Sunday, March 30, 2008

ഒരു കൊച്ചു പ്രണയം

പ്രണയം, സുന്ദരമായ ഒരു വികാരം. ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരും ഉണ്ടാകില്ല അല്ലെ? എനിക്കും പ്രണയം തോന്നിയിട്ടുണ്ട്, പലരോടും. ഒരു കുരുന്നു മനസില്‍ തോന്നിയ ആ വികാരത്തെ പ്രണയം എന്ന് വിളിക്കാന്‍ പറ്റുമോ? പക്ഷെ എനിക്കത് ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്, എന്‍റെ ആദ്യ പ്രണയം.

ഞാന്‍ അന്ന് ആറാം ക്ലാസ്സില്‍ പഠിക്കുന്നു, ഒരു മിക്സഡ് സ്കൂളില്‍. പ്രേമം, സ്നേഹം എന്നൊക്കെ പറഞാല്‍ എന്താണന്നു മനസിലാക്കാനുള്ള പ്രായം ആയോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല.ആ കുട്ടി എന്‍റെ ക്ലാസ്സില്‍ ആയിരുന്നു (പേരു പറയാന്‍ നിര്‍വാഹം ഇല്ല, അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു , ഇനി ഞാന്‍ എന്തിനാ വെറുതേ:)). സാമാന്യം നന്നായി പഠിക്കുന്ന, ആണ്‍ കുട്ടികളോട് അധികമൊന്നും സംസാരിക്കാന്‍ വരില്ലാത്ത ഒരു മിടുക്കി. എന്‍റെ ഒരു കൂട്ടുകാരനാണ് 'അവള്‍ നിനക്കു ചെരുമെടാ' എന്ന കമന്റ്റ് ആദ്യം പാസാക്കിയത്. എന്ത് കൊണ്ടാണ് അവന്‍ അങ്ങനെ പറഞ്ഞത് എന്നെനിക്കറിയില്ല, പക്ഷേ ആ വാചകം എന്‍റെ മനസില്‍ പതിഞ്ഞു. അതിന് ശേഷം അവളുടെ മുഖത്ത് നോക്കാന്‍ കൂടി എനിക്ക് നാണം ആയിരുന്നു. ഒരു പ്രണയം എന്‍റെ മനസില്‍ ഉടലെടുത്തു കാണണം. ഒരു ഒണ്‍ വേ പ്രേമം. അതാരോടും പറയാതെ എന്‍റെ മനസില്‍ ഞാന്‍ കൊണ്ടു നടന്നു. ഇന്നത്തെ പോലെ പ്രേമം തുറന്നു പറയാനുള്ള ധൈര്യം അന്നില്ലായിരുന്നു എന്ന് കൂട്ടിക്കോ. ഹൈ സ്കൂള്‍ ആയപ്പോഴേക്കും ഞാന്‍ ഒരു ബോയ്സ് സ്കൂളിലേക്ക് മാറി, അവള്‍ മറ്റൊരു സ്കൂളിലും. ഒരേ സ്ഥലത്ത് ആയിരുന്നന്കില്‍ എന്‍റെ പ്രേമം പൂവണിയിക്കാന്‍ ഞാന്‍ ഒരു കൈ നോക്കിയേനെ. പക്ഷേ അതിന് ശേഷം ഒന്നു തമ്മില്‍ കാണാന്‍ കൂടെ കഴിഞ്ഞില്ല. പതുക്കെ പതുക്കെ അവള്‍ മനസില്‍ നിന്നു മാഞ്ഞിരിക്കണം. പിന്നെ അവളെ പറ്റി ഓര്‍ക്കാന്‍ എനിക്ക് തോന്നിയിട്ടില്ല.

'പണ്ടു എനിക്ക് നിന്നോട് പ്രേമമായിരുന്നു, നീ അത് മനസിലാക്കിയില്ല' എന്ന് ഇപ്പോള്‍ പറഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം?

