Tuesday, September 15, 2009

അങ്ങനെ ഞാന്‍ ഒരിക്കല്‍ കമ്യൂണിസ്റ്റ്‌ ആയി!

എസ്. എസ്. എല്‍. സി. പരീക്ഷ എന്ന കഠിനമായ കടമ്പ കഴിഞ്ഞ് പ്രീ ഡിഗ്രി ചെയ്യാന്‍ ഉഴവൂര്‍ സെന്‍റ്. സ്ടീഫെന്‍സ് കോളേജ് തിരഞ്ഞെടുത്തതിനു കാരണം കോളേജ് വീടിനോട് അടുത്ത്‌ ആയതു കൊണ്ടോ ആ പ്രദേശത്തെ ഏറ്റവും നല്ല കോളേജ് അതായത് കൊണ്ടോ ഒന്നുമല്ല. ഏറ്റവും അടുത്ത് കിടക്കുന്ന 'മിക്സഡ്‌' കോളേജ് സെന്‍റ്. സ്ടീഫെന്‍സ് ആയിരുന്നു! മൂന്നു വര്‍ഷം സെന്‍റ്. അഗസ്ടിന്‍സ് 'ബോയ്സ്' ഹൈ സ്കൂളില്‍ പഠിച്ചതിന്റെ ക്ഷീണം തീരണമെങ്കില്‍ സെന്‍റ്. സ്ടീഫെന്‍സ് തന്നെ തരഞ്ഞെടുത്തെ മതിയാകൂ!


അങ്ങനെ വളരെയധികം സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയായി ഞാന്‍ സെന്‍റ്. സ്ടീഫെന്‍സ് എന്ന കലാലയത്തില്‍ കാലു കുത്തി. നന്നായി പഠിച്ച മാര്‍ക്ക് വാങ്ങാം, അധ്യാപകരുടെ കണ്ണിലുണ്ണി ആകാം, എന്നും ക്ലാസ്സില്‍ കയറി നോട്ടുകള്‍ എഴുതണം, അസ്സൈന്മെന്റുകള്‍ കൃത്യ സമയത്ത് വയ്ക്കണം എന്നിങ്ങനെയുള്ള അതിമോഹം ഒന്നും ഒരിക്കലും എനിക്കുണ്ടായിരുന്നില്ല. ഒരു പാവം പയ്യന്‍ ആയി, എല്ലാ ദിവസവും മുടങ്ങാതെ ഹോസ്റ്റലില്‍ നിന്നും വരുന്ന (പെണ്‍)പിള്ളേരുടെ ഹാജര്‍ ഒക്കെ എടുത്ത്, അടുത്തുള്ള പൂവത്തിങ്കലെയും ചെത്തിമറ്റത്തെയും ജീവനക്കാരുടെ (തെങ്ങ്, പന മുതലായ വൃക്ഷങ്ങളില്‍ നിന്നും ശീതള പാനീയം തയ്യാറാക്കുന്നവര്‍) സുഖവിവരങ്ങള്‍ അന്വേഷിച്ചും, അപ്പാപ്പന്‍സിലെ (ലേഡീസ് ഹോസ്റെലിനു മുന്‍പിലെ ചായക്കട) ചായയുടെയും പറോട്ടയുടെയും രുചി ഇടയ്ക്കിടെ ടെസ്റ്റ്‌ ചെയ്തും ഒക്കെ ഞാന്‍ കഴിഞ്ഞ് കൂടി.


ഒന്നാം ഗ്രൂപ്പ്‌ (കണക്ക്‌) എടുത്തത്‌ എന്തിനാണന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ രണ്ടാം ഗ്രൂപ്പ്‌ (ബയോളജി) എടുക്കാമായിരുന്നു എന്ന് പിന്നീട് പലപ്പഴും തോന്നിയിട്ടുണ്ട്.


അത് ബയോളജിയോടുള്ള ഇഷ്ടം കൊണ്ടാണോ? അല്ല.


കണക്കു പഠിപ്പിക്കാന്‍ വന്നിരുന്ന ജോസഫ്‌ സാറിനോടുള്ള 'ഇഷ്ട'ക്കൂടുതല്‍ കൊണ്ടാണോ? അല്ല?


ബയോളജി ക്ലാസ്സില്‍ ഏതെങ്കിലും ആത്മ മിത്രങ്ങള്‍ ഉള്ളത് കൊണ്ടാണോ? അതുമല്ല!


പിന്നെയോ?


ആ ക്ലാസ്സുകളില്‍ ഉള്ള ആദം ടു ഹവ്വ റേഷ്യോ തന്നെ!


