Saturday, August 29, 2009

വിശപ്പിന്‍റെ വിളി

ഞങ്ങടെ നാട്ടില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. പുള്ളി ഒരു ദിവസം ഉച്ച സമയത്ത്‌ അടുത്ത വീട്ടില്‍ എന്തോ ആവശ്യത്തിന് കയറി ചെന്നു. അപ്പോള്‍ അവിടുത്തെ ഗൃഹനാഥന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. നിലത്തു ചമ്രം പടിഞ്ഞിരുന്നു, പ്ലാവില കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി കഞ്ഞി കുടിക്കുന്നു, ചമ്മന്തിയും മെഴുക്കുപിരട്ടിയും ഒക്കെ ഉണ്ട്.

വീട്ടില്‍ കയറി വന്ന ആളെ കണ്ടിട്ട് ഗൃഹനാഥന്‍ ചോദിച്ചു, "എങ്ങനെയാ, ശകലം കഞ്ഞി കുടിക്കാന്‍ കൂടുന്നോ?'

കാര്യം വിശപ്പ്‌ ഉണ്ടങ്കിലും ഒരു ഫോര്മാലിട്ടിയുടെ പുറത്ത്‌ നമ്മുടെ ചേട്ടന്‍ പറഞ്ഞു "ഓ, വേണ്ട".

"ഹാ, അതെന്നാ പറച്ചിലാ. നല്ല ചൂട് കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും ഉണ്ടന്നേ. പിന്നെ ചേന മെഴുക്കുപിരട്ടിയും".

അതെല്ലാം കണ്ടപ്പോള്‍ ചേട്ടന് സഹിച്ചില്ല. എന്നാലും ചാടിക്കയറി വേണം എന്നു പറഞ്ഞാല്‍ മോശമല്ലേ. അതുകൊണ്ട് അഭിമാനത്തിന്‍റെ പുറത്തു ചേട്ടന്‍ പറഞ്ഞു, "വേണ്ട, ഞാന്‍ കഴിച്ചിട്ടാ വന്നത്".

ഗൃഹനാഥന്‍ ഒരിക്കല്‍ കൂടി കഞ്ഞി കുടിക്കാന്‍ പറയും, അപ്പോള്‍ "യേസ്" മൂളാം എന്നു ചേട്ടന്‍ കരുതി. നിര്‍ബന്ധിച്ചപ്പോള്‍ ഓക്കേ പറഞ്ഞതാനന്നു പുള്ളി കരുതിക്കൊളുമല്ലോ!

പക്ഷെ നമ്മുടെ ചേട്ടന്‍റെ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് ഗൃഹനാഥന്‍ ചോദ്യം നിര്‍ത്തി. രണ്ടു തവണ ചോദിച്ചിട്ടും വേണ്ടന്നു പറഞ്ഞില്ലേ, അങ്ങനാണേല്‍ ഇവന്‍ കഴിക്കണ്ട എന്നു പുള്ളി കരുതിക്കാണും.

ഗൃഹനാഥന്‍ കഞ്ഞി കുടി തുടര്‍ന്നു. നോക്കിക്കൊണ്ടു നിന്ന ചേട്ടന് സഹിച്ചില്ല. ഇനി കഞ്ഞി വേണം എന്നു എങ്ങനെ പറയും? അവസാനം പുള്ളി ആ ഫേമസ് ഡയലോഗ് അടിച്ചു.

"ആഹാ, പച്ച പ്ലാവിലയില്‍ ആണോ കഞ്ഞി കുടിക്കുന്നത്? അത് ഞാന്‍ കണ്ടില്ലാരുന്നു. എന്നാ എനിക്കും കുറച്ച് എടുത്തേരേ!"

ഏതായാലും ഞങ്ങള്‍ക്ക് ഈ ഡയലോഗ് വളരെ ഉപകാരപ്രദമായി. ഏതെങ്കിലും വീട്ടില്‍ ചെന്നിട്ടു ഫുഡ്‌ വേണമെങ്കില്‍ ഇങ്ങനെ പറഞ്ഞാല്‍ മതി, "പച്ച പ്ലാവില ആണല്ലേ, ഞങ്ങളും കൂടാം".