Saturday, March 29, 2008

കുറെ അസൂയ നിറഞ്ഞ വിശേഷങ്ങള്‍

സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്‍റെ ചേട്ടനോട് എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ചേട്ടന്‍ എന്നേക്കാളും മൂന്നു വയസിന് മൂത്തതാണ്. എന്നെപ്പോലെ അല്ല, കുറച്ചു കൂടി ശാന്തതയോടെ എല്ലാ കാര്യത്തിലും പ്രതികരിക്കുമായിരുന്നു ചേട്ടന്‍ ചെറുപ്പത്തില്‍ തന്നെ. അതുകൊണ്ടായിരിക്കാം എന്നില്‍ അസൂയ എന്ന വികാരം ഉടലെടുത്തത്. എപ്പോഴായിരുന്നു അതിന്റെ തുടക്കം എന്നെനിക്കു ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല.



ചേട്ടന്‍റെ സ്കൂളില്‍ - തിരുവനന്തപുരം ഗവ: മോഡല്‍ ഹൈ സ്കൂള്‍, കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്കൂളുകളില്‍ ഒന്ന് - ഇടക്കിടെ സമരങ്ങള്‍ ഉണ്ടാകുമായിരുന്നു. ഞാന്‍ സ്കൂളില്‍ നിന്നു വരുന്നതിനു മുന്‍പ് തന്നെ ചേട്ടന്‍ വീട്ടില്‍ ഹാജര്‍. 'എന്താ നേരത്തേ വന്നത്?' എന്ന് ചോദിച്ചാല്‍ എന്നും ഒരേ ഒരു മറുപടി മാത്രം. 'ഇന്നു സമരം ആയിരുന്നു'. സമരങ്ങളില്ലാത്ത ആഴ്ചകളില്ല.


ഞാന്‍ അന്ന് പ്രൈമറി സ്കൂളില്‍ ആയിരുന്നു, വീടിനടുത്തുള്ള സ്കൂളില്‍. ചേട്ടനും അവിടെ ആയിരുന്നു പഠിച്ചത്, പക്ഷേ അവിടെ നാലാം ക്ലാസ്സ് വരയെ ഉള്ളു, അതിന് ശേഷമാണ് ചേട്ടന്‍ മോഡല്‍ സ്കൂളിലേക്ക് മാറിയത്. ഞാനും കാത്തിരുന്നു, നാലാം ക്ലാസ്സ് കഴിയാന്‍. മോഡല്‍ സ്കൂളില്‍ ചേരുക എന്നത് ഒരു സ്വപ്നം പോലെ ഞാന്‍ കൊണ്ടു നടന്നു. ക്ലാസ്സ് ഇല്ലാത്ത, സമരങ്ങള്‍ നിറഞ്ഞ ആ ദിവസങ്ങള്‍ക്കായി ഞാന്‍ കാത്തിരുന്നു. ചില സിനിമകളിലെ കോടതി രംഗങ്ങള്‍ കാണുമ്പോള്‍ ചേട്ടന്‍ വിളിച്ചു പറയുമായിരുന്നു 'ഇതു മോഡല്‍ സ്കൂള്‍ ആണ്, അവിടെ ഷൂട്ട്‌ ചെയ്തതാ'. പക്ഷേ എന്‍റെ ആ സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍ ആയി തന്നെ അവശേഷിച്ചു. ഞാന്‍ നാലാം ക്ലാസ് കഴിഞ്ഞപ്പഴേക്കും ഞങ്ങള്‍ താമസം മാറി കോട്ടയത്ത്‌ വന്നു. ശേഷം 'അഭ്യാസം' മുഴുവന്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍്റ്റ് സ്കൂളുകളില്‍. അവിടെ എന്തോന്ന് സമരം. മോഡല്‍ സ്കൂളിന്‍റെ പടിക്കകത്ത് പോലും കേറാതെ എനിക്ക് എന്‍റെ സ്വപ്നങ്ങളെ അടക്കേണ്ടി വന്നു, റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് ഇരിക്കുന്ന സിനിമകള്‍ പോലെ. ഒരുപക്ഷേ എനിക്ക് കിട്ടാതെ പോയ, ചേട്ടന് മാത്രം ലഭിച്ച ആ അവധികളെ പറ്റി ഓര്‍ത്തിട്ടാകാം എനിക്ക് ചേട്ടനോട് ആദ്യമായി അസൂയ തോന്നിയത്.