ബയോലജിക്ക് നാല് ബാച്ചുകള്‍ ഉണ്ടായിരുന്നു. ഹോട്ടലില്‍ നിന്നും ചിക്കന്‍ കറി വാങ്ങിയാല്‍ അങ്ങിങ്ങായി ഒന്നോ രണ്ടോ ചിക്കന്‍ കഷണങ്ങള്‍ കണ്ടു പിടിക്കേണ്ടി വരുന്നത് പോലെ ആ ക്ലാസ്സുകളില്‍ കയറിയാല്‍ ഒരു ആണ്തരിയെ കാണാന്‍ മഷി ഇട്ടു നോക്കണം!


അതുകൊണ്ടെന്താ.. അവന്മാര്‍ക്ക് കോളേജില്‍ നല്ല ഡിമാണ്ട് ആയിരുന്നു. അവരുടെ സൌഹൃദം സമ്പാദിച്ചാല്‍ ആ ക്ലാസ്സില്‍ എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാമല്ലോ. ലവളുമാരെ ഒന്ന് 'ലൈന്‍' അടിക്കാന്‍ എളുപ്പവുമാകും!


അങ്ങനെ ഞങ്ങള്‍ ഫസ്റ്റ് ഗ്രൂപ്പുകാരുടെ ഒരു ചെറിയ സംഘം B3 (രണ്ടാം ഗ്രൂപ്പിലെ ഏറ്റവും മനോഹരമായ ബാച്ച്) ക്ലാസ്സിനു മുന്‍പില്‍ കുറ്റിയടിക്കുന്നത് പതിവാക്കി.


അഹങ്കാരം പറയുകയല്ല, പഠിപ്പിക്കുന്ന ഏതെങ്കിലും അധ്യാപകരുടെ പേര് പറയാമോ എന്ന് ചോദിച്ചാല്‍ ഞങ്ങള്‍ കൈ മലര്‍ത്തും, പക്ഷെ B3 യിലെ കുട്ടികളുടെ പേര്.. 'പേര് മാത്രം മതിയോ? അതോ ബാക്കി ബയോടെറ്റയും വേണോ?' എന്ന് ഞങ്ങള്‍ ചോദിക്കും! അതാണ്‌ ആത്മാര്‍ഥത, അര്‍പ്പണമനോഭാവം.


അങ്ങനിരിക്കെ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ആ ക്ലാസ്സിലെ ഒരു കുട്ടിക്ക്‌ എന്നോട്‌ എന്തോ ഒരു ഇത്.. എനിക്ക് ഇടയ്ക്കിടെ ലവള്‍ ലവടുടെ കടക്കണ്ണ് എറിഞ്ഞു തരുന്നില്ലേ എന്ന് ഒരു സംശയം. കൂടെയുള്ള എം. എല്‍. എ. അംഗങ്ങള്‍ (വല്യ പുള്ളികള്‍ ഒന്നുമല്ല, മൌത്‌ ലുക്കിംഗ് അസോസിയേഷന്‍ എന്നെ അര്‍ത്ഥമുള്ളു) എന്നെ സപ്പോര്‍ട്ട് ചെയ്തു. 'ലവള്‍ വലയില്‍ വീണെടാ, നീ ഭാഗ്യവാന്‍ തന്നെ'.


'ഹോ, എന്‍റെ ചൂണ്ട അടിപൊളിയാണല്ലോ!', ഞാനും കരുതി!


ചെയ്യുന്ന ജോലിയോട് കൂരുള്ളവനാണ് ഞാന്‍. എന്നും രാവിലെ ലവള്‍ വരുന്ന വഴിയില്‍, അപ്പാപ്പന്‍സിനും കോളേജിനും ഇടയിലുള്ള അരമതിലില്‍ ചാരി നില്‍ക്കുക എന്‍റെ പതിവായി. ലവള്‍ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക് പോകുന്ന ആ നിമിഷം, അവള്‍ കണി കാണുന്നത് എന്നെ ആയിരിക്കണം, അങ്ങനെ ലവളുടെ ദിവസത്തെ ഐശ്വര്യ പൂര്‍ണമാക്കി കൊടുക്കണം എന്ന നല്ല ഉദ്ദേശത്തോടെ മാത്രം! (അങ്ങനെ എന്നെ കണി കണ്ട് ക്ലാസ്സില്‍ കയറിയ ആദ്യത്തെ ദിവസം തന്നെ ലവളെ റെക്കോര്‍ഡ്‌ ബുക്ക്‌ കമ്പ്ലീറ്റ്‌ ചെയ്യാത്തതിന് ഗെറ്റ് ഔട്ട്‌ അടിച്ച വിവരം കേട്ടതിനു ശേഷം ഞാന്‍ എന്‍റെ നില്‍പ്പിന്റെ സ്ഥാനം കുറച്ചു മാറ്റി. പഴയ സ്ഥലത്തിന്റെ ഐശ്വര്യക്കേട്, അല്ലാതെ എന്‍റെ കുഴപ്പമല്ല!).


