
ഭാഗ്യത്തിന് ഞങ്ങള്‍ അന്ന് ഡീസന്റ്റ് ആയിരുന്നു. പ്രേമന് വീട്ടില്‍ നിന്നും സമയത്ത് ഇറങ്ങാന്‍ പറ്റാത്തത് കൊണ്ട് ബാറില്‍ പോയില്ല. ആ പേരില്‍ ജോബി അളിയന്‍ അവനെ കുറെ തെറി പറഞ്ഞെന്കിലും ഇപ്പോള്‍ രക്ഷപെട്ടു എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു.
 
ഊത്തല്‍ പരീക്ഷ കഴിഞ്ഞു, വണ്ടിയുടെ ബുക്കും പേപ്പറും ഒക്കെ നോക്കി.
 
'നീയൊക്കെ എന്തിനാടാ പഠിക്കുന്നെ?'
 
'ബി. എഡ്. നു'
 
'ആഹാ, അദ്യാപകര്‍ ആകാര്‍ പോകുന്നവര്‍ ആണോ? എന്നിട്ട് നിനക്കൊന്നും നിയമം അറിയില്ലേ?. ഒരു ആയിരം രൂപ എങ്കിലും ഫൈന്‍ അടക്കേണ്ടി വരും, വെറുതെ വിടാന്‍ പട്ടതില്ലല്ലോ'. എന്നിട്ട് കക്ഷി ഒരു വളിച്ച ചിരിയും പാസാക്കി.
 
'ദൈവമേ ആയിരം രൂപ! എത്ര തവണ ഷാപ്പില്‍ പോയി കള്ളു കുടിക്കാം അതുകൊണ്ട്'. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. എന്നിട് പതുക്കെ പ്രേമനെ തിരിഞ്ഞു നോക്കി. അവന്‍ ഗ്യാസ് പോയ മട്ടില്‍ തല കുനിച്ച് ഒന്നും മിണ്ടാതെ നില്‍പ്പാണ്. ജോബി അളിയനെ നോക്കിയപ്പോള്‍ അവന്‍ ഒരു കൂസലും ഇല്ലാതെ നില്‍ക്കുന്നു. അവനെന്തിന് വിഷമിക്കണം, പിടിച്ചത് എന്നെയല്ലേ, ഞാന്‍ മനസ്സില്‍ വിചാരിച്ചു.
 
'അപ്പം എങ്ങനാ ഫൈന്‍ അടക്കുവല്ലേ?' അയാളുടെ ചോദ്യം വീണ്ടും. 'ഇനി കൈക്കൂലി കൊടുക്കാന്‍ എന്ങാനുമാണോ ഇയാള്‍ ഉദ്ദേശിക്കുന്നത്?' എനിക്ക് സംശയമായി. ഇതുവരെ ഒരു പോലീസുകാരന് കൈക്കൂലി കൊടുത്തിട്ടില്ല, അതുകൊണ്ട് അത് എങ്ങനെ വേണം എന്ന് നിശ്ചയമില്ല. തന്നെയുമല്ല നാലന്ച്ച് പേരുണ്ട്, എല്ലാരുടെയും മുന്‍പില്‍ വച്ച് ആര്‍ക്കു കൊടുക്കും? എത്ര കൊടുക്കണം? ഇതെല്ലാം ആലോചിച്ച് ടെന്‍ഷന്‍ അടിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.
 
അപ്പോഴാണ്‌ എസ്. ഐ. സീറ്റിലിരുന്നു 'വിട്ടേരെ, അവന്മാര്‍ പൊക്കോട്ടെ' എന്ന രീതിയില്‍ പോലീസുകാരനോട് ആന്ഗ്യം കാണിക്കുന്നത് ഞാന്‍ കണ്ടത്. മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ മുളച്ചു. മുഖത്ത് കുറച്ചു കൂടി ദൈന്യത വരുത്തി ഞാന്‍ പേടിച്ചു വിറച്ചു നിന്നു.
 
'പടിക്കല്‍ വരെ ചെന്നിട്ടു കലം ഉടച്ചു' എന്ന് പറഞ്ഞപോലെ ആ സമയത്ത് ജോബി അളിയന്‍ ഇടപെട്ടു. അളിയന്‍ സ്റ്റൈലില്‍ ഒരു ഡയലോഗ് 'സാറേ, എറണാകുളം എസ്. പി. എന്റെ അങ്കിള്‍ ആണ്'.
 
'ഓഹോ, നീ വല്യ പുള്ളി യാണല്ലോ?' പോലീസുകാരന്റെ വക കമന്റ്. അയാള്‍ക്ക്‌ വിശ്വാസമായില്ലന്നു കരുതി അളിയന്‍ ഒന്നുകൂടി പറഞ്ഞു 'സത്യമാ സാറേ. എസ്. പി. യെ വേണമെന്കില്‍ വിളിച്ചു ചോദിച്ചോ'. അങ്കിളിന്റെ പേര് കൂടി പറഞ്ഞു കൊടുത്തു ജോബി.
 