കുടുംബ സമേതം യാത്ര ചെയ്യുമ്പോള്‍ ഞങ്ങളുടെ ആശ്രയം അച്ഛന്‍റെ ബജാജ് ചേതക് ആയിരുന്നു. അച്ഛന്‍ ഡ്രൈവര്‍, അമ്മ പുറകിലത്തെ സീറ്റില്‍. അവര്‍ക്കിടയില്‍ ചേട്ടന്‍ ഇരിക്കും, എനിക്ക് തറ ടിക്കറ്റ് പോലെ, സ്കൂട്ടറിനു മുന്‍പില്‍ നില്‍പ്‌. പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട് ' എനിക്ക് സീറ്റില്‍ ഇരിക്കണം, ചേട്ടനെ മുന്‍പില്‍ നിര്‍ത്തിക്കൂടെ?' എന്ന്. 'ചേട്ടന്‍ നിന്നെക്കാളും വലുതല്ലേടാ, അവന്‍ നിന്നാന്‍ എനിക്ക് വണ്ടി ഓടിക്കാന്‍ പറ്റില്ല', ഇതായിരുന്നു എനിക്ക് കിട്ടിയിരുന്ന മറുപടി. എന്നേക്കാളും വലിയ ചേട്ടനോട് എനിക്ക് അസൂയ തോന്നി.

വീട്ടില്‍‌ ഒരിക്കല്‍ എന്തോ ചെറിയ പണി വന്നു, അമ്മയും അച്ഛനും കൂടി അത് ചേട്ടനെ ഏല്പിച്ചു. അത് എനിക്ക് തനിച്ച് ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ ആരും സമ്മതിച്ചില്ല, വേണമെങ്കില്‍ ചേട്ടന്‍റെ സഹായി ആയി കൂടെ കൂടിക്കോളാന്‍ പറഞ്ഞു. മൂത്ത കുട്ടി ആയ ചേട്ടനോട് വീണ്ടും അസൂയ തോന്നി.അയല്‍പക്കത്തുള്ള വീടുകളിലെ ആണ്‍കുട്ടികള്‍ മിക്കവാറും ചേട്ടന്‍റെ സമപ്രായക്കാര്‍ ആയിരുന്നു. സ്വാഭാവികമായും അവര്‍ എല്ലാവരും ചേട്ടന്‍റെ സുഹൃത്തുക്കളും. അവര്‍ കൂട്ടുകാര്‍ സ്ഥിരം കറങ്ങാന്‍ പോകുന്നു, രാത്രി സിനിമയ്ക്കു പോവുകയും വഴിയോരത് ഇരുന്നു സോള്ളുകയും ചെയ്യുന്നു. ഒരു മൂന്നു വയസു കൂടി ഉണ്ടായിരുന്നങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഇതും ചേട്ടനോടുള്ള അസൂയക്ക്‌ ഒരു കാരണമായിരുന്നിരിക്കാം.

ചേട്ടന്‍ കോളേജില്‍ ചേരുമ്പോള്‍ ഞാന്‍ എട്ടാം ക്ലാസ്സില്‍ എത്തിയതെ ഉള്ളു. ഞാന്‍ പഠിക്കുന്നത് ഒരു ബോയ്സ് സ്കൂളില്‍ ആണ്, കുറച്ചു പെന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നങ്കില്‍ എന്ന് കൊതിച്ചിരുന്ന സമയം. ചേട്ടന്‍ പോയത് മിക്സേഡ് കോളേജിലേക്ക്, അസൂയ തോന്നാതിരിക്കുന്നതെങ്ങനെ?

മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പഴേക്കും ഞാനും കോളേജില്‍ എത്തി. ആ സമയമായപ്പോഴേക്കും ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമായി. സഹോദരങ്ങള്‍ എന്നതില്‍ ഉപരി നല്ല കൂട്ടുകാര്‍ എന്ന രീതിയിലാണ് ഞങ്ങള്‍ അപ്പോള്‍ മുതല്‍. ചേട്ടന്‍റെ കൂട്ടുകാര്‍ എന്‍റെയും കൂട്ടുകാര്‍ ആയി. അതില്‍ പിന്നെ എനിക്ക് ചേട്ടനോട് അസൂയ തോന്നിയിട്ടില്ലന്നു മാത്രമല്ല ഇളയ മകന്‍ ആയതില്‍ സന്തോഷം തോന്നിയിട്ടുമുണ്ട്. (വീട്ടിലെ കുറെ ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും രക്ഷപെട്ടത്‌ കൊണ്ടാവാം:))

വായ്നോട്ടം

ഒരു ഞായറാഴ്ച. കൂത്താട്ടുകുളം ബസ്സ് സ്ടാന്റില്‍ പൊരി വെയിലത്ത്‌ കിടക്കുന്ന ബസ്സില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ബസ്സ് പുറപ്പെടാന്‍ ഇനിയും കുറച്ചു സമയം കൂടി ബാക്കി ഉണ്ട്. സമയം കളയാന്‍ എന്ത് ചെയ്യും എന്ന് ആലോചിച്ച് നാല് പാടും നോക്കി. സ്റ്റാന്റ്റിനുള്ളിലെ ബേക്കറിയുടെ മുന്‍പില്‍ നില്ക്കുന്ന ആ പെണ്‍കുട്ടിയില്‍ എന്‍റെ കണ്ണുകള്‍ ഉടക്കി. ഐശ്വര്യ റായി പോലെ ഒന്നും അല്ലങ്കിലും ഒന്നു നോക്കാനുള്ള സൗന്ദര്യം അവള്‍ക്ക് ഉണ്ടായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന ഒരു പയ്യന്‍ വായ്നോട്ടം നടത്തിയില്ലങ്കില്‍ അല്ലെ അത്ഭുതം ഉള്ളു? അവള്‍ ആണങ്കില്‍ തനിച്ചും.

അവള്‍ മറ്റെങ്ങോട്ടോ നോക്കി നില്‍കുകയായിരുന്നു. ബസ്സ് പുറപ്പെടാറായി. എന്നെ ഒന്നു നോക്കിയങ്കില്‍.... എന്‍റെ മനസു വായിച്ചതു പോലെ അവള്‍ ഞാനിരുന്ന ബസ്സിലേക്ക് നോക്കി. വായും പൊളിച്ച് നോക്കിയിരുന്ന എന്നെ അവള്‍ സ്വാഭാവികമായും കണ്ടു. അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ങേ? ഞാന്‍ അത്ഭുതത്തോടെ ചുറ്റും നോക്കി, അവള്‍ എന്നെ ആണോ നോക്കി ചിരിക്കുന്നത്? ബസ്സില്‍ കുറച്ചു പേര്‍ മാത്രമെ ഉള്ളു, എന്‍റെ അടുത്ത ആരും ഇരിപ്പില്ല താനും. അവള്‍ നോക്കുന്നത് എന്നെ തന്നെ. അപ്പോള്‍ അവള്‍ക്കു എന്നെ ബോധിച്ചു. അതുകൊണ്ടാണല്ലോ ചിരിച്ചത്. ഞാനും ഒരു നല്ല പാല്‍പുഞ്ചിരി പാസാക്കി. അപ്പോഴാണ് ഒരു കാപാലികന്റെ വേഷത്തില്‍ ഡ്രൈവര്‍ വന്നത്. കുറച്ചു മുന്‍പു വരെ ബസ്സ് പുറപ്പെടാന്‍ കാത്തിരുന്ന ഞാന്‍ ബസിനു സ്ടാര്‍ടിംഗ് ട്രബിള്‍ ഉണ്ടായിരുന്നങ്കില്‍ എന്ന് ആശിച്ചു. പക്ഷേ എന്‍റെ പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് അയാള്‍ ഒരു ദാഷിണ്യവുമില്ലാതെ ബസ്സ് സ്റ്റാര്‍ട്ട്‌ ചെയ്തു. പോകുന്നതിനു മുന്‍പ് അവള്‍ക്കു കൈ കൊണ്ട് ഒരു ബൈ കൊടുക്കാന്‍ ഞാന്‍ മറന്നില്ല, ഒന്നുമില്ലേലും എന്നെ നോക്കി ചിരിച്ചതല്ലേ. അവളുടെ ആ സുന്ദരമായ ചിരി എന്‍റെ മനസില്‍ നിന്നും മായാതെ കുറച്ചു നേരം നിന്നു.