ഇപ്പം ഈ സംഭവം ഇവിടെ കുറിക്കാന്‍ ഒരു കാരണം ഉണ്ട്. ഈ വാരാന്ത്യത്തില്‍ വീട്ടിലുന്നു പിറ്റ്സയും ചിക്കനും അടിച്ചപ്പോള്‍ ആണ് നാട്ടില്‍ കിട്ടുന്ന പുഴുക്കലരിയുടെ ചൂട് കഞ്ഞിയുടെയും ചുട്ടരച്ച ചമ്മന്തിയുടെം ഒക്കെ സ്വാദ് മനസ്സില്‍ കൂടി കടന്നു പോയതു. തറവാട്ടില്‍ ചെന്നാല്‍ മുത്തശ്ശി വിറകടുപ്പില്‍ വച്ച പൊടിയരിയുടെ നല്ല ചൂട് കഞ്ഞിവെള്ളം ഉപ്പിട്ട് തരും, അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ. 'മുറ്റത്തെ മുല്ലക്കു മണമില്ല' എന്നാണല്ലോ. നാട്ടില്‍ ഉള്ളപ്പോള്‍ ഇതിനൊന്നും ഒരു വിലയുമില്ലായിരുന്നു. ഇപ്പഴാണ് നല്ല ചക്കപ്പഴവും നാടന്‍ കപ്പപ്പുഴുക്കും വാഴച്ചുണ്ടു തോരനും കുമ്പളങ്ങാ മോളോഷ്യവും ചുട്ടരച്ച ചമ്മന്തിയും വെളിച്ചെണ്ണ ഒഴിച്ച ചക്കപ്പുഴുക്കും കാച്ചില്‍ വേവിച്ചതും ചേമ്പ് പുഴുങ്ങിയതും ഒക്കെ കഴിക്കാന്‍ തോന്നുന്നത്.