മഴയായാലും വെയിലായാലും മുടങ്ങാതെ ലവള്‍ക്കു കണിയായി നിന്ന് കൊടുക്കുക എന്നത് എന്‍റെ ഭാരിച്ച ഉത്തരവാദിത്വമായി ഞാന്‍ ഏറ്റെടുത്തു, ലവളുടെ ഭാഗത്ത് നിന്നും അനുകൂലമായ സൂചനകള്‍ ഒന്നും കിട്ടിയില്ലങ്കിലും.


അങ്ങനെ ദിനങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം, ഒരു കാല്‍ അരമതിലിനു മുകളിലും ഒരു കാല്‍ മതിലിനോട് ചേര്‍ന്നുള്ള ഓടയുടെ സൈഡിലും വച്ച് ലവളെ ഞാന്‍ കാത്തു നില്‍ക്കുകയായിരുന്നു. ലവളുടെ മിഡിയുടെ നിറം അപ്പാപ്പന്സിനു മുന്‍പുള്ള വളവിന്റെ അവിടെ കണ്ടപ്പോള്‍ തന്നെ അവള്‍ക്കു കണി കൊടുക്കാന്‍ ഞാന്‍ ഒരുങ്ങി. കൂടെയുണ്ടായിരുന്ന സ്നേതിതനോട് അമേരിക്കയുടെ അമ്മാവന്‍കളിയെ പറ്റിയും കേന്ദ്ര സര്‍കാരിന്റെ വരാന്‍ പോകുന്ന ബജറ്റിനെപ്പറ്റിയും ശ്രീലങ്കയിലെ പുലികളേ പ്പറ്റിയും ഒക്കെ കൂലം കഷമായി ചര്‍ച്ച ചെയ്തുകൊണ്ട്, അവളെ ഞാന്‍ ശ്രധിക്കുന്നേയില്ലന്ന ഭാവത്തില്‍ ഞാന്‍ നിന്നു.


അപ്പോഴാണ്‌ ലവള്‍ എനിക്കൊരു ഇലക്ട്രിക്‌ ഷോക്ക്‌ തരുന്നത്. അവള്‍ അതാ വരുന്നു, വന്നു. എന്നെ നോക്കി പുഞ്ചിരിക്കുന്നു, കടന്നു പോകുന്നു. അതും ഒരു ഒന്നൊന്നര ചിരി. എന്നെ നോക്കി, പിന്നെ താഴോട്ടു നോക്കി, വീണ്ടും എന്നെ നോക്കി, വീണ്ടും താഴേക്കു നോക്കി.. നാണം നാണം.. നാറാനത്ത് ഭ്രാന്തന്‍ പാറ ഉരുട്ടി ചിരിച്ചതിനേക്കാള്‍ ഉച്ചത്തില്‍ അട്ടഹസിക്കാന് എനിക്ക് തോന്നി! അങ്ങനെ അവസാനം ഈ വേടന്റെ വലയില്‍ ലവള്‍ കുരുങ്ങിയല്ലോ!


"കണ്ടോടാ.. എന്‍റെ നില്‍പ്പിനു ഫലമുണ്ടായി, ലവള്‍ കൊളുത്തിയടാ" ഞാന്‍ ചാടിത്തുള്ളി.


"അവളുടെ കൂട്ടുകാരികളും ചിരിച്ചല്ലോടാ. അവരും നിന്റെ ചൂണ്ടയില്‍ കൊളുത്തിയോ?" സ്നേഹിതന്റെ ക്ലാരിഫിക്കേഷന്‍.


"ഞങ്ങടെ കാര്യം ലവള്‍ കൂട്ടുകാരികളോട് ഡിസ്കസ് ചെയ്തു കാണും, അതാ". എനിക്ക് തക്കതായ കാരണം ഉണ്ടായിരുന്നു.


അങ്ങനെ അവനു രണ്ടു കള്ളു കുപ്പിയും ഒരു പൊടിമീന്‍ ഫ്രൈ യും ഒക്കെ വാഗ്ദാനം ചെയ്തു നില്‍ക്കുമ്പോഴാണ് കോളേജിലെ എസ്. എഫ്‌. ഐ. നേതാവും പോയ വര്‍ഷത്തെ ചെയര്‍മാനും ആയ നേതാവും എന്റടുത്തു വന്നു ചോദിക്കുന്നത്, "നീ എസ്. എഫ്‌. ഐ. യില്‍ ചേര്‍ന്നോ? ഇന്നലെ ഞാന്‍ ചോദിച്ചപ്പം ചേരുന്നില്ല എന്നല്ലേ നീ പറഞ്ഞത്?"