തിങ്കളാഴ്ച, കോളേജില്‍ പതിവു പോലെ കൂട്ടുകാരുടെ കൂടെ കറക്കം. സെക്കന്‍റ് ഗ്രൂപ്പ് ക്ലാസ്സിന്‍റെ മുന്‍പില്‍ ചെന്നപ്പോള്‍ സിംലയെ കണ്ടു. സിംലയോട് സംസാരിച്ചു കൊണ്ടു നിന്നപ്പോള്‍ പിറകില്‍ നിന്നും 'രാകേഷ്' എന്നൊരു വിളി ഞാന്‍ കേട്ടു. തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടി, അതാ അവള്‍, ഞാന്‍ ഇന്നലെ സ്റ്റാന്‍ഡില്‍ കണ്ട അതെ പെണ്‍കുട്ടി. അവള്‍ എന്‍റെ കോളേജിലോ? ചുമ്മാതല്ല ഇന്നലെ കണ്ടപ്പോള്‍ ഒരു പരിചയം പോലെ തോന്നിയത്. എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന എന്നോട് അവള്‍ ചോദിച്ചു 'ഇന്നലെ എന്നെ കണ്ടപ്പോള്‍ മനസിലായി അല്ലേ? എനിക്ക് രാകേഷിനെ അറിയാമായിരുന്നങ്കിലും നമ്മള്‍ ഇതുവരെ പരിച്ചയപ്പെട്ടിട്ടില്ലല്ലോ'. സ്വല്പം ചമ്മലോടെ ആണങ്കിലും 'മനസിലായത് കൊണ്ടല്ലേ ഞാന്‍ ചിരിച്ചതും കൈ വീശി കാണിച്ചതും?' എന്ന് പറഞ്ഞു ഞാന്‍ മാനേജ് ചെയ്തു.

Friday, March 28, 2008

ഞാ‍ന്‍ ഒരു ദാനശീലന്‍

കുട്ടിക്കാലം.... എല്ലാവര്‍ക്കും കാണും അവരുടെ ബാല്യത്തെ പറ്റി കുറെ ഓര്‍മകള്‍.... അത് രസകരമായ അനുഭവങ്ങള്‍ ആകാം, നൊമ്പരങ്ങള്‍ ആകാം അങ്ങനെ പലതും.... എനിക്കും ഉണ്ട് ഓര്‍ത്തെടുക്കാന്‍ കുറെ സംഭവങ്ങള്‍. വീട്ടിലെ കറുത്ത പൂച്ചയെ വെളുപ്പിക്കാന്‍ വാഷിംഗ്‌ പൌഡര്‍ ഉപയോഗിച്ച് പത ഉണ്ടാക്കി പൂച്ചയുടെ മേത്ത് തേച്ചത്‌, പല്ലു തേക്കാന്‍ മടിയായതിനാല്‍ തേച്ചന്നു കള്ളം പറയുമായിരുന്നത് (അതിന്‍റെ ഫലം ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്, ആറ് പല്ലാണ് കേടും ഓട്ടയും കാരണം അടപ്പിക്കേണ്ടി വന്നത്), അനിയത്തിയുമായി (അച്ഛന്‍റെ അനിയത്തിയുടെ മകള്‍) അടി ഉണ്ടാക്കിയത് അങ്ങനെ പലതും. പക്ഷെ എന്തുകൊണ്ടോ ഞാന്‍ തല്ലൊന്നും കിട്ടാതെ എല്ലാ കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടുമായിരുന്നു.

പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം, അച്ഛന്‍റെ തറവാട് സ്കൂളിന്‍റെ അടുത്തായിരുന്നു. എന്നും ഉച്ചക്ക് ആഹാരം കഴിക്കാന്‍ ഞാന്‍ അവിടെ പോകും. സ്കൂളില്‍ നിന്നു വിട്ടാലും അവിടെ തന്നെ. വൈകിട്ട് അച്ഛനും അമ്മയും ഓഫീസില്‍ നിന്നും വന്നു കൊണ്ടു പോകുന്നത് വരെ ഞാ‍ന്‍ അവിടെ ആയിരിക്കും. അവിടെ അമ്മൂമ്മയും കൊച്ചച്ചനും ആയിരുന്നു ഉണ്ടായിരുന്നത്. കൊച്ചച്ഛന്റെ കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നു ആ സമയത്ത്. അമ്മൂമ്മ ആയിരുന്നു എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നിരുന്നത്.

വൈകിട്ട് അടുത്ത വീട്ടില്‍ പോയി പാല് വാങ്ങിക്കണം. ഞാന്‍ ഒരു കുഴി മടിയനും. അതുകൊണ്ട് വീട്ടില്‍ ചെല്ലുന്ന ഉടനേ ക്ഷീണം അഭിനയിച്ച് ഞാന്‍ ഉറങ്ങാന്‍ കിടക്കും. വെറും അഭിനയം, പലപ്പോഴും ആ ഓസ്കാര്‍ പ്രകടനം കാരണം എനിക്ക് പാല്‍ വാങ്ങാന്‍ പോകേണ്ടി വന്നിട്ടില്ല. പക്ഷെ ചിലപ്പോള്‍ എന്നെ ഉണര്‍ത്തി (ഉണര്‍ത്താന്‍ ഞാന്‍ ഉറങ്ങുകയല്ല എന്ന് പാവം അമ്മൂമ്മക്ക് അറിയില്ലല്ലോ) പറഞ്ഞു വിടും. എന്‍റെ ആ അഭിനയത്തെ പറ്റി ഞാന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. (ഇനി അമ്മൂമ്മ ഈ ബ്ലോഗ് വായിക്കുമോ എന്തോ?)

ഉച്ചക്ക് കഴിക്കാന്‍ പോകുമായിരുന്ന കാര്യം ഞാന്‍ പറഞ്ഞല്ലോ. ചെറുപ്പം മുതലേ എനിക്ക് ചോറു കഴിക്കാന്‍ വലിയ മടി ആയിരുന്നു, വല്ല വറുത്തതും പൊരിച്ചതും ഒക്കെ കിട്ടിയാല്‍ വല്യ സന്തോഷം. അമ്മൂമ്മ ആണങ്കില്‍ എന്നെ ചോറു തീറ്റിച്ചേ അടങ്ങത്തൊള്ള്, ഞാന്‍ കഴിക്കുന്നതും നോക്കി ഇരിക്കും. വേണ്ട എന്ന് പറഞ്ഞാല്‍ കൊച്ചച്ചന്‍ ഇടപെടും. അതുകൊണ്ട് ഞാന്‍ പേടിച്ച് ഒന്നും മിണ്ടാതെ ഇരിക്കും. പക്ഷേ ആ ചോറു ഭൂതത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ ഒരു വിദ്യ കണ്ടു പിടിച്ചു. പകുതി കഴിച്ചു കഴിയുമ്പോള്‍ അമ്മൂമ്മയെ ഞാന്‍ അടുക്കളയിലേക്ക് പറഞ്ഞു വിടും, വെള്ളം വേണം, അല്ലങ്കില്‍ കറി വേണം എന്നൊക്കെ പറഞ്ഞ്‌. ഊണു മുറിക്ക് വീടിന്‍റെ പുറകു വശത്തേക്ക് ഒരു വാതില്‍ ഉണ്ട്, അമ്മൂമ്മ അകത്തു പോകുന്ന ആ നിമിഷത്തില്‍ പ്ലേറ്റ്‌ എടുത്ത് ഞാന്‍ പുറത്തേക്ക് ഓടും. അവിടെ പുല്ലു പിടിച്ചു കിടക്കുന്ന കുറച്ചു ഭാഗം ഉണ്ട്, ചോറു മുഴുവന്‍ അവിടെ കൊട്ടിക്കളഞ്ഞിട്ട് പെട്ടെന്ന് തന്നെ ഞാന്‍ തിരിച്ചെത്തും. അമ്മൂമ്മ എത്തുമ്പോഴേക്കും ഒന്നും അറിയാത്ത ഒരു പാവത്തിനെ പോലെ ഞാന്‍ കഴിച്ചു കഴിഞ്ഞ രീതിയില്‍ ഇരിക്കുന്നുണ്ടാകും. അടുത്ത വീട്ടിലെ പൂച്ചയും കുറച്ചു കാക്കകളും എനിക്ക് നന്ദി പറയാറുണ്ടായിരുന്നു. കുറേ നാള്‍ ഞാന്‍ ഈ പരിപാടി തുടര്‍ന്നു പോന്നു, ആരും അറിയാതെ.