സ്വാമിയേ ശരണമയ്യപ്പാ


ആദ്യമായി ശബരിമലയില്‍ പോയത് എനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. ഞാന്‍ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ മറ്റോ ആണ് അച്ഛനും മുത്തശ്ശനും ഒക്കെ എന്നെയും കൂട്ടി പോയത്‌ എന്ന് വീട്ടില്‍ നിന്നും കേട്ടിട്ടുണ്ട്. കന്നി സ്വാമിയും ചിന്ന സ്വാമിയും ആയ എന്നെ മേയ്ക്കാന്‍ അന്ന് അവര്‍ കുറെ കഷ്ടപ്പെട്ടു. അന്ന് മല കയറി എന്ന് പറയാന്‍ എനിക്ക് പറ്റില്ല, കാരണം മുഴുവന്‍ സമയവും മുത്തശ്ശന്റെ തോളില്‍ ഇരുന്നു കൊണ്ടാണ് ഞാന്‍ അയ്യപ്പ സ്വാമിയുടെ അടുത്ത് ചെല്ലുന്നത്!
അതിനു ശേഷം ഞാന്‍ മല കയറിയത്‌ ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍ ആണ്. അന്നും ചിന്ന സ്വാമി തന്നെ. വൃശ്ചികം ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും. മത്സ്യ മാംസാദികള്‍ പാടില്ല, കള്ളം പറയരുത്‌, ആരെയും തെറി വിളിക്കരുത്‌, കള്ളു കുടിക്കരുത് (അന്ന് പിന്നെ ഞാന്‍ കള്ളു കുടി തുടങ്ങിയിട്ടില്ലായിരുന്നു).. അങ്ങനെ മലക്ക് പോയി വരുന്ന വരെ എങ്കിലും നല്ല കുട്ടി ആയി നടക്കണം.
കൂടപ്പുലം ലക്ഷ്മണസ്വാമിയുടെ അമ്പലത്തില്‍ ഉള്ള അയ്യപ്പന്റെ മുന്‍പില്‍ പോയി പൂജിച്ച മാല ചാര്‍ത്തുന്നത്തോടെ നമ്മളും സ്വാമി ആയി മാറും. ആ സമയത്തായിരിക്കും ആരെങ്കിലും ഒക്കെ പാര്‍ട്ടി കൂടാന്‍ വിളിക്കുക, അല്ലങ്കില്‍ ആരെയെങ്കിലും നന്നായി തെറി വിളിക്കാന്‍ ഒരു അവസരം ഉണ്ടാക്കി തരിക, എന്ത് ചെയ്യാം, കണ്ട്രോള്‍ ചെയ്തു നില്‍ക്കുകയേ നിവൃത്തി ഉള്ളു.
ആദ്യത്തെയും രണ്ടാമത്തെയും മല യാത്രക്ക് ഒരു ഗ്യാപ്‌ വന്നങ്കിലും രണ്ടാമത് പോയതിനു ശേഷം എല്ലാ വര്‍ഷവും മുടങ്ങാതെ ഞാന്‍ അയ്യപ്പ സ്വാമിയേ കാണുവാന്‍ പോയിരുന്നു, യു. എസ്സില്‍ എത്തുന്നത് വരെ. പതിമൂന്നു പതിനാലു വര്‍ഷം ശരണം വിളിച്ചു മല കയറുക എന്നത് ഞാന്‍ മുടക്കിയില്ല. എത്ര തിരക്കാനങ്കിലും അവിടെ ചെന്ന് തൊഴുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഒരു സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ ആകുന്നതല്ല.
ഈ യാത്രകള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ള സംഭവങ്ങള്‍ ഒന്നും മറക്കാന്‍ കഴിയുന്നില്ല. അതില്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ 'അതിനു നീയെന്താ ടൂറിനാണോ പോയത്‌?' എന്ന് ചോദിക്കരുത്‌!