'ഒരു പെറ്റി കേസ് പോലും വിടാന്‍ പാടില്ലന്ന അങ്ങേര്‍ ഞങ്ങളോട് പറയാറുള്ളത്. പുള്ളിയുടെ ബന്ധുക്കാരന്‍ ആയ സ്ഥിതിക്ക് ഒരു രണ്ടായിരം ഫൈന്‍ അടചെച്ചു പൊക്കോ. നീ അടച്ചാലും മതി'. അയാള്‍ ജോബി അളിയനോട് പറഞ്ഞു.
 
എനിക്ക് ചിരിക്കനമെന്നുണ്ടായിരുന്നു, പക്ഷെ സന്ദര്‍ഭം ശരിയല്ലല്ലോ. ജോബി അളിയന്റെ മുഖത്തേക്ക് നോക്കി ഞാന്‍. സകല ഗ്യാസും പോയ സ്ഥിതിയില്‍ ആയിരുന്നു അവന്‍.
 
ഞാന്‍ വീണ്ടും ഇടപെട്ടു. 'സാറേ, വേറെ വണ്ടി ഒന്നും ഇല്ലാത്തത് കൊണ്ട ട്രിപ്പിള്‍ അടിച്ചത്. രാത്രി സമയവും ആണല്ലോ. ഇവന് പോകാന്‍ ഓട്ടോ പോലും കിട്ടിയില്ല. ഞങ്ങടെ ആരുടെയേലും വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് വിചാരിച്ചതാ. പക്ഷെ നാളെ ക്ളാസ് ഉണ്ട്. അതുകൊണ്ടാ'. കൊന്‍സ്ടബിളിന്റെയും എസ്. ഐ. യുടെയും മുഖത്തേക്ക് ഞാന്‍ മാറി മാറി നോക്കി. കുറച്ചു നേരത്തേക്ക് അവര്‍ ഒന്നും മിണ്ടിയില്ല. എന്റെ കയ്യില്‍ ആനന്കില്‍ മൊബൈലും ഇല്ല. ഫൈന്‍ അടക്കാനുള്ള കാശും തികയില്ല. ഇവന്മാര്‍ വിട്ടില്ലന്കില്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച് വീണ്ടും ഞാന്‍ പ്രേമനെ നോക്കി.
 
അവസാനം എസ്. ഐ. ഇടപെട്ടു. 'വിട്ടെരടോ, അവന്മാര്‍ പൊക്കോട്ടെ'. അത് കേട്ടപ്പോള്‍ പകുതി ആശ്വാസം തോന്നി.
 
'വേണോ സാറേ?' അയാളുടെ മറു ചോദ്യം. എന്നിട്ട് ഒരു മിനിറ്റ് ആലോചിച്ച് അയാള്‍ തുടര്‍ന്ന്. 'തല്‍ക്കാലം പൊക്കോ'. അത് നിന്റെ അങ്കിള്‍ എസ്. പി. ആയതുകൊണ്ട് ഒന്നും അല്ല. കേട്ടോടാ?' ജോബിയുടെ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു.
 
ജോബി ഒന്നും മിണ്ടിയില്ല, അവന്റെ ധൈര്യം ഒക്കെ നേരത്തെ പോയിരുന്നു. ഞങ്ങളെ മുഖത്ത് പോലും അവന്‍ നോക്കുന്നുണ്ടായിരുന്നില്ല. പോലീസിലും നല്ല ആള്‍ക്കാര്‍ ഉണ്ടന്ന് എനിക്കന്നു മനസ്സിലായി. അഞ്ചു പൈസ പോലും വാങ്ങാതെ ഞങ്ങളെ അവര്‍ വിട്ടല്ലോ.
 
ഏതായാലും ആ സംഭവം കൊണ്ട് ഒരു ഗുണം ഉണ്ടായി. ആരെയും എന്തിനും ഏതിനും കളിയാക്കാരുണ്ടായിരുന്ന ജോബി അളിയന്‍ ഒന്ന് ഒതുങ്ങി. 'ഈ വണ്ടി പോയാല്‍ തീവണ്ടി' എന്നത് അളിയന്റെ സ്ഥിരം ഡയലോഗ് ആയിരുന്നു. (കൂടെ പഠിച്ച പെണ്ണിനോട്്‍ 'ഐ ലവ് യു' പറഞ്ഞപ്പോള്‍ അവളുടെ 'പോടാ പുല്ലേ' എന്ന മറുപടി കേട്ട നിരാശയില്‍ അളിയന്‍ ഉണ്ടാക്കിയെടുത്ത വാചകം ആണ് ഇത് എന്ന് അസൂയക്കാര്‍ മാത്രം പറയും). മിക്കവാറും പ്രേമന്‍ ആയിരുന്നു ജോബി അളിയന്റെ ഇര. പക്ഷെ ഈ സംഭവത്തിനു ശേഷം അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ പ്രേമന്‍ പ്രതികരിക്കും. 'ശെരിയാ, എസ്. പി. യുടെ മരുമോന്‍ പറയുന്നതല്ലേ. അനുസരിച്ചേക്കാം'. പിന്നെ അന്നത്തെ ദിവസത്തേക്ക് അളിയന്‍ മിണ്ടില്ല.