ഒരു ദിവസം പതിവു പോലെ വൈകിട്ട് ഞാന്‍ സ്കൂള്‍ കഴിഞ്ഞു തറവാട്ടില്‍ ചെല്ലുമ്പോള്‍ അതാ വാതിലില്‍ കൊച്ചച്ചന്‍, മുഖത്ത് പതിവില്ലാത്ത ഗൌരവം. 'ബാഗ്‌ അകത്തു വച്ചിട്ട് കൂടെ വാടാ' കൊച്ചച്ചന്‍ എന്നോട് പറഞ്ഞു. 'എന്താ കൊച്ചച്ചാ കാര്യം?' ഞാന്‍ ചോദിച്ചു. 'അടുത്ത വീട്ടിലെ പൂച്ച ഭയങ്കര ശല്യം, അത് അടുക്കളയുടെ പുറകില്‍ ഉണ്ട്. അതിനെ ഓടിക്കാന്‍ ഒരു നല്ല വടി എടുത്തു കൊണ്ട് നീ വാ'. പൂച്ചയെ തല്ലാനല്ലേ, അതിനു നല്ല അടി കൊടുക്കണമെന്ന് എനിക്ക് തോന്നി. നല്ല ഒരു വടി തന്നെ സംഘടിപ്പിച്ചു ഞാ‍ന്‍. 'ഇന്നാ കൊച്ചച്ചാ' വടി ഞാന്‍ നീട്ടി. 'എന്‍റെ കൂടെ വാടാ' കൊച്ചച്ചന്‍ എന്നേയും കൂട്ടി ഞാ‍ന്‍ ചോറു കളയാറുള്ള ഭാഗത്തേക്ക്‌ ചെന്നു, അപ്പോഴേക്കും ഞാ‍ന്‍ അപകടം മണത്തു, പക്ഷേ എന്ത് ചെയ്യും. ഓടാന്‍ പറ്റില്ലല്ലോ. അവിടെ കിടക്കുന്ന ചോറു ചൂണ്ടിക്കാണിച്ചു കൊച്ചച്ചന്‍ ചോദിച്ചു 'എന്താടാ ഇത്?' ഞാ‍ന്‍ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നതെ ഉള്ളു, ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. അന്ന്‍ ഉച്ചക്കത്തെ മീന്‍ മുള്ളാണ് പണി പറ്റിച്ചത്. പൂച്ചയും കാക്കയും അടിപിടി കൂടുന്നത് കണ്ട കൊച്ചച്ചന്‍ എന്‍റെ ദാനധര്‍മ്മം കണ്ടുപിടിച്ചു. കുഞ്ഞായത് കൊണ്ടായിരിക്കണം, തല്ലൊന്നും തരാതെ, ഇനി ചോറു കളയില്ല എന്ന് സത്യം ചെയ്യിച്ചിട്ട് കൊച്ചച്ചന്‍ എന്നെ വിട്ടു. ഏതായാലും അതോടെ എന്‍റെ പുണ്യപ്രവര്‍ത്തി നിലച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.