Saturday, July 11, 2009

'പാരകള്‍'

തേങ്ങാ പൊതിക്കുന്ന പാരയെ പറ്റി അല്ല ഞാന്‍ ഉദ്ദേശിച്ചത്‌. ജീവിതത്തില്‍ നമുക്കിടയില്‍ കാണപ്പെടുന്ന ചില ജീവനുള്ള പാരകളാണ് ഇവിടുത്തെ വിഷയം. പാരകളിലും പല ഇനങ്ങള്‍ ഉണ്ട്. കുഞ്ഞു കുഞ്ഞു കെണികള്‍ വയ്ക്കുന്ന നിര്‍ദോഷികളും നമ്മളെ അടിയേ മറിച്ചിടുന്ന 'കട്ടപ്പാര'കളും.

ജീവിതത്തില്‍ അബദ്ധങ്ങള്‍ പറ്റാത്തവരായി ആരും കാണില്ല. ഒരു ഏപ്രില്‍ ഫൂള്‍ ദിനത്തിലെങ്കിലും ഒന്നു പറ്റിക്കപ്പെടാത്തവര്‍ ചുരുക്കം. ഞാനും പലരെയും പട്ടിക്കുകയും പാര വക്കുകയും ചെയ്തിട്ടുണ്ട്, പലരും എന്നെയും കുടുക്കിയിട്ടുമുണ്ട്.

വിഡ്ഢി ദിനത്തിലെ ചില സംഭവങ്ങള്‍ ഓര്‍മയില്‍ വരുന്നു. പത്തു രൂപാ നോട്ടിന്റെ അറ്റത്തു നൂല്‍ കെട്ടി ഇടവഴില്‍ നോട്ട് ഇട്ടു, കുട്ടിചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു കൂട്ടുകാരെ പറ്റിച്ചത്. നോട്ട് എടുക്കാന്‍ വരുന്നയാള്‍ കുനിയുമ്പോള്‍ ഞങ്ങള്‍ നൂലില്‍ പിടിച്ചു വലിക്കും. അപ്പോള്‍ അവരുടെ മുഖത്തെ ഭാവം ഒന്നു കാണേണ്ടത് തന്നെ.

വൈറ്റ് റം ആണന്നു പറഞ്ഞു പച്ചവെള്ളത്തില്‍ കരിക്കിന്‍ വെള്ളം ചേര്‍ത്ത് കൊടുത്തതും, അത് കുടിച്ച ജോബി അളിയന്‍ പൂസായത് കണ്ട് അവനാണോ ഞങ്ങളാണോ ഫൂള്‍ ആയതെന്നു അല്ഭുതപ്പെട്ട പ്രേമനേയും മറക്കാന്‍ പറ്റുമോ?

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സൈക്കിള്‍ നു കാറ്റടിക്കാന്‍ അടുത്ത വീട്ടില്‍ പമ്പ്‌ അന്വേഷിച്ചു ചെന്ന എന്നോട്‌ അവിടുത്തെ ചേട്ടന്‍ ചോദിച്ചു. "നീ സൈക്കിള്‍ വാങ്ങിയിത്റ്റ്‌ എത്ര കാലമായടാ?"

"ഒരു വര്‍ഷം കഴിഞ്ഞു"

"ഓ, നീ സൈക്കിള്‍ ന്റെ ട്യൂബ് ക്ലീന്‍ ചെയ്തോ?" ഒന്നും മനസ്സിലാകാത്തത് പോലെ ഞാന്‍ ചേട്ടനെ നോക്കി.

"അതായത്‌ കാറ്റടിക്കുന്നതിനു മുന്‍പ്‌ അതില്‍ ഉള്ള എയര്‍ മുഴുവന്‍ പുറത്തു കളയണം. ഇല്ലങ്കില്‍ അതില്‍ ഇരിക്കുന്ന കാറ്റ് വളിച്ചു പോകും. ട്യൂബ് കേടാകും" പാവം ഞാന്‍, പുള്ളി പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. കാറ്റ് തുറന്നു വിട്ടപ്പോള്‍ പുള്ളി കിടന്നു ചിരി തുടങ്ങി. വീട്ടിലെ ചേച്ചി ഇറങ്ങി വന്നു. വിവരമറിഞ്ഞപ്പോള്‍ രണ്ടു പേരും ചേര്‍ന്നായി ചിരി. എന്നിട്ടും എനിക്ക് കാര്യം മനസ്സിലായില്ല.