മല യാത്രക്ക് പല തവണ കൂടെ ഉണ്ടായിരുന്നവരാണ് പുള്ളോലിലെ പ്രഭാതും പ്രതീഷും. പിന്നെ കിഴക്കേലെ ബിജുമോന്‍. ഞങ്ങള്‍ എല്ലാരും ഏകദേശം സമ പ്രായക്കാര്‍ ആയതു കൊണ്ട് മലക്ക് പോക്കും അതുപോലെ ആയിരുന്നു.
ഒരിക്കല്‍ വീടിനു അടുത്തുള്ള വെയിറ്റിംഗ് ഷെഡില്‍ വെടി പറഞ്ഞിരിക്കുമ്പോള്‍ ബിജുമോന്‍ ഒരു സംഭവം പറഞ്ഞു. ഒരു കക്ഷി പമ്പാ നദിയില്‍ കുളിക്കാന്‍ ഇറങ്ങി, തിരിച്ചു വന്നു ടി ഷര്‍ട്ട്‌ എടുത്തിട്ടപ്പോള്‍ തിരിഞ്ഞു പോയി, പോക്കറ്റ്‌ ഉള്ള ഭാഗം പുറകില്‍! കക്ഷി ഇത് അറിഞ്ഞില്ല. അയാള്‍ കുളി ഒക്കെ കഴിഞ്ഞു അടുത്ത കടയില്‍ ചായ കുടിക്കാന്‍ കയറി. കാശ് കൊടുക്കാന്‍ നേരത്ത് പോക്കറ്റ്‌ തപ്പിയ അയാള്‍ ഞെട്ടി, പണം മാത്രമല്ല പോക്കറ്റ്‌ കൂടി കാണാനില്ല! എന്ത് ചെയ്യണം എന്ന് അറിയാന്‍ മേലാതെ നിന്ന അയാളെ കണ്ടു ചിരിക്കാതിരിക്കാന്‍ പറ്റുമോ?
പ്രഭാതും പ്രതീഷും ഉള്ള ഒരു മല യാത്രയില്‍ ഈ സംഭവം ഞാന്‍ അവരോടു പറഞ്ഞു. എനിക്കും തമാശകള്‍ പറയാന്‍ അറിയാമെന്ന് അവര്‍ അറിഞ്ഞിരിക്കട്ടെ എന്ന് ഞാന്‍ കരുതി. സംഭവം മുഴുവന്‍ തീര്‍ന്നിട്ടും അവരുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ല. കുറച്ചു കഴിഞ്ഞു പ്രഭാത് ഒരു വളിച്ച ചിരിയോടെ എന്നോട് ചോദിച്ചു, 'ഇത് രാകേഷിനോട് ബിജു പറഞ്ഞതല്ലേ?'
'അതേ, നിങ്ങളോടും അവന്‍ ഇത് പറഞ്ഞിട്ടുണ്ടോ?'
'ഏയ്‌, അവനോടു ഞങ്ങളാ പറഞ്ഞത്!'
ഞാന്‍ പിന്നെ എന്ത് ചെയ്യാന്‍!
മറ്റൊരു പ്രാവശ്യം, പ്രഭാത്, പ്രതീഷ്‌, ബിജു, ബിജുവിന്റെ അനില്‍ കൊച്ചച്ചന്‍ എല്ലാരും കൂടി പോയ സമയം. മല കയറി തൊഴുതു കഴിഞ്ഞ ഞങ്ങള്‍ വൈകുന്നേരം അവിടുത്തെ കടകള്‍ക്ക് മുന്‍പിലൂടെ നടക്കുകയായിരുന്നു. എല്ലാ കടകള്‍ക്ക് മുന്‍പിലും കര്‍പ്പൂരം നിരത്തി വച്ചിരിക്കുന്നു. ദീപാരാധന കഴിഞ്ഞപ്പോള്‍ എല്ലാവരും കര്‍പ്പൂരം കത്തിച്ചു, വൈദ്യുത വിളക്കുകള്‍ എല്ലാം ഓഫ്‌ ചെയ്തിട്ടുണ്ടായിരുന്നു. സുന്ദരമായ ഒരു കാഴ്ച. അതിനു മുന്‍പ്‌ പല പ്രാവശ്യം പോയിട്ടുണ്ടാന്കിലും ഇങ്ങനെ ഒരു കാഴ്ച ഞങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
പ്രഭാതിനോട് ഞാന്‍ പറഞ്ഞു 'ഇത് കൊള്ളാമല്ലോ, എന്താണോ എല്ലാരും ഒന്നിച്ചു കര്‍പ്പൂരം കത്തിക്കുന്നത്?'.
ഉടന്‍ അനില്‍ കൊച്ചച്ചന്‍ പറഞ്ഞു, 'ശേ, ഇതൊന്നും അറിയത്തില്ലേ? ഇപ്പം ശബരിമലയില്‍ ഇങ്ങനെയാ, എന്നും ഇതുപോലെ വിളക്കുകള്‍ കത്തിക്കും'
ഇത് കേട്ടപ്പോള്‍ അടുത്ത് നിന്ന കടയിലെ ഒരു ചേട്ടന്‍ പറഞ്ഞു. 'സ്വാമി, അതുകൊണ്ടല്ല, ഇന്ന് കാര്‍ത്തികയാ'.