എന്‍റെ ചേട്ടന്‍ മനിമലക്കുന്നു കോളേജിലെ എസ്. എഫ്‌. ഐ. യൂനിറ്റ് മെമ്പര്‍ ആയിരുന്നു. ചേട്ടനെ പരിചയമുണ്ടായിരുന്ന നേതാവ്‌ തലേന്ന് എന്നോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'തല്‍ക്കാലം രാഷ്ട്രീയം കളിക്കാന്‍ താല്പര്യമില്ല, ഒരു സ്വതന്ത്രന്‍ ആയി നിന്ന്‌ എല്ലാവരോടും സൌഹൃദം സ്ഥാപിക്കാനാണ് ഇഷ്ടം.' എന്നാണു ഞാന്‍ മറുപടി കൊടുത്തത്‌.


"അതിനു ഞാന്‍ പാര്‍ട്ടിയില്‍ ഇതുവരെ ചേര്‍ന്നില്ലല്ലോ." ഞാന്‍ മറുപടി കൊടുത്തു.


"അല്ല, ഫ്രെഞ്ചിയുടെ ഈ ചുമന്ന കൊടി ഒക്കെ കാണിച്ചോണ്ട് വന്നപ്പം ഞങ്ങടെ കൂടെ ചേര്‍ന്നന്നാ ഞാന്‍ കരുതിയത്‌."


'ഫ്രെഞ്ചിയുടെ കൊടിയോ?' ഒരു നിമിഷത്തേക്ക് എനിക്ക് ആകെ കണ്ഫ്യൂഷന്‍ ആയി. പതുക്കെ താഴേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി. കില്ലെറിന്റെ ജീന്‍സും ഒരു തട്ടുപൊളിപ്പന്‍ ടീ ഷര്‍ട്ടും ഇട്ടു, അത് ഇന്‍സെര്ട്ട് ചെയ്തു വന്ന ഞാന്‍ ജീന്‍സിന്റെ അടപ്പ് അടക്കാന്‍ വിട്ടു പോയി!






'ബോയിംഗ് ബോയിംഗ്' എന്ന സിനിമയില്‍ യോഗ ക്ലാസ്സ്‌ കേട്ട് മോഹന്‍ലാല്‍ കോഴിക്കാല്‍ വിടര്‍ത്തി വച്ചത് പോലെ കവച്ചു വച്ചുള്ള എന്‍റെ നില്‍പ്പ് കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണ്ണം!



ലവളും കൂട്ടുകാരികളും കടന്നു പോയതും, ലവളുടെ 'കടാക്ഷം' കൂടാതെ കൂട്ടുകാരികളും 'കടാക്ഷി'ച്ചതും എല്ലാം ഒരു രിവൈണ്ട് അടിച്ചത് പോലെ എന്‍റെ മനസ്സില്‍ കൂടി മിന്നിമാഞ്ഞു.


എന്‍റെ 'ഫ്രെഞ്ചി' കണി ലവളും കൂട്ടുകാരികളും മാത്രമല്ല, അത് വരെ അതിലെ കടന്നു പോയ എല്ലാ തരുണീമണികളും കണ്കുളിര്‍ക്കെ കണ്ടു മനം നിറഞ്ഞിട്ടുണ്ടാവണം.


അതിലെ പോയ ഒരു സാമദ്രോഹി പോലും എന്നെ ആ വിവരം അറിയിച്ചില്ല!


അങ്ങനെ എന്‍റെ കണികാണിക്കല്‍ മഹാമഹം അന്നത്തോടെ നിന്നു. പിന്നെ B3 ക്ക് മുന്‍പില്‍ പോയിട്ടില്ലേ എന്ന് ചോദിച്ചാല്‍ എനിക്കൊരു മറുപടിയെ ഉള്ളു. 'അണ്ണാന്‍ കുഞ്ഞു മരം കയറ്റം മറക്കുമോ?'


ഏതായാലും ഒരു കാര്യം ആലോചിക്കുമ്പോള്‍ എനിക്ക് സമാധാനം ഉണ്ട്. സ്വതന്ത്രന്മാരോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അന്ന് കോളേജില്‍ പോകാന്‍ എനിക്ക് തോന്നിയില്ലല്ലോ!