വിഡ്ഢി ദിനത്തില്‍ അല്ലങ്കിലും ആരെയെങ്കിലും പറ്റിക്കാന്‍ അവസരം കിട്ടിയാല്‍ പാഴാക്കാന്‍ പറ്റുമോ? ഏതായാലും ഞാന്‍ അങ്ങനെയുള്ള അവസരങ്ങള്‍ കളയാറില്ലായിരുന്നു. ഡിഗ്രിക്കു പഠിക്കുന്ന സമയം. ഞാനും കേളുവെന്നു അറിയപ്പെട്ടിരുന്ന അനീഷും രാജിയും അന്ധന്‍ ജയിംസും (അവനു ആ പേര് എങ്ങനെ കിട്ടി എന്ന് പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്, വ്യക്തമായ ഒരു ഉത്തരം ആരും പറഞ്ഞിട്ടില്ല. അവന്‍ ഉപയോഗിക്കുന്ന കണ്ണാടിയുടെ സ്റ്റൈല്‍ കൊണ്ടാണ് ആ പേര് വന്നെതെന്നാണ് അനുമാനം) മാത്യുവും ഒക്കെ ആയിരുന്നു കറക്കങ്ങള്‍ മുഴുവന്‍.

ദാഹിക്കുമ്പോള്‍ തൊണ്ട നനക്കാനും (രാഷ്ട്രപിതാവിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്നവരായത് കൊണ്ട് പൂവത്തിങ്കലെ പന ജ്യൂസ്‌ ഉം ചെത്തിമറ്റത്തെ തേങ്ങാ നീരും ഒക്കെ തന്നെ) ഭാവിയില്‍ ദന്ത ഡോക്ടര്‍മാര്‍ ആകണമെന്ന ആഗ്രമുള്ളത് കൊണ്ട് ഒരു പ്രാക്ടീസ് കിട്ടാന്‍ വേണ്ടി ഹോസ്റ്റല്‍ നിന്നും ഇറങ്ങി വരുന്ന തരുണീ മണികളുടെ വായ്‌ സൌജന്യമായി നോക്കാനും, പൂര്‍ണമായും പരോപകാരം മാത്രം മനസ്സില്‍ കണ്ടു കൊണ്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന പാവങ്ങള്‍ക്ക് വേണ്ടി പ്രോക്സി അടിക്കാനും, മരങ്ങള്‍ വെട്ടി നശിപ്പിച്ച് പേപ്പര്‍ ഉണ്ടാക്കുന്നതില്‍ മനം നൊന്ത് പ്രകൃതിയോടുള്ള ഞങ്ങളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നോട്ടുകള്‍ എഴുതാതിരിക്കുകയും ക്ലാസ്സുകള്‍ ബഹിഷ്കരിക്കുകയും ഒക്കെ ചെയ്ത് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചിരുന്നത് ഞങ്ങള്‍ ഒക്കെ ചേര്‍ന്നായിരുന്നു.

ജൂനിയേര്‍സ്‌ ന്റെ ഇടയില്‍ കുറെ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അതില്‍ പൂച്ചക്കണ്ണിയോട് (അവളുടെ കണ്ണുകളുടെ നിറത്തിന്റെ പ്രത്യേകത കൊണ്ട് ഞാന്‍ ആണ് അവളെ ആദ്യം അങ്ങനെ വിളിച്ചത്‌) കേളുവിനു ഒരു 'ഇത്'. കേട്ടതും അന്ധന്‍ ചൂടായി. "ഇപ്പം ഉള്ളത് പോരേടാ നിനക്ക്?, ബാക്കിയുള്ളവര്‍ക്ക്‌ ഇവിടെ ഒരു ലൈന്‍ പോലുമില്ല. അപ്പഴാ അവനു ഒരു ബാക്ക് അപ്പ്‌"