അവിടുത്തെ കര്‍പ്പൂരങ്ങള്‍ കത്തി തീര്‍ന്നത് കൊണ്ട് അനില്‍ കൊച്ചച്ചന്റെ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല!
അവിടുത്തെ അനൌണ്‍സ്മെന്‍റ് ബോക്സിനു അടുത്ത്‌ എത്തിയപ്പോള്‍ പ്രതീഷ്‌ ചോദിച്ചു, 'ഇവിടെ നിന്നും കുറേ കുഴലുകള്‍ പോകുന്നുണ്ടല്ലോ, അത് എന്തിനുള്ളതായിരിക്കും?'
ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പേ അനില്‍ കൊച്ചച്ചന്‍ വീണ്ടും ഇടപെട്ടു. 'ഇതൊന്നും അറിയില്ല അല്ലേ?, ശബരിമലയിലേക്കുള്ള കറന്റ്‌ മുഴുവന്‍ കൊണ്ട് പോകുന്നത് ഇവിടെ നിന്നാ!'
ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. അനൌണ്‍സ്മെന്‍റ് ബോക്സില്‍ നിന്നും പോയിരുന്ന ആ കുഴല്കള്‍ വഹിച്ചിരുന്നത് ബാക്കിയുള്ള സ്പീക്കേര്‍സ് ലേക്ക് പോകുന്ന വയറുകള്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ പാവം അനില്‍ കൊച്ചച്ചന് എന്തെങ്കിലും തോന്നിയാലോ!
ശബരിമലയില്‍ രാത്രി വിരി വക്കാന്‍ (കിടക്കാനുള്ള സ്ഥലം) ഇടം കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു പരിപാടിയാണ്. ഈ തിരക്കിനിടയില്‍ നല്ല ഒരു സ്ഥലം എവിടെ കിട്ടാന്‍? അതുകൊണ്ട് പോകുന്നതിനു മുന്‍പ്‌ അമ്മ ബി. എസ്. എന്‍. എല്‍. ഗസ്റ്റ് ഹൌസില്‍ വിളിച്ച അവിടെ സ്ഥലം പറഞ്ഞു വയ്ക്കുമായിരുന്നു, ഫ്രീ ആയി, അമ്മക്ക് ബി. എസ്. എന്‍. എല്ലില്‍ ജോലി ഉള്ളത് കൊണ്ട് അങ്ങനെയും ചില ഗുണങ്ങള്‍. ഒരു തവണ കൂടെ വന്ന എല്ലാവരെയും വിളിച്ചു ഗസ്റ്റ് ഹൌസില്‍ ചെന്നു. പ്രതീഷും ഞാനും കൂടി അവിടുത്തെ ആളുടെ അടുത്ത്‌ ചെന്നപ്പോള്‍ കക്ഷി പറഞ്ഞു, 'ഹാള്‍ ഉപയോഗിക്കാം, പക്ഷെ സര്‍വീസ് ചാര്‍ജ് ഇരുനൂറ്റി അമ്പതു രൂപ തരണം. ഇതൊക്കെ ക്ലീന്‍ ചെയ്യിക്കാന്‍ ചിലവുള്ളതാ'. ഞാന്‍ ഒന്ന് ഞെട്ടി. അന്ന് ഞാന്‍ പഠിക്കുന്ന സമയമാ, വേറെ വരുമാനം ഒന്നും ഇല്ലാത്ത എനിക്ക് അത് വലിയ തുക തന്നെ. എല്ലാരെയും വിളിച്ചു ചെന്നതല്ലേ, തിരിച്ചു പോരാന്‍ പറ്റുമോ?'. പിന്നെ കാശ് കൊടുത്തു.
കൊടുത്ത കാശിനു മുതല്‍ ആയിരുന്നു ആ സ്ഥലം. നല്ല വൃത്തിയുണ്ട്, ഫാന്‍ ഉണ്ട്. പിന്നെ ബാത്‌ റൂമും കൊള്ളാം. രാത്രി കിടക്കുന്നതിനു മുന്‍പ്‌ കൂടെ വന്ന ഒരു ചേട്ടന്റെ വക ഡയലോഗ് 'ഫ്രീ ആയി ഇങ്ങനത്തെ സൌകര്യങ്ങള്‍ കിട്ടുക എന്ന് പറയുന്നത് ഒരു നല്ല കാര്യമാ കേട്ടോ'. ഇത് കേട്ടതും പ്രതീഷ്‌ എന്നെ ഒരു നോട്ടം, എന്‍റെ ചങ്കിലല്ലേ കക്ഷി കുത്തിയത്‌!