സംഭവം സത്യമാണ്, കേളുവിനു ഒരു ലൈന്‍ ഉണ്ട്. അഞ്ചെട്ടു വര്‍ഷമായി അവന്‍ തുടരുന്ന ചുറ്റിക്കളി. ഞങ്ങള്‍ കളിയാക്കാറുള്ളത് പോലെ നേഴ്സറിയില്‍ പഠിച്ചിരുന്ന ഒരു കൊച്ചിനെ മുട്ടായി കാണിച്ച് പ്രലോഭിപ്പിച്ച് വശത്താക്കിയ വീരന്‍.

രാജി ഉടന്‍ ഇടപെട്ടു. "നിനക്ക് അത്രയ്ക്ക് ബുദ്ധിമുട്ട് ആണങ്കില്‍ നീ പോയി അവളോട്‌ 'ഐ ലവ് യു' പറയടാ. അവള്‍ നിന്നെ പ്രേമിച്ചോളും." അന്ധന്‍ അടങ്ങി. അവന്‌ ഈ ആവേശമേ ഉള്ളു. 'അണ്ടിയോട്‌ അടുക്കുമ്പോള്‍ അറിയാം മാങ്ങയുടെ പുളി' എന്ന് പറയുന്നതുപോലെ ആണ് അവന്‍റെ കാര്യം.

കേളുവിനു വേണ്ടി ദൂത് കൈമാറാന്‍ ഞാന്‍ തയാറായിരുന്നു. ഞാന്‍ പറഞ്ഞു "എടാ, നീ എനിക്ക് രണ്ടു കുപ്പി വാങ്ങി തന്നാല്‍ മതി. സംഭവം അവളുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന കാര്യം ഞാന്‍ ഏറ്റു".

"കോപ്പേ.. നീ ചളമാക്കരുത്. ഒരു ദൂതും കൈമാറണ്ട. ഇതെങ്ങാനും എന്റെ പെണ്ണ് അറിഞാല്‍ എന്റെ ജീവിതം കോഞ്ഞാട്ട ആകും"

"നീ അങ്ങനെ പറയല്ലടാ, ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ വികാരങ്ങള്‍ മനസ്സിലാകി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലന്കില്‍ ഞങ്ങള്‍ നിന്റെ കൂട്ടുകാര്‍ ആണ് എന്ന് പറയാന്‍ ഞങ്ങള്‍ക്ക് തന്നെ വിഷമമാകില്ലേ അളിയാ?"

ബാക്കി ഉള്ളവരുടെ പ്രോത്സാഹനങ്ങളില്‍ ആവേശം മൂത്ത് ഞാന്‍ ജൂനിയര്‍ പിള്ളേരുടെ ക്ലാസ്സിലേക്ക്‌ നടക്കുമ്പോഴും അവളോട്‌ എന്ത് പറയണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. ലഞ്ച് ടൈമില്‍ അവരുടെ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ ഫ്രണ്ട്സ് ന്റെ കൂടെ സൊറ പറഞ്ഞു ഇരിക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു. പല ക്ലാസ്സുകളില്‍ കൂടിയും തെണ്ടിത്തിരിഞ്ഞു നടക്കുക എന്റെ സ്വഭാവം ആയതു കൊണ്ട് മറ്റാരും എന്നെ ശ്രദ്ധിച്ചതുമില്ല.

ഒരു പുഞ്ചിരി പാസാക്കി ഞാന്‍ കുശലാന്വേഷണങ്ങള്‍ നടത്തി. പതുക്കെ തിരിഞ്ഞു നോക്കിയപ്പോള്‍ വാതിലിനു വെളിയില്‍ രാജിയും അന്ധനും കേളുവും നില്‍പ്പുണ്ട്. കേളുവിന്റെ മുഖത്ത് ടെന്‍ഷന്‍, അവന്‍ രാജിയോട് എന്തൊക്കെയോ പറയുന്നുണ്ട്, എന്നെ 'സ്തുതി'ക്കുകയായിരിക്കും എന്ന കാര്യം എനിക്കുറപ്പായിരുന്നു.

"സെക്രട്ടറിയും പരിവാരങ്ങളും പുറത്തു നില്‍പ്പുണ്ടല്ലോ" പൂച്ചക്കണ്ണി അവരെ നോക്കി പറഞ്ഞു. ഞങ്ങളുടെ അസ്സോസ്സിയേഷന്റെ സെക്രട്ടറി ആയിരുന്നു കേളു. ജൂനിയേര്‍സ്‌ അവനെ അങ്ങനെയായിരുന്നു വിളിച്ചിരുന്നത്. അപ്പഴാണ് എനിക്ക് ഒരു ഐഡിയ കിട്ടിയത്‌.

ഞാന്‍ പൂച്ചക്കണ്ണിയെ നോക്കി ചോദിച്ചു. "അടുത്ത ദിവസം നമ്മുടെ അസ്സോസ്സിയേഷന്റെ ഒരു പ്രോഗ്രാം ഉണ്ട്. ഡിഗ്രി യിലെയും പിജിയിലെയും എല്ലാവരും ചേര്‍ന്നുള്ള ഒരു ഹാഫ് ഡേ പരിപാടി. നിന്റെ വക ഒരു പാട്ട് വേണം, അത് പറയാനാ ഞാന്‍ വന്നത്"

അവള്‍ ആദ്യം സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പറഞ്ഞു "ഇവളേക്കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങള്‍ ഏറ്റു". പുറത്തു നില്‍ക്കുന്ന കേളു ഞങ്ങള്‍ സംസാരിക്കുന്നത് നോക്കിക്കോണ്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്റെ നേരെ കൈ ചൂണ്ടി ഞാന്‍ പറഞ്ഞു "നിന്റെ പാട്ട് ഓക്കേ ആണന്നു ഞാന്‍ കേളുവിനോട് പറഞ്ഞിട്ടുണ്ട്. അവന്‍ ലിസ്റ്റില്‍ ചേര്‍ക്കുകയും ചെയ്തു. ഇനി പറ്റില്ലന്കില്‍ അവനോടു കാര്യം പറഞ്ഞാല്‍ മതി. അപ്പം ടാറ്റാ". ഒരു മൂളിപ്പാട്ടും പാടി ഞാന്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങി.

പുറത്തേക്കു വന്ന എന്നെ കേളു വരവേറ്റത് മാലപ്പടക്കം പോലെ തെറികളുമായിട്ടായിരുന്നു. അത് കഴിഞ്ഞ അവന്‍ ചോദിച്ചു "നീ എന്തൊക്കെയാടാ പറഞ്ഞു പിടിപ്പിച്ചത്?"

"സത്യങ്ങള്‍, സത്യങ്ങള്‍ മാത്രം. നിനക്ക് ഒരു താല്‍പര്യം ഉണ്ടന്നും അത് തുറന്നു പറയാന്‍ മടി ആണന്നും വൈകിട്റ്റ്‌ ക്ലാസ്സ്‌ കഴിയുമ്പോള്‍ ഇവിടെ വെയിറ്റ് ചെയ്യണമെന്നു നീ ആവശ്യപ്പെട്ടെന്നും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു"

"അവന്റെ **ലെ താല്‍പര്യം. എന്റെ വില നീ കളഞ്ഞു. ഏതായാലും വൈകിട്ട് ഞാന്‍ ചെന്നു നീ വെറുതെ പറഞ്ഞതാനന്നു പറയാന്‍ പോകുവാ"

രാജി ഇടപെട്ടു. "എടാ, ഇനി അവള്‍ക്കും താല്‍പര്യം ഉണ്ടങ്കിലോ? നീ ഏതായാലും ഈ അവസരം വെറുതേ കളയണ്ട"

"പോടാ, എന്‍റെ പെണ്ണിനെ പറ്റിക്കാന്‍ എനിക്ക് പറ്റില്ല" കേളു അവന്‍റെ ആത്മാര്‍ത്ഥ പ്രേമത്തിന്റെ അമൂല്യമായ മഹത്വം വിശദീകരിച്ച് ഞങ്ങളെ സെന്റി അടിപ്പിക്കാന്‍ ശ്രമിച്ചു. "ഉവ്വ.." അന്ധന്‍റെ മറുപടി.