പോകുന്ന വഴിയില്‍ നിറയെ കടകള്‍ കാണാം, അവിടെ നിന്നും നല്ല ചൂട് കഞ്ഞിയും കപ്പയും പയറും കിട്ടും. വിശന്നിരിക്കുമ്പോള്‍ അത് കഴിക്കുമ്പോള്‍ ഉള്ള ഒരു രുചി.. ആഹാ.. അതുപോലെ മല കയറുമ്പോള്‍ വഴിയോരത്ത് പൈന്‍ ആപ്പിള്‍ കട്ട്‌ ചെയ്തു വച്ചിട്ടുണ്ടായിരിക്കും. ഒരു പീസിനു രണ്ടു രൂപ മാത്രം. അതില്‍ രണ്ടു കഷണം കഴിച്ചാല്‍ മല കയറാന്‍ കുറച്ചു കൂടി എനര്‍ജി കിട്ടും!
മല കയറുന്നതിനു മുന്‍പ്‌ പമ്പാ നദിയില്‍ മുങ്ങി കുളിക്കുക എന്ന് പറയുന്നത് ഒരു സുഖമാണ്. നല്ല ഒന്നാന്തരം തനുപ്പാനങ്കിലും. അതുപോലെ സന്നിധാനത്ത് ചെന്നു കഴിഞ്ഞ് രാത്രിയിലോ അതിരാവിലെയോ ഉരക്കുഴിയില്‍ പോയി കുളിക്കണം. ശരീരം മാത്രമല്ല മനസ്സും ശുദ്ധമാകും. തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ മണിമലയാറ്റില്‍ വിസ്തരിച്ചു ഒരു കുളി കൂടി ഉണ്ട്, അതും ഞങ്ങള്‍ മിസ്സ്‌ ആക്കാറില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി ശബരിമല യാത്ര മുടങ്ങി, യു. എസ്സില്‍ ആയതു കൊണ്ട്. പതിനെട്ടാം പടി കയറാനുള്ള നീണ്ട ക്യൂവും, അപ്പം, അരവണ വാങ്ങാനുള്ള കാത്തുനില്‍പ്പും, പടചോരും ശര്‍ക്കര പായസവും വാങ്ങി മോരും അച്ചാറും കൂട്ടി കഴിക്കാരുള്ളതും കൂടെ വരുന്ന രവിച്ചേട്ടന്‍ കൊണ്ടു വരുന്ന ഇഡ്ഡലിയും ചമ്മന്തിയും വൈകുന്നേരത്തെ സന്നിധാനത്ത്‌ ഉള്ള കറങ്ങി നടപ്പിനിടയില്‍ കഴിക്കുന്ന എ. വി. റ്റി. ചായയും അപ്പാച്ചിമേട്ടിലെ ഉണ്ട ഏറും എരുമേലിയിലെ പേട്ടതുള്ളല്‍ കാണലും മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും ഏറ്റവും വലുതായി അയ്യപ്പ സ്വാമിയേ കണ്കുളിര്‍ക്കെ കാണുന്നതും എല്ലാം മിസ്സ്‌ ആകുന്നു.
ഇതുവരെ ശബരിമലക്ക്‌ പോയപ്പോള്‍ ഒക്കെ കെട്ട് നിറച്ചു തന്നത് മുത്തശ്ശന്‍ ആണ്. മുത്തശ്ശന്‍ എത്ര തവണ ശബരിമലക്ക്‌ പോയിട്ടുണ്ടന്നു മുത്തശ്ശന് തന്നെ അറിയില്ല. പ്രഷര്‍ ന്റെ അസുഖം ഉണ്ടായിരുന്നിട്ടു കൂടി മുത്തശ്ശന്‍ മല കയറുമായിരുന്നു, ഒരു ഡോളിയുടെയും സഹായം കൂടാതെ. ഒരു ചെറിയ വടി മാത്രം കയ്യില്‍ പിടിച്ചു കൊണ്ട്. പക്ഷെ അയ്യപ്പസ്വാമിയെ ഏറ്റവും അടുത്ത് കാണാനായി കഴിഞ്ഞ വര്‍ഷം മുത്തശ്ശന്‍ അയ്യപ്പസ്വാമിയുടെ അടുത്തേക്ക്‌ തന്നെ പോയി, ചിലപ്പോള്‍ അയ്യപ്പസ്വാമിക്ക്‌ ഇഷ്ടം കൂടിയിച്ച് വിളിച്ചതായിരിക്കും. എന്തായാലും ഇനി എനിക്ക് ആര് കെട്ട് നിറച്ചു തരും എന്ന് പോലും ഓര്‍ക്കാതെ മുത്തശ്ശന്‍, എന്‍റെ മറ്റേച്ചന്‍ പോയി..