അന്നത്തെ ക്ലാസ്‌ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ ചെന്നു. പൂച്ചക്കണ്ണി പോകാന്‍ തയാറായി നില്‍ക്കുന്നു. ഉള്ള ധൈര്യമെല്ലാം സംഭരിച്ച് കേളു അവളുടെ അടുത്ത് ചെന്നു. ശെരിക്കും അവളോട്‌ ഞാന്‍ പറഞ്ഞത് എന്തായിരുന്നു എന്ന് മറ്റുള്ളവരോട്‌ ഞാന്‍ പറഞ്ഞത് അപ്പോഴാണ്‌. "നീ കട്ടപ്പാര തന്നെടാ, രാജിയുടെ വക അഭിനന്ദനം"

"താങ്ക്യു താങ്ക്യു" ഞാന്‍ ദിലീപിന്റെ സ്റ്റൈലില്‍ നന്ദി പ്രകടിപ്പിച്ചു. അവരുടെ സംഭാഷണം കേള്‍ക്കാനായില്ലന്കിലും എന്ത് നടക്കുന്നു എന്ന് കാണാന്‍ ഞങ്ങള്‍ ജനലില്‍ കൂടി ഒളിഞ്ഞു നോക്കി. കൈകള്‍ അങ്ങോട്ടെക്കും ഇങ്ങോട്ടെക്കും നീട്ടി കേളു എന്തൊക്കെയോ വിശദീകരിക്കുന്നതും അവള്‍ വായ്‌ പൊത്തി നില്‍ക്കുന്നതും കണ്ട ഞങ്ങള്‍ക്ക് മനസ്സിലായി അവന്‍റെ കാര്യം പോക്കാണന്ന്.

അഞ്ചു മിനിട്ട് കൂടി കഴിഞ്ഞ ഇറങ്ങി വന്ന അവന്‍ ആദ്യം ഒന്നും മിണ്ടിയില്ലന്കിലും ഞാന്‍ ഒരു അകലം പ്രാപിച്ചു നിന്നു. എപ്പഴാ അടി വീഴുക എന്ന് പറയാന്‍ പറ്റില്ലല്ലോ. ഒരു ഗ്യാപിനു ശേഷം അവന്‍റെ വായില്‍ നിന്നും തെറികളുടെ ഒരു പ്രവാഹം ആയിരുന്നു. നവോദയയില്‍ പഠിച്ചിരുന്ന കാലത്ത്‌ ബോര്‍ടിങ്ങിലെ ഹിന്ദിക്കാര്‍ വിളിച്ചിരുന്ന തെറികള്‍ എല്ലാം ഓര്‍ത്തു വച്ചിരുന്നത് അപ്പോഴാണ്‌ അവനു ഉപയോഗം വന്നത് എന്ന് തോന്നിപ്പോയി.

കുറച്ചു നാളത്തേക്ക് അവന്‍ അവരുടെ ക്ലാസ്സിന്‍റെ അടുത്തേക്ക് പോലും പോയില്ല, ഞാനും. ഏതായാലും എന്‍റെ ആ പാര അവന്‍ ജീവിതത്തില്‍ മറക്കാന്‍ വഴിയില്ല.

വാല്‍ക്കഷ്ണം: തുടങ്ങിയിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞങ്കിലും കേളു തന്‍റെ അമൂല്യമായ പ്രേമം ഇപ്പോഴും തുടരുന്നു. കാര്യം ആളു തരികിട ആണങ്കിലും അക്കാര്യത്തില്‍ അവന്‍ ആളു ഡീസന്റ് തന്